2013 മാർച്ച് 3, ഞായറാഴ്‌ച

പ്രകൃതിയും മനുഷ്യനും - അഡ്വ. കെ.എന്‍.എ ഖാദര്‍


പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഒരു ചരിത്രദൗത്യം കൂടി മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ ചുമലില്‍ അര്‍പ്പിച്ചിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പാതയില്‍ സജീവമായി ഇടപെടുവാനും പ്രകൃതിയേയും ഈ ആവാസ വ്യവസ്ഥയേയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നു. രാഷ്ട്രീയരംഗത്ത് മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനും രോഗികളേയും നിരാലംബരേയും സഹായിക്കുവാനും പാര്‍ട്ടിയെ സജ്ജമാക്കിയ ശിഹാബ്തങ്ങളുടെ വഴിയില്‍ ഒരു പുതിയ അദ്ധ്യായം കൂടി രചിക്കുവാന്‍ ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വം മുന്നോട്ടുവന്നത് ശ്ലാഘനീയമാണ്.

കേരളം നദികളുടെ നാടാണ്. സഹ്യപര്‍വ്വത നിരകളില്‍ നിന്നും ചെറുതും വലുതുമായ 44 നദികള്‍ ഉത്ഭവിക്കുന്നു. ഇതില്‍ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നു. കേരളീയ ജീവിതത്തിന്റെ ആത്മാവ് ഈ 44 നദികളും അവയുടെ 900-ത്തില്‍ അധികം വരുന്ന പോഷക നദികളുമാണ്. മനുഷ്യസംസ്‌കാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ എന്നും നദീ തീരങ്ങളും ജലസ്രോതസ്സുകളുടെ സമീപപ്രദേശങ്ങളുമായിരുന്നു. അനുസ്യൂതം ഒഴുകുന്ന ജലവും അടിത്തട്ടിലെ മണലും ജലജീവികളും പുഴയോരസസ്യങ്ങളും ഈ ജൈവ ആവാസവ്യവസ്ഥയുടെ അവിഭാജ്യഘടകങ്ങളാണ്. സഹ്യപര്‍വ്വത നിരകളിലെ മലകളും ഇടനാട്ടിലെ കുന്നുകളും താഴ്‌വരകളും നീര്‍ത്തടങ്ങളും നെല്‍വയലുകളും 34 കായലുകളും 590 കിലോമീറ്റര്‍ നീളം വരുന്ന സമുദ്രതീരവും ചേര്‍ന്നതാണ് കേരളം. കേരളത്തിലെ നദികളുടെ വൃഷ്ടിപ്രദേശം 2873921 ച. കി. മീ. ആണ്. 728730 ലക്ഷം ഘനമീറ്റര്‍ വെള്ളം ഈ നദികളിലൂടെ പ്രതിവര്‍ഷം ഒഴുകുന്നു. ഇതിനെല്ലാം പുറമെ ആറുമാസക്കാലം പെയ്തിറങ്ങുന്ന മഴ കേരളത്തിലെ കാലാവസ്ഥയെ എന്നും സുഖകരമാക്കുന്നു. കേരളത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് ഒരുകോടി ഇരുപതുലക്ഷം ലിറ്റര്‍ വെള്ളം ഒരു വര്‍ഷം മഴയായി പെയ്തിറങ്ങുന്നു.

