2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

ഇനിയും ഉദിക്കാത്ത സൗര വൈദ്യുതി

2530 മെഗാവാട്ടാണ് സംസ്ഥാനത്തെ വൈദ്യുതി ഉദ്പാദനത്തിന്റെ സ്ഥാപിതശേഷി. ഇതിനുപുറമേ കായംകുളം താപനിലയത്തിന്റെ വക 359 മെഗാവാട്ടുമുണ്ട്. വൈകുന്നേരത്തെ ശരാശരി ഉപഭോഗം 3120 മെഗാവാട്ടും. അതായത് കേരളത്തില്‍ ഏറ്റവും ആവശ്യമുള്ള ചരക്കാണ് വൈദ്യുതി. ആര് എത്ര ഉത്പാദിപ്പിച്ചാലും വാങ്ങാന്‍ തയ്യാറാണ് വൈദ്യുതി ബോര്‍ഡ്. കേരളത്തിന്റെ ഭാവി സൗരോര്‍ജ പദ്ധതികളിലാണെന്നകാര്യത്തില്‍ തര്‍ക്കമില്ല. മറ്റു വൈദ്യുതി ഉത്പാദന പദ്ധതികള്‍ പണി തീര്‍ന്ന് കമ്മീഷന്‍ ചെയ്യാന്‍ പത്തുവര്‍ഷത്തോളം എടുക്കുമ്പോള്‍ സൗരപദ്ധതിക്ക് വേണ്ടത് പരമാവധി ആറുമാസം.
മൂന്നുവര്‍ഷം മുന്‍പുവരെ പാനലുകളുടെ ഉയര്‍ന്ന വില മൂലം സൗരോര്‍ജം ഉത്പാദിപ്പിക്കുക വളരെ ചെലവേറിയതായിരുന്നു. കനംകുറഞ്ഞ തിന്‍ ഫിലിമുകള്‍ വികസിപ്പിക്കാനായതും ചൈന അത് വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ഇപ്പോള്‍ ചെലവ് അറുപത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഇടത്തരക്കാരുടെ വീടുകളില്‍പോലും ഇപ്പോള്‍ കുറഞ്ഞ തുകയ്ക്ക് സൗരവൈദ്യുതി നിര്‍മിക്കാം.

ഇന്ത്യയിലിപ്പോള്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദകരില്‍നിന്ന് യൂണിറ്റിന് ശരാശരി 9.50 രൂപ വരെ നല്‍കിയാണ് വൈദ്യുതിബോര്‍ഡുകളും വിതരണക്കമ്പനികളും സൗരവൈദ്യുതി വാങ്ങുന്നത്. ഇത് ലാഭകരമായ വിലയായതിനാല്‍ നിക്ഷേപകര്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ വലിയ താത്പര്യവും കാണിക്കുന്നുണ്ട്. ഇവര്‍ക്ക് കാര്‍ബണ്‍ ക്രെഡിറ്റ് കച്ചവടം നടത്തി അധികലാഭത്തിനുള്ള അവസരവും നല്‍കിയിട്ടുണ്ട്. (അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ പുറന്തള്ളല്‍ പരിസ്ഥിതി സൗഹൃദസാങ്കേതികവിദ്യയിലൂടെ കുറയ്ക്കുമ്പോള്‍ ലഭിക്കുന്ന സ്‌കോറാണ് കാര്‍ബണ്‍ ക്രെഡിറ്റ്. ഇത് ബോണ്ടുകളും മറ്റും വില്‍ക്കുന്നതുപോലെ അന്താരാഷ്ട്ര ധനവിപണിയില്‍ ട്രേഡുചെയ്യാം).
ഗുജറാത്ത്, ആന്ധ്രപ്രദേശ് കര്‍ണാടകം, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ സൗരവൈദ്യുതി ഉത്പാദനത്തില്‍ ഏറേ മുന്നോട്ടുപോയിക്കഴിഞ്ഞു. 2012 മെയിലെ കണക്കനുസരിച്ച് ഇന്ത്യയിലിപ്പോള്‍ 979.4 മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജത്തില്‍നിന്ന് ഉണ്ടാക്കുന്നത്. ഇതില്‍ 654 മെഗാവാട്ടും ഗുജറാത്തിലും. ദേശീയ സൗരോര്‍ജ ഉദ്പാദനത്തിന്റെ 66.9 ശതമാനം വരുമിത്. ഇടുക്കിയുമായി ഇതിനെ താരതമ്യം ചെയ്യുക. 780 മെഗാവാട്ടാണ് ഇടുക്കിയിലെ സ്ഥാപിത ശേഷി.

