2013, മാർച്ച് 23, ശനിയാഴ്‌ച

ഏറ്റവും ശുദ്ധമായ വായു മലപ്പുറത്തും പത്തനംതിട്ടയിലും



Published on  23 Mar 2013










ബാംഗ്ലൂര്‍: രാജ്യത്തെ 180 നഗരങ്ങളിലെ വായുവിന്റെ ശുദ്ധിപരിശോധനയില്‍ ജയിച്ചത് മലപ്പുറവും പത്തനംതിട്ടയും. സള്‍ഫറിന്റെയും നൈട്രജന്റെയും ഡയോകൈ്‌സഡുകളും പൊടിപടലവും ആണ് കണക്കാക്കിയത്. ഈ രണ്ടു പട്ടണങ്ങളിലും വായുവിലെ മാലിന്യങ്ങള്‍ നിശ്ചിത നിലവാരത്തിലും 50 ശതമാനം താഴെയാണെന്നു കണ്ടു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, വയനാട് തുടങ്ങിയ പട്ടണങ്ങളില്‍ വായുവിലെ മാലിന്യങ്ങള്‍ നിശ്ചിതനിലവാരത്തിലും കൂടുതലാണ്.

സി.എസ്.ഇ.യും കെ.എസ്.പി.സി.ബി.യും ചേര്‍ന്ന് ബാംഗ്ലൂരില്‍ നടത്തിയ ശില്പശാലയില്‍ അവതരിപ്പിച്ച പേപ്പറിലുള്ളതാണ് ഈ വിവരം.

ഇന്ത്യന്‍ നഗരങ്ങളില്‍ ശുദ്ധവായു കിട്ടാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും കര്‍ശനമായ തുടര്‍നടപടികള്‍ ആവശ്യമാണെന്ന് ബാംഗ്ലൂരില്‍ വെള്ളിയാഴ്ച നടന്ന ശില്പശാലയില്‍ അഭിപ്രായമുയര്‍ന്നു. ബസ് പോലുള്ള പൊതുവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും കാറുകളുടെ പെരുപ്പം നിയന്ത്രിക്കുകയും വേണം.

ന്യൂഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോമെന്‍റും (സി.എസ്.ഇ.) കര്‍ണാടക സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡും (കെ.എസ്.പി.സി.ബി.) ചേര്‍ന്നാണ് നഗരങ്ങളിലെ ശുദ്ധവായുവും ഗതാഗതരംഗവും സംബന്ധിച്ച ശില്പശാല നടത്തിയത്.

എറ്റവും വലിയ പത്ത് കൊലയാളികളിലൊന്ന് മലിനവായുവാണെന്ന് ലോകാരോഗ്യസംഘടന പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയില്‍ എറ്റവും വലിയ അഞ്ച് കൊലയാളികളിലൊന്നാണ് മലിനവായു.

തെക്കേയിന്ത്യയിലെ പകുതിയോളം നഗരങ്ങളില്‍ വായുവിലെ പൊടിപടലങ്ങള്‍ നിശ്ചിത നിലവാരത്തിലും അധികമാണെന്ന് കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡ് കണക്കാക്കുന്നു. തൂത്തുക്കുടി, വിജയവാഡ, ഹുബ്ലി-ധാര്‍വാഡ് എന്നിവിടങ്ങളില്‍ ഇത് ഗുരുതരാവസ്ഥയിലാണ്. പൊടിപടലങ്ങള്‍ ബാംഗ്ലൂര്‍, സേലം തുടങ്ങി 14 നഗരങ്ങളില്‍ വളരെ ഉയര്‍ന്ന അളവിലും ചെന്നൈയും തിരുവനന്തപുരവും ഉള്‍പ്പെടെ 17 നഗരങ്ങളില്‍ ഉയര്‍ന്ന അളവിലുമാണ്.

ബാംഗ്ലൂരില്‍ വായുവിലെ പൊടിപടലങ്ങളുടെ 41 ശതമാനത്തിനും നൈട്രജന്‍ ഓകൈ്‌സഡുകളുടെ 67 ശതമാനത്തിനും കാരണം വാഹനങ്ങളാണ്. ഡീസല്‍ കത്തുമ്പോഴുള്ള പുക അര്‍ബുദത്തിന് കാരണമാകും. ചില യൂറോപ്യന്‍ രാജ്യങ്ങളിലും യു.എസ്സിലും ജപ്പാനിലും ശുദ്ധമായ ഡീസലുണ്ട്. അതിലെ സള്‍ഫറിന്റെ നിലവാരം 10 പി.പി.എം.ആണ്. ഇന്ത്യന്‍ നഗരങ്ങളില്‍ കിട്ടുന്ന ഡീസലിലെ ഈ നിലവാരം 50 മുതല്‍ 350 വരെയാണ്.

ഡീസലിന് ബസ്സുകള്‍ താരതമ്യേന കൂടുതല്‍ വില കൊടുക്കേണ്ട അവസ്ഥയും ബസ്സുകള്‍ക്ക് കൂടുതല്‍ നികുതി ചുമത്തുന്നതും ബസ് യാത്രക്കൂലി കൂടാനിടയാക്കുന്നു. ജനങ്ങള്‍ ബസ്സിനുപകരം ഇരുചക്രവാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നതും അങ്ങനെ കൂടുതല്‍ ഗതാഗതക്കുരുക്കും വായുമലിനീകരണവും ഉണ്ടാകുന്നതുമാണ് ഫലമെന്നും ശില്പശാലയില്‍ പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി.

ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ എത്തനോള്‍ ചേര്‍ത്ത ഡീസല്‍ ഉപയോഗിച്ച ബസ്സുകളില്‍നിന്നുള്ള പുക 70 ശതമാനം കുറവാണെന്നു കണ്ടതായി കോര്‍പറേഷനിലെ മുഖ്യ മെക്കാനിക്കല്‍എന്‍ജിനീയര്‍ സി.ജി. ആനന്ദ് പറഞ്ഞു. കെ.എസ്.പി.സി.ബി. ചെയര്‍മാന്‍ വാമന്‍ എന്‍. ആചാര്യ മുഖ്യപ്രഭാഷണം നടത്തി. സി.എസ്.ഇ.യിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുമിത റോയ്ചൗധരി, ലേക്‌സൈഡ് മെഡിക്കല്‍ സെന്‍ററിലെ ഡോ.എച്ച്. പരമേശ്, സെന്‍റര്‍ ഫോര്‍ ഇന്‍ഫ്രാസ്ട്രക്ചറിലെ അസി.പ്രൊഫ. ആശിഷ് വര്‍മ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