ഈ നദികളെല്ലാം തന്നെ മരിച്ചുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളിലെ ഭൗമപ്രവര്‍ത്തനത്തിന്റെ ഫലമായി രൂപം കൊണ്ടതാണ് നദികളിലെ മണല്‍. ശരാശരി 15 അടി ഘനത്തില്‍ കാണപ്പെടുന്ന ഈ മണല്‍ നിക്ഷേപം നദിയുടെ മജ്ജയും മാംസവുമാണ്. മണലില്ലാത്ത നദികള്‍ വെറും അസ്ഥിപഞ്ജരമാണ്. നദീതടത്തിലെ ജലവിതാനം നിയന്ത്രിക്കുക, മത്സ്യങ്ങള്‍ തുടങ്ങി ശുദ്ധജലജീവികളേയും ജല സസ്യങ്ങളേയും പോറ്റിവളര്‍ത്തുക, നീരൊഴുക്ക് ക്രമപ്പെടുത്തുക തുടങ്ങിയ ജോലികളെല്ലാം നിര്‍വ്വഹിക്കുന്നത് ഈ മണല്‍ നിക്ഷേപമാണ്. യാതൊരു തത്വദീക്ഷയുമില്ലാതെ മണല്‍ ഖനനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ താമസിയാതെ കേരളം ഒരു ഊഷരഭൂമിയായി മാറും. നദികളുടെ ജീവന്‍ കാത്തു സംരക്ഷിക്കുന്ന മണല്‍ വാരിത്തീര്‍ക്കുന്നതിന് പുറമെ നിരന്തരമായി മാലിന്യം നിക്ഷേപിച്ച് നദികളെയും നമ്മുടെ സ്വന്തം ജീവനേയും നാം അപകടപ്പെടുത്തുകയാണ്.

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട തടാകവും അഷ്ടമുടിക്കായലും വേമ്പനാട് കോള്‍നിലവും രാജ്യാന്തരപ്രാധാന്യം ഉള്ളവയാണ്. 151250 ഹെക്ടര്‍ വിസ്തൃതിയില്‍ ആലപ്പുഴ , കോട്ടയം, എറണാകുളം ജില്ലകളിലായി വേമ്പനാട് കായല്‍ വ്യാപിച്ചുകിടക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ നീര്‍ത്തടമാണിത്. മണിമല , മീനച്ചില്‍, പമ്പ , അച്ചന്‍കോവില്‍, മൂവാറ്റുപുഴ എന്നിവ ഉള്‍പ്പെടെ പത്തോളം നദികള്‍ ഇതില്‍ വന്നുചേരുന്നു. വെള്ളപ്പൊക്കം നിയന്ത്രിച്ചും കുടിവെള്ള സ്രോതസ്സുകള്‍ നിലനിര്‍ത്തിയും മനുഷ്യജീവിതത്തെ ഈ കായല്‍ സഹായിക്കുന്നു. 373 ഹെക്ടറില്‍ സ്ഥിതി ചെയ്യുന്ന ശാസ്താംകോട്ട തടാകം കൊല്ലം ജില്ലയിലെ കുടിവെള്ള സ്രോതസ്സും ശുദ്ധജല മത്സ്യങ്ങളുടെ ആവാസ സ്ഥാനവുമാണ്. 61400 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ആഴമേറിയ കായലാണ് അഷ്ടമുടിക്കായല്‍. ഈ കായലുകളെല്ലാം വറ്റിവരണ്ടുകൊണ്ടിരിക്കുന്നു.

നീര്‍പ്പക്ഷികള്‍, മത്സ്യങ്ങള്‍, സസ്ത്‌നികള്‍, ഉരഗങ്ങള്‍, സസ്യങ്ങള്‍, സൂക്ഷ്മജീവികള്‍ തുടങ്ങിയ ജൈവസമ്പത്തിന്റെ വിസ്മയ ലോകമാണ് തണ്ണീര്‍ത്തടങ്ങള്‍. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുവാന്‍ 1971-ല്‍ രൂപീകൃതമായ റംസര്‍ ഉടമ്പടി അതീവപ്രധാനമാണ്. ലോകത്തിലെ 163 രാജ്യങ്ങള്‍ ഇതില്‍ ഒപ്പുവച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്റിലെ ഗ്ലാന്റ് ആസ്ഥാനമായ റംസര്‍ പ്രസ്ഥാനം തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍ ഈ മൂന്നുകായലുകളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 2065 തണ്ണീര്‍ത്തടങ്ങളാണ് റംസര്‍ പട്ടികയിലുള്ളത്. ഇതില്‍ 26 എണ്ണം ഇന്ത്യയിലാണ്. ഈ തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുവാനുള്ള ബാദ്ധ്യത ലോകരാഷ്ട്രങ്ങളെല്ലാം ഏറ്റെടുത്തിട്ടുള്ളതാണ്.