''നമ്മുടെ ഉത്പാദനം വെറും പൂജ്യം'' വൈദ്യുതി വകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ് തുറന്നു സമ്മതിക്കുന്നു. അതേസമയം നയരൂപവത്കരണം അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഈ വര്‍ഷം സംസ്ഥാനത്തെ 10,000 വീടുകളില്‍ ആകെ പത്തുമെഗാവാട്ട് ഉത്പാദിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കിലോ വാട്ട് വീതം ഉത്പാദനശേഷിയുള്ള സൗരപാനലുകളാണ് സ്ഥാപിക്കുക. ദിവസം ശരാശരി അഞ്ച് യൂണിറ്റ് വൈദ്യുതിയുണ്ടാക്കാം. ഇത്, വീടിനുസമീപത്തുകൂടി കടന്നുപോകുന്ന കെ.എസ്.ഇ.ബി.യുടെ ലൈനിലേക്ക് നല്‍കണം. ഇതിന് കെ.എസ്.ഇ.ബി. വില നല്‍കും.മുതല്‍മുടക്കിന്റെ മുപ്പതുശതമാനം അല്ലെങ്കില്‍ 80,000 രൂപ, ഇതില്‍ ഏതാണോ കുറവ് അത് കേന്ദ്ര സര്‍ക്കാറിന്റെ സബ്‌സിഡിയായി ലഭ്യമാക്കുമെന്ന് പറയുന്നു. ഇതിനുപുറമേ 30,000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇപ്പോഴത്തെ വിലയനുസരിച്ച് ഒരു കിലോവാട്ടിന്റെ സോളാര്‍ സംവിധാനം സ്ഥാപിക്കുവാന്‍ രണ്ടരലക്ഷം രൂപ ചെലവിടണം. സബ്‌സിഡി കഴിച്ചാല്‍ കൈയില്‍നിന്ന് ചെലവാകുന്നത് പരമാവധി 1,40,000 രൂപ.
എന്നാല്‍, സബ്‌സിഡിക്കാര്യത്തില്‍ ആശയക്കുഴപ്പവും അവ്യക്തതയുമുണ്ട്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും വീട്ടില്‍ത്തന്നെ ഉപയോഗിക്കുന്നതിനുള്ള സോളാര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി. എന്നാല്‍, കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവ്, വൈദ്യുതി കെ.എസ്.ഇ.ബി.യുടെ ഗ്രിഡിലേക്ക് വില്‍ക്കുന്നവര്‍ക്കുമാത്രമാണ് (ഓണ്‍ ഗ്രിഡ്). ഇത് രണ്ടും ഒരുമിച്ച് ലഭിക്കുമോ എന്നതില്‍ അവ്യക്തതയുണ്ടെന്ന് നോഡല്‍ ഏജന്‍സിയായ അനര്‍ട്ടിന്റെ ഡയറക്ടര്‍ പി.വല്‍സരാജ് ചൂണ്ടിക്കാട്ടുന്നു.
വീട്ടില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അവിടെത്തന്നെ ഉപയോഗിച്ചാലും ഗ്രിഡിലേക്ക് വിറ്റാലും ആകെയുള്ള വൈദ്യുതിശേഖത്തില്‍ ഒരേ ഫലമാണ് സൃഷ്ടിക്കുന്നത്. അതിനാല്‍, ഓണ്‍ഗ്രിഡ് സോളാര്‍ യൂണിറ്റിനും കേന്ദ്രസബ്‌സിഡി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, തീരുമാനം കേന്ദ്രം അറിയിച്ചിട്ടില്ല.

വൈദ്യുതി വില്‍ക്കുന്നവര്‍ക്ക് എന്തുവില നല്‍കണമെന്നും തീരുമാനമായിട്ടില്ല. തീരുമാനിക്കേണ്ടത് വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി. ചില സംശയങ്ങള്‍ ഇതിലുണ്ട്.ഇടത്തരക്കാരന്‍ പത്തും പതിനഞ്ചും ലക്ഷം രൂപ ഭവനവായ്പയെടുത്ത് വെക്കുന്ന വീട്ടില്‍ പിന്നെയും രണ്ടര ലക്ഷം രൂപ മുടക്കി സോളാര്‍ പാനല്‍കൂടി വെക്കാന്‍ തയ്യാറാകുമോയെന്ന് കണ്ടറിയണം. അതും എവിടെനിന്നും എത്രകൂടിയ വിലക്കും വൈദ്യുതിവാങ്ങി ന്യായവിലയില്‍ ജനങ്ങള്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍തന്നെ തയ്യാറാകുമ്പോള്‍.