മനുഷ്യശരീരത്തില്‍ രക്തമെന്നതുപോലെ ഭൂമിയുടെ ശരീരത്തില്‍ സദാ ചംക്രമണം ചെയ്തുകൊണ്ടിരിക്കുന്നത് നദികളാണ്. രക്തം അശുദ്ധമാവുകയോ കുറയുകയോ ഒഴുക്കു തടയപ്പെടുകയോ ചെയ്താല്‍ നാം രോഗികളായി തീരുന്നു. ഭൂമിയുടെ ഗതിയും അതു തന്നെയാണ്. രോഗം മൂര്‍ദ്ധന്യദശയെ പ്രാപിക്കുമ്പോള്‍ ജീവികള്‍ മരിക്കുന്നത് പോലെ ഭൂമിയും മരിക്കുക തന്നെ ചെയ്യും. എല്ലാ സംസ്‌കാരവും നദീതീരങ്ങളിലാണ് ആവിര്‍ഭവിക്കുകയും പുഷ്പിക്കുകയും ചെയ്തിട്ടുള്ളത്. നദികളോടൊപ്പം നാഗരികതകളും മണ്ണടിയുന്നു. മനുഷ്യന്‍ ഉള്‍പ്പെടെ സകല ജീവജാലങ്ങളും ജലത്തില്‍ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. നമ്മുടെ ശരീരത്തില്‍ 70 ശതമാനവും ജലമാണ്.

അമ്മയുടെ ഉദരത്തിലാകുമ്പോള്‍ മനുഷ്യന്റെ കുഞ്ഞ് 90 ശതമാനവും ജലരൂപത്തിലാണ്. ഗര്‍ഭപാത്രത്തിലെ ദ്രാവകത്തില്‍ കിടന്നാണ് നാം വളരുന്നത്. നാം ജീവിക്കുന്ന ഭൂമിയിലും 70 ശതമാനം ജലം തന്നെയാണ്. മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ ജീവികള്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്ന ശാസ്ത്രജ്ഞന്‍മാര്‍ ആദ്യം നോക്കുന്നത് അവിടെ ജലം ഉണ്ടോ എന്നാണ്. വായയും നാവും സദാ ഉമിനീരുകൊണ്ട് നനഞ്ഞിരിക്കുമ്പോള്‍ മാത്രമേ നമുക്ക് സംസാരിക്കുവാനും ആഹാരം കഴിക്കുവാനും ആവുകയുള്ളൂ. നമ്മുടെ രണ്ടുകണ്ണുകളിലും നാസാദ്വാരങ്ങളിലും ചെവിക്കകത്തും ഒരു നിശ്ചിതയളവില്‍ ജലാംശം ഉള്ളപ്പോള്‍ മാത്രമേ അവ പ്രവര്‍ത്തിക്കുകയുള്ളൂ.

നദികളെ സ്വന്തം മാതാവായി കരുതിയവരാണ് ഇന്ത്യക്കാര്‍. ക്രൈസ്തവര്‍ കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നത് ജലത്തിലാണ്. മുസ്‌ലിംകള്‍ നമസ്‌കാരത്തിന് വേണ്ടി അംഗശുദ്ധി വരുത്തുന്നത് ജലംകൊണ്ടാണ്. പുണ്യം കിട്ടുവാന്‍ നദികളില്‍ സ്‌നാനം ചെയ്യുന്ന സ്വഭാവമാണ് ഭാരതീയ പാരമ്പര്യം. ക്ഷേത്രക്കുളങ്ങള്‍ തൊട്ട് മഹാകുംഭമേള വരെയുള്ള ഭക്തന്‍മാരുടെ പ്രയാണം പുണ്യജലം തേടിയുള്ളതാണ്.

ഹജ്ജിന് പോകുന്നവര്‍ മടങ്ങിയെത്തുന്നത് സംസം ജലവുമായിട്ടാണ്. ജലത്തിന്റെ മാഹാത്മ്യം പറഞ്ഞറിയിക്കുവാന്‍ സാദ്ധ്യമല്ലാത്തവിധം വിസ്തൃതമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ജീവന്റെ ആധാരം ജലമാണ്. കടലും നദികളും കായലുകളും കുളങ്ങളും മഴയുമൊക്കെ യഥാവിധി നിലനില്‍ക്കുകയും തുടരുകയും ചെയ്യുമ്പോള്‍ മാത്രമേ ജീവന്‍ നിലനില്‍ക്കുകയുള്ളൂ. ഇത്രയും മഹത്തായ ജലം മലിനമാകുമ്പോള്‍ ശുദ്ധീകരിച്ച് വീണ്ടും നമുക്ക് തിരിച്ചു നല്‍കുന്നത് പ്രകൃതിയാണ്. ഭൂമിയിലെ പാഴ്ജലം പൂര്‍ണ്ണമായി ശുദ്ധീകരിക്കുവാന്‍ കോടാനുകോടി ഡോളര്‍ ചെലവാക്കിയാലും നമുക്കാകില്ല. പ്രകൃതി അത് ഭംഗിയായി നിറവേറ്റുന്നു. പ്രകൃതിക്ക് നാശം വരുത്തിയാല്‍ പിന്നെ ശുദ്ധജലമോ ജീവിതമോ നമുക്ക് അന്യമായിത്തീരും.

യാതൊരു തത്വദീക്ഷയുമില്ലാതെ മണല്‍ ഖനനം ചെയ്യുന്നതും മലിനവസ്തുക്കളും വിഷവസ്തുക്കളും നദികളിലേക്ക് വലിച്ചെറിയുന്നതും കാരണം നമ്മുടെ നദികള്‍ക്കെല്ലാം ഏറെ നാശം സംഭവിച്ചിരിക്കുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഈ നടപടി അവസാനിപ്പിക്കേണ്ടതുണ്ട്. പാരിസ്ഥിതിക ദുരന്തത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കുവാന്‍ നടന്നുവരുന്ന അനേകം പരിശ്രമങ്ങളില്‍ ഇന്ത്യയും കേരളവും പങ്കുചേരേണ്ടതുണ്ട്. പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ പശ്ചിമഘട്ട വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഈ രംഗത്ത് ഒരു പുതിയ അദ്ധ്യായമാണ്.

ഹരിത രാഷ്ട്രീയത്തിന്റെ ഭരണഘടനയായി അതിനെ കാണേണ്ടതുണ്ട്. എന്തു ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നാലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിച്ചു നടപ്പിലാക്കുകയാണ് വേണ്ടത്. മഹാരാഷ്ട്രയിലെ സിന്ധ്ദുര്‍ഗ് ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകള്‍ തങ്ങളുടെ ഭൂപ്രദേശങ്ങളെ പാരിസ്ഥിതിക വിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയിട്ടുണ്ട്. വികസനവും പരിസ്തിതിയും ആരോഗ്യകരമായി സമന്വയിപ്പിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പക്ഷത്തുനില്‍ക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് വേണ്ടത്ര കഴിഞ്ഞിട്ടില്ല. പ്രാദേശിക രാഷ്ട്രീയത്തെ തന്നെ ഇന്ന് നിയന്ത്രിക്കുന്നത് മണല്‍ മാഫിയകളാണ്.

കേരളത്തിലെ 1000 ഗ്രാമപഞ്ചായത്തുകളിലും ഇതര നഗരസഭാപ്രദേശങ്ങളിലും ഈ മാഫിയക്ക് ശക്തമായ വേരുകളുണ്ട്. വിവിധ പാര്‍ട്ടികളില്‍പ്പെട്ട അനേകം രാഷ്ട്രീയ പ്രവര്‍ത്തകരും പ്രാദേശിക ഭരണ നേതൃത്വവും ജനപ്രതിനിധികളും അനേകായിരം ഉദ്യോഗസ്ഥന്മാരും മണല്‍ഖനന മാഫിയയുടെ കണ്ണികളാണ്. ഒരു പാര്‍ട്ടിയും ഈ ഗൂഢസംഘത്തിന്റെ പിടിയില്‍ അകപ്പെടാത്തതായി ഉണ്ടാകില്ല. നഗരങ്ങള്‍ ഓരോ ദിവസവും ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ കുന്നുകൂട്ടിയും നദികളിലേക്ക് വലിച്ചെറിഞ്ഞും കേരളീയര്‍ സ്വന്തം ആയുസ്സിന്റെ നീളം കുറക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനം പ്രാധാന്യമേറിയതും സന്ദര്‍ഭോചിതവുമാണ്. പ്രകൃതിയിലേക്കുള്ള മടക്കവും പരിസ്ഥിതി സംരക്ഷണവും തങ്ങളുടെ അജണ്ടയായി ഏറ്റെടുത്ത ആദ്യ രാഷ്ട്രീയ കക്ഷി മുസ്‌ലിംലീഗാണ്. കാലാവസ്ഥാവ്യതിയാനം പോലുള്ള ദുരന്തങ്ങള്‍ പതുക്കെയാണ് സഞ്ചരിക്കുന്നത് എങ്കിലും ഭൂമിയിലെ ആവാസവ്യവസ്ഥയെ തന്നെ തകര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. കായലുകളും പുഴകളും ഇതര തണ്ണീര്‍ത്തടങ്ങളും നെല്‍ വയലുകളും വറ്റി വരളുന്നു. കൊടുങ്കാറ്റും സുനാമിയു പേമാരിയും ഭൂകമ്പവും ഉല്‍ക്കാപതനവും ആശങ്കാജനകമാണ്. വന്യമൃഗങ്ങള്‍ കാടുകള്‍ ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്നു.