സീതാപുരിലെ പുരപ്പുറ വിപ്ലവം
ഉത്തര്‍പ്രദേശില്‍ പുതിയൊരു വിപ്ലവം അരങ്ങേറുകയാണ്. സാമൂഹിക സംരംഭകരായ രണ്ടു ചെറുപ്പക്കാരാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. ഇനിയും വൈദ്യുതിയെത്താത്ത ഗ്രാമങ്ങളില്‍ അഞ്ചുവര്‍ഷംകൊണ്ട് ഒരു ലക്ഷം വീടുകള്‍ക്ക് സൗരോര്‍ജവൈദ്യുതിയെത്തിക്കാനാണ് 'മേരേ ഗാവ്' എന്ന സംരംഭത്തിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം പൊതുവിതരണത്തിനുള്ള സംവിധാനത്തിലേക്ക് കൊടുക്കേണ്ടതില്ലാത്ത, ഓഫ് ഗ്രിഡ് സൗരവൈദ്യുതിയില്‍ മാതൃകയാകാന്‍ പോന്നതാണിത്. അമേരിക്കന്‍ പൗരന്മാരായ നിഖില്‍ ജയ്‌സിംഘാനി, ബ്രയാന്‍ ഷാദ്എന്നിവര്‍ ചേര്‍ന്ന് യു.എസ്. എയ്ഡിന്റെ സഹകരണത്തോടെയാണ് മേരേ ഗാവ് പദ്ധതി നടപ്പാക്കുന്നത്.

എല്ലാ വീടുകളില്‍നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഒരു ചെറുഗ്രിഡില്‍ ശേഖരിച്ചശേഷം ഇവിടെനിന്ന് ലൈനിലൂടെ വിതരണം ചെയ്യുന്നതാണ് മൈനേ്രകാ ഗ്രിഡ് പവര്‍ (എം.ജി.പി.) എന്നറിയപ്പെടുന്ന മേരേഗാവ് പദ്ധതി. സീതാപുര ജില്ലയിലെ അന്‍പത് ഗ്രാമങ്ങളിലായി നാലായിരം വീടുകളില്‍ ഇതിനോടകം സൗരവൈദ്യുതിയുടെ വെളിച്ചം എത്തിക്കഴിഞ്ഞു. മാസം എഴുപതുരൂപയ്ക്ക് രണ്ടുമുതല്‍ നാലുവരെ ലൈറ്റും ഒരു മൊബൈല്‍ ഫോണ്‍ ചാര്‍ജു ചെയ്യാനുള്ള പ്ലഗ് പോയിന്റുമാണ് നല്‍കുക. കണക്ഷന് നാല്പതുരൂപ ആദ്യം നല്‍കണം. വൈദ്യുതി വിനിയോഗം കുറവുള്ള എല്‍.ഇ.ഡി. ബള്‍ബുതെളിക്കാനുള്ള ഡയറക്ട് കറന്റാണ് (ഡി.സി.) ലഭ്യമാക്കുന്നത്. വിളക്കിനായി മാസം 175 രൂപയുടെ മണ്ണെണ്ണ വാങ്ങിയിരുന്ന കുടുംബങ്ങള്‍ക്ക് ഇത് ലാഭമാണെന്ന് നിഖില്‍ ചൂണ്ടിക്കാട്ടുന്നു. 4000 വീടുകളില്‍ മണ്ണെണ്ണ വിളക്ക് ഉപേക്ഷിച്ചതിലൂടെ വര്‍ഷം 1.4 ലക്ഷം ലിറ്റര്‍ മണ്ണെണ്ണ ലാഭിക്കാനും അതിലൂടെ 400 ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് തള്ളുന്നത് തടയാനും സാധിക്കുന്നു.

സ്വാഭാവികമായി ഈ കുടുംബങ്ങളുടെ ജീവിത നിലവാരത്തിലും മാറ്റമുണ്ടാകുന്നു. പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് കരിമ്പുക ശ്വസിക്കേണ്ട. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാവുന്നത് സാമൂഹിക സാമ്പത്തികഉയര്‍ച്ചയിലേക്കും നയിക്കും. വൈദ്യുതി വെളിച്ചത്തില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നതിലൂടെ ഈ വീടുകളിലെ ശരാശരി വരുമാനം വര്‍ധിച്ചതായും നിഖില്‍ ജയ്‌സിംഘാനി പറയുന്നു. 2016-ഓടെ 2000 ഗ്രാമങ്ങളിലായി ഒരു ലക്ഷം വീടുകളില്‍ സൗരവൈദ്യുതി എത്തിക്കാനാണ് മേരേ ഗാവ് ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടമായി ഈ വീടുകളില്‍ ടെലിവിഷനും ഫ്രിഡ്ജും ഒക്കെ പ്രവര്‍ത്തിപ്പക്കുവാനാവും വിധം വൈദ്യുതി ഉത്പാദനശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമുണ്ട്.
കേരളത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിലും ഇത്തരം പദ്ധതികള്‍ പ്രയോജനപ്പെടുത്താമെന്ന് മേരേ ഗാവിന്റെ അണിയറക്കാര്‍ പറയുന്നു. നഗരങ്ങളില്‍ ഇടുങ്ങിയ വഴിപോലെ, ലൈന്‍ വലിക്കാന്‍ പ്രായോഗിക തടസ്സങ്ങളുള്ള സ്ഥലങ്ങളിലും ഇത് പ്രയോജനപ്പെടുത്താം. തൊണ്ണൂറുകളുടെ തുടക്കത്തില്‍ യുവാക്കളായ ചെറുകിട സംരംഭകര്‍ പ്രാദേശിക കേബിള്‍ ടി.വി. നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങി അത്ഭുതം സൃഷ്ടിച്ച കേരളത്തില്‍ ഇതിനുള്ള സംരംഭകശേഷി ഉണ്ടെന്നും നിഖില്‍ ചൂണ്ടിക്കാട്ടുന്നു. 


തെക്കുനോക്കി പാനല്‍

സൂര്യപ്രകാശം പരമാവധി വിനിയോഗിക്കാന്‍ സോളാര്‍ പാനലുകള്‍ 20 ഡിഗ്രി ചരിച്ച് തെക്കോട്ട് അഭിമുഖമായി വെക്കണമെന്ന് അനര്‍ട്ട് നിര്‍ദേശിക്കുന്നു. ലോകം മുഴുവന്‍ ഈ രീതിയാണ് അവലംബിക്കുന്നത്. എന്നാല്‍, അടിസ്ഥാനപരമായി ഇക്കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. കേരളത്തില്‍ തെക്കോട്ടല്ല നേരേ മേല്‍പ്പോട്ടു തിരിച്ചാണ് പാനല്‍ വെക്കേണ്ടതെന്നും വിദഗ്ധാഭിപ്രായമുണ്ട്. ഭൂമധ്യ രേഖയോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ സൗരവൈദ്യുതിക്ക് ഏറ്റവും പറ്റിയതാണ് കേരളം.