മൃഗങ്ങള്‍ക്ക് ഭൂമിയില്‍ സമാധാനത്തോടെ ഇരപിടിച്ചും ഉല്ലസിച്ചും യഥേഷ്ടം മേഞ്ഞുനടന്നു ജീവിക്കുവാനുള്ള അവകാശമുണ്ട്. വന്യജീവികളുടെ വാസസ്ഥലങ്ങള്‍ മനുഷ്യന്‍ നിരന്തരമായി കൈയ്യേറുന്നതുകൊണ്ടാണ് അത്തരം ജീവജാലങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത്. നാമാകട്ടെ അവയെ കൊന്നൊടുക്കുന്നു. പറവകള്‍ക്കാകാശവും പാമ്പുകള്‍ക്ക് മാളവും നഷ്ടപ്പെട്ടിരിക്കുന്നു. ജലത്തില്‍ ജലജീവികളായ മത്സ്യങ്ങള്‍ക്കും സസ്യങ്ങള്‍ക്കും അവയുടെ വാസസ്ഥലവും നഷ്ടമായിക്കഴിഞ്ഞു. ദുരാഗ്രഹിയായ മനുഷ്യന്‍ ഭൂമിയെ മാത്രമല്ല ഇതര ഗ്രഹങ്ങളേയും കീഴ്‌പ്പെടുത്തുവാനുള്ള ശ്രമത്തിലാണ്. പക്ഷിമൃഗാദികളും സസ്യലതാദികളും ഇടകലര്‍ന്ന് മനുഷ്യരോടൊപ്പം എന്നെന്നുമുണ്ടാകണം. ഈ പ്രപഞ്ചവും അതിലെ സകല ജീവജാലങ്ങളേയും സൃഷ്ടിച്ചത് ഒരേയൊരു ദൈവമാണ്.

പ്രത്യേകമായ ഒരു ഉദ്ദേശ്യമില്ലാതെ യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. സൂര്യചന്ദ്രന്മാരേയും നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും സൃഷ്ടിച്ച അതേ കരങ്ങളാണ് മനുഷ്യരേയും സൃഷ്ടിച്ചത്. വായുവും വെള്ളവും അഗ്നിയും ആകാശവും മണ്ണും പരസ്പരം ബന്ധിതമാണ്. ഈ പ്രകൃതിയോട് നാം ചെയ്യുന്ന ഓരോ പാപവും നമ്മോടുതന്നെയാണെന്ന് വിസ്മരിക്കാതിരിക്കുക............................................

ഭൂമിയെ തിരിച്ചു പിടിക്കാന്‍ മുസ്‌ലിംലീഗ്

                                                                                                       ''ബുഷ് ഒരു എണ്ണ-വിഷവാതക മനുഷ്യനാണ്''-- അമേരിക്കയിലെ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിലെ കോളമിസ്റ്റ് മേരി മെക് ഗോറി, ജോര്‍ജ് ബുഷിനെ കളിയാക്കി പറഞ്ഞതാണിത്. ഊര്‍ജോത്പാദനമെന്ന പേരില്‍ അമേരിക്കയിലെ ഗ്രാമ-നഗര പ്രദേശങ്ങളെ വിഷലിപ്തമാക്കിയ ബുഷിനെ അവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്, പരിസ്ഥിതിയെ കടന്നാക്രമിക്കുന്നതില്‍ റൊണാള്‍ഡ് റീഗന്‍ മുതലുള്ളവരില്‍ ഏറ്റവും മോശമായ പ്രസിഡണ്ട് എന്നാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിലെ ഭരണാധികാരി അധികാരം എന്ന അഹങ്കാരത്താല്‍ വീണ്ടു വിചാരമില്ലാതെ പരിസ്ഥിതിക്കും പ്രകൃതിക്കുംമേല്‍ നടത്തിയ ഏകപക്ഷീയ കൈയേറ്റത്തിലുള്ള ആ ജനതയുടെ പ്രതികരണമാണിത്.
ജോര്‍ജ് ബുഷ് എന്ന ലോകം കണ്ട സ്വേച്ഛാധിപതിയുടെ പരിവേഷമുള്ള ഒരു രാഷ്ട്രത്തലവനും പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ തലവനുമായ ഭരണാധികാരിയുടെ ഗണത്തില്‍, വികസനത്തിന്റെ പേരില്‍ പരിസ്ഥിതിനാശം വരുത്തിയ ഒട്ടേറെ ലോക നേതാക്കളെ ആഗോള തലത്തില്‍ നമുക്ക് കാണാം. ഭരണഘടന പ്രകാരം അധികാരത്തിലെത്തിയ ഭരണാധികാരികള്‍ അധികാരത്തിന്റെ ഗിരിശൃംഖത്തിലെത്തുമ്പോള്‍ താന്‍ ചവുട്ടിക്കയറിവന്ന ജനപഥങ്ങള്‍ മറക്കുകയാണ്. അധികാര ലഹരിയില്‍ വ്യവസായ-ഖനന- കോര്‍പറേറ്റ് മാഫിയകളുടെയും മറ്റ് ലോബികളുടെയും നിയന്ത്രണത്തിലാകുന്ന ഭരണാധികാരികള്‍ അവരുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി വഴിവിട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ പരിസ്ഥിതി നാശം അടക്കമുള്ള പലവിധ അവമതികള്‍ക്കും കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് പരക്കെയുള്ളത്.
എന്നാല്‍ ഈ നിര്‍ണായകാവസ്ഥയിലാണ് പരിസ്ഥിതി- പ്രകൃതി- ഭൗമ സംരക്ഷണം എന്ന കാലികപ്രസക്തിയുള്ള പ്രഖ്യാപനവുമായി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ മുസ്‌ലിംലീഗ് രംഗത്തെത്തുന്നത്. രാജ്യ പുരോഗതിയുടെ ആണിക്കല്ലുകളില്‍ പ്രധാനമായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന് മുസ്‌ലിംലീഗ് മുന്നിട്ടിറങ്ങുന്നത് ശ്ലാഘനീയം തന്നെയാണ്. ഒരു രാഷ്ട്രീകക്ഷി എന്ന നിലക്ക് രാഷ്ട്രീയവും സാമൂഹികവും സാമുദായികവുമായ വിവിധ വികസന പ്രവര്‍ത്തനങ്ങളിലൂടെ വര്‍ഷങ്ങളായി കേരളീയ മണ്ഡലത്തില്‍ നിലനില്‍ക്കുന്ന മുസ്‌ലിംലീഗില്‍ നിന്നു ഇത്തരമൊരു പുരോഗമനാശയം ഉരുത്തിരിഞ്ഞത് വളരെ പ്രതീക്ഷ നല്‍കുന്നതാണ്.