പ്രകാശം ചില വസ്തുക്കളുടെ ഉപരിതലത്തില്‍ പതിക്കുമ്പോള്‍ വൈദ്യുതച്ചാര്‍ജ് ഉണ്ടാകുന്നുവെന്ന ഫോട്ടോ ഇലക്ട്രിസിറ്റി തത്ത്വമാണ് സൗരവൈദ്യുതിക്ക് പിന്നില്‍. സിലിക്കണ്‍ അധിഷ്ഠിത വസ്തുക്കളില്‍ ഈ പ്രക്രിയ കൂടുതല്‍ വൈദ്യുതിച്ചാര്‍ജുണ്ടാക്കുന്നു എന്നതുകൊണ്ടും പ്രകൃതിയില്‍ കൂടുതല്‍ ലഭിക്കുന്നതുകൊണ്ടുമാണ് സോളാര്‍ പാനല്‍ എന്ന ഫോട്ടോ വോള്‍ട്ടായിക് സെല്ലുകള്‍ സിലിക്കോണ്‍ സംയുക്തകങ്ങള്‍ കൊണ്ട് നിര്‍മിക്കുന്നത്. ഒരു സോളാര്‍ പാനലില്‍ ഒട്ടേറെ ഫോട്ടോ വോള്‍ട്ടായിക് സെല്ലുകള്‍ ഉണ്ടാകും. പാനലില്‍ വീഴുന്ന സൂര്യപ്രകാശത്തിന്റെ ശരാശരി 18 ശതമാനമേ വൈദ്യുതിയായി മാറുന്നുള്ളൂ. എന്നാല്‍, കൂടുതല്‍ കാര്യക്ഷമതയുള്ള സോളാര്‍ പാനലുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട്.
ഇപ്പോള്‍ വിപണിയില്‍ രണ്ടുതരം പാനലുകള്‍ ലഭ്യമാണ്. ക്രിസ്റ്റലൈന്‍ സിലിക്കണ്‍ പാനലും വളരെ കനം കുറഞ്ഞ തിന്‍ ഫിലിമും. ക്രിസ്റ്റലൈന്‍ പാനലാണ് കൂടുതല്‍ വൈദ്യുതി നല്‍കുന്നത്. തിന്‍ഫിലിമിനേക്കാള്‍ ഏതുണ്ട് പത്തുപതിനഞ്ച് ശതമാനം കൂടുതല്‍. എന്നാല്‍ വിലക്കുറവ് തിന്‍ഫിലിമിനാണ്. മറ്റേതിനേക്കാള്‍ 20 ശതമാനത്തോളം വിലകുറവാണിതിന്.
സൂര്യവെളിച്ചം തെക്കുനിന്ന് ചരിഞ്ഞാണ് വീഴുന്നതെന്ന കണ്ടെത്തലാണ് പാനലും തെക്കോട്ടുതന്നെ തിരിച്ചുവെക്കണമെന്ന തീരുമാനം ആഗോളതലത്തില്‍ത്തന്നെയെടുത്തിട്ടുള്ളത്. എന്നാല്‍, കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണെന്ന് ശാസ്ത്രജ്ഞനും അനര്‍ട്ട് മുന്‍ മേധാവിയുമായ ഡോ. ആര്‍.വി.ജി.മേനോന്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂമധ്യ രേഖയ്ക്കടുത്തുള്ള പ്രദേശമാണ് കേരളം. അതിനാല്‍ സൂര്യന്‍ ആറുമാസം ദക്ഷിണായനത്തിലും ബാക്കിസമയം ഉത്തരായനത്തിലുമായിരിക്കും. ദക്ഷിണായനത്തിലായിരിക്കുമ്പോള്‍ സൂര്യപ്രകാശം തെക്കുനിന്ന് ചരിഞ്ഞാണ് വീഴുക. എന്നാല്‍, ഉത്തരായന കാലത്ത് സൂര്യപ്രകാശം വടക്കുനിന്നായിരിക്കും. പാനല്‍ തെക്കോട്ടുതിരിച്ചുവെച്ചാല്‍ ഈ സമയത്ത് പാനലില്‍ വീഴുന്ന രശ്മിയില്‍ കുറവുണ്ടാവും. അതിനാല്‍ എല്ലാക്കാലത്തും സൂര്യപ്രകാശം പരമാവധി വിനിയോഗിക്കാന്‍ പാനല്‍ തിരശ്ചീനമായി അതായത് നേരേ മേല്‍പ്പോട്ട് തിരിച്ചുവെക്കണമെന്നും ഡോ.ആര്‍.വി.ജി. മേനോന്‍ നിര്‍ദേശിക്കുന്നു.
മറ്റു രാജ്യങ്ങളില്‍ ചിലയിടങ്ങളില്‍ കുറച്ചു സ്ഥലത്ത് കൂടുതല്‍ പാനല്‍ സ്ഥാപിക്കാന്‍ കുത്തനെയുള്ള തൂണുകളില്‍ തട്ടുതട്ടുകളായി (വെര്‍ട്ടിക്കല്‍ ഇന്‍സ്റ്റലേഷന്‍) പാനല്‍ വെക്കുന്നുണ്ട്. കാലിഫോര്‍ണിയയിലെ മൊജാവെ മരുഭൂമിയില്‍ തെക്കോട്ടുവെച്ചിരിക്കുന്ന അത്രയുംതന്നെ പാനല്‍ വടക്കോട്ടുതിരിച്ചും വെച്ചിട്ടുണ്ട്. വലിയ ടവറുകളില്‍ സ്ഥാപിച്ചിരിക്കുന്ന കണ്ണാടികളും ലെന്‍സും ഉപയോഗിച്ച് ഈ വടക്കുനോക്കി പാനലുകളിലേക്ക് സൂര്യപ്രകാശം തിരിച്ചുവിടുകയാണ് ചെയ്യുന്നത്. കോണ്‍സണ്‍ട്രേറ്റഡ് സോളാര്‍ പവര്‍പ്രോജക്ട് (സി.എസ്.പി.) എന്നാണ് ഇവയെ വിളിക്കുന്നത്. ഒട്ടേറേ പാനലുകളെ ത്രിമാനരൂപത്തില്‍ നിരത്തിയാല്‍ രണ്ടുമുതല്‍ ഇരുപതുവരെ മടങ്ങ് വൈദ്യുതി ഉത്പാദനം വര്‍ധിക്കുമെന്ന് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇനിയും പ്രയോഗത്തില്‍ വരാനിരിക്കുന്നതേയുള്ളൂ...........................................................................
എന്‍.എസ്. ബിജുരാജ്, ജി. രാജേഷ്‌കുമാര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