പാരിസ്ഥിതിക നാശത്തിന്റെ പശ്ചാതലത്തില്‍ അത്യന്തം ഗൗരവപരമായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം നടത്തുക എന്ന മഹദ് ലക്ഷ്യവുമായി അടുത്തിടെ മുസ്‌ലിംലീഗ് കോഴിക്കോട്ട് പരിസ്ഥിതി പുന:സ്ഥാപന പ്രഖ്യാപന സെമിനാര്‍ സംഘടിപ്പിച്ചു. ദേശീയ തലത്തില്‍ പ്രാധാന്യമുള്ള പല രാഷ്ട്രീയ പാര്‍ട്ടികളും സജീവമായ കേരളത്തില്‍ ആദ്യമായാണ് ഗൗരവതരമായ പരിസ്ഥിതി സംരക്ഷണ പ്രഖ്യാപനവുമായി ഒരു രാഷ്ട്രീയകക്ഷി ജനശ്രദ്ധ നേടുന്നത്. കോണ്‍ഗ്രസ്, സി.പി.എം. ഉള്‍പ്പെടുന്ന വിവിധ ഇടതുപക്ഷ പാര്‍ട്ടികള്‍, ബി.ജെ.പി, ജനതാദള്‍, മറ്റ് ചെറുപാര്‍ട്ടികള്‍ തുടങ്ങിയവയെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അണികളെ സജീവമാക്കുന്നതിനും മാധ്യമ- ജനശ്രദ്ധയാകര്‍ഷിക്കാനുമൊക്കെയായി കേവലം ഒരു അനുഷ്ഠാനം ആയിട്ടാണ് ഇതുവരെയും പരിസ്ഥിതി സംരക്ഷണം എന്ന പരിപാടി നടത്തിപ്പോന്നിരുന്നത്. ഈ കൗതുകകരമായ അവസ്ഥയിലേക്കാണ് തികച്ചും ഗൗരവപരമായ പ്രവര്‍ത്തന അജണ്ട നിശ്ചയിച്ച് ലീഗ് കോഴിക്കോട്ട്, രാജ്യാന്തര പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദേശീയ- രാജ്യാന്തര പ്രശസ്തയായ ദയാഭായി എന്ന പരിസ്ഥിതി പ്രവര്‍ത്തകയെ സംഘടിപ്പിച്ച് നടത്തിയ സെമിനാര്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തില്‍ അതീവ പ്രാധാന്യമുള്ള 15ഓളം സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് തങ്ങളുടെ അണികളെ പങ്കെടുപ്പിച്ച് പ്രാവര്‍ത്തികമാക്കാന്‍ പോകുന്നതെന്നാണ് ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്. ആഗോള തലത്തില്‍ മഹാദുരന്തമായിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക വിനാശത്തിന്റെ ഭീതിതവശങ്ങള്‍ മനുഷ്യരാശിയെ ഓര്‍മപ്പെടുത്തുന്നതായിരുന്നു കോഴിക്കോട്ടെ സെമിനാര്‍. ഭൂമുഖത്ത് ഏറ്റവുമൊടുവിലെത്തിയ മനുഷ്യന്‍ ചെറുപുഴുവിനെ മുതല്‍ വന്‍ പര്‍വതങ്ങളുള്‍പ്പെടെ, സര്‍വതിനെയും സംഹരിക്കുന്ന ജീവിത രീതിയിലൂടെ ഭൂമിയിലെ എല്ലാവിധ പാരിസ്ഥിതിക വ്യവസ്ഥകളും കീഴ്‌മേല്‍ മറിക്കുകയാണിന്ന്.
44 പുഴകള്‍, ലോക പ്രശസ്ത കായലുകള്‍, ചെറുതും വലുതുമായ എണ്ണമറ്റ ജലാശയങ്ങള്‍, തണീര്‍ത്തടങ്ങള്‍ എന്നിവ കൊണ്ടനുഗൃഹീതമായ ദൈവത്തിന്റെ സ്വന്തം നാട്, പക്ഷേ പതുക്കെ കൊടുംവരള്‍ച്ചയുടെ പിടിയിലമരുകയാണെന്ന സത്യം മറുന്നുകൂടാ. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളലും ഓസോണ്‍ പാളി ശോഷണവും മൂലമുള്ള ആഗോളതാപനത്തിന്റെ ഫലമായി കേരളം അടക്കമുള്ള ഇടങ്ങള്‍ തീചൂളയായി മാറിയതിനു പിന്നിലെ മുഖ്യകാരണം ഹരിതാഭ നിലനിര്‍ത്തി, മഴ മേഘങ്ങളെ തടഞ്ഞ്, തണുപ്പിച്ച് മഴപൊഴിക്കുന്ന കന്യാവനങ്ങള്‍ നശിപ്പിച്ചതും കാലാവസ്ഥാ വൃതിയാനവുമാണെന്ന തിരിച്ചറിവിലേക്കാണ് കോഴിക്കോട്ടെ സെമിനാര്‍ ജാലകം തുറന്നത്.
സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും നയങ്ങളും ഒരിക്കലും പരിസ്ഥിതി വിരുദ്ധമായിക്കൂടാ എന്ന നിര്‍ബന്ധ സമീപനമാണ് ഇക്കാര്യത്തില്‍ മുസ്‌ലിംലീഗിനുണ്ടാവുക എന്നും ഏതെങ്കിലും വികസന പ്രവര്‍ത്തനം പരിസ്ഥിതി നാശത്തിലേക്ക് നയിക്കുമെന്ന് കണ്ടാല്‍ ലീഗ് പ്രകൃതി സംരക്ഷണത്തിന്റെ ഭാഗത്തു നില്‍ക്കുമെന്നും സെമിനാറില്‍ പ്രഖ്യാപിച്ചത് സമൂഹം അതീവപ്രാധാന്യത്തോടെയാണ് കാണുന്നത്. ലോക പരിസ്ഥിതി ദിനം പോലുള്ള ദിവസങ്ങളില്‍ രാഷ്ട്രീയ- ഭരണ തലങ്ങളില്‍ നടക്കുന്ന മരംനടലും പ്ലാസ്റ്റിക് പെറുക്കലുമടക്കമുള്ള ചില 'വാര്‍ഷികാചാരങ്ങള്‍' നടത്തി മാധ്യമ- സമൂഹശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കുള്ള അനിവാര്യമായ ഒരു മറുപടികൊടുക്കലായിരിക്കണം മുസ്‌ലിംലീഗിന്റെ പുതിയ ഉദ്യമം എന്ന് ആഗ്രഹിക്കുകയാണിവിടെ.
കടുത്ത പാരിസ്ഥിതിക നാശം നേരിടുന്ന കേരളത്തിന്റെ കാര്യത്തില്‍ ഇത്തരമൊരു ധീരമായ പ്രഖ്യാപനം വളരെ പ്രതീക്ഷയുണര്‍ത്തുന്നതാണ്. എല്ലാതരം വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിലങ്ങുതടിയാവുന്നത് കേരളത്തിലെ പരിസ്ഥിതി വാദികളാണെന്നാണ് ചില മന്ത്രിമാരടക്കമുള്ള രാഷ്ട്രീയക്കാരുടെ വാദം. അടുത്തിടെ വിവാദമായ പരിസ്ഥിതി പ്രശ്‌നങ്ങളായ പശ്ചിമ ഘട്ട സംരക്ഷണം, ആറന്‍മുള വിമാനത്താവള പദ്ധതി, തിരുവനന്തപുരത്തെ വിളപ്പില്‍ശാല മാലിന്യപ്രശ്‌നം, പാത്രക്കടവ്- പൂയംകുട്ടി ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങിയവയില്‍ പല രാഷ്ട്രീയ കക്ഷികളും സ്വീകരിച്ച നിലപാട് പരിസ്ഥിതി സൗഹൃദമല്ലെന്നത് ഖേദകരം തന്നെയാണ്. ഈ അവസ്ഥയില്‍, വീണ്ടുവിചാരമില്ലാത്തതും വെറും ലാഭേച്ഛയിലൂന്നിയതുമായ വികസനത്തിന്റെ പേരില്‍ പ്രകൃതിയെയും ഭൂമിയെയും നശിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് മുസ്‌ലിംലീഗിന്റെ നയമായിരിക്കില്ല എന്ന് കോഴിക്കോട്ടെ സെമിനാറില്‍ ധീരപൂര്‍വം വ്യക്തമാക്കിയത് ആശാവഹമാണ്..................................................................[ഇന്ദുകേഷ് തൃപ്പനച്ചി]

പരിസ്ഥിതി: ലീഗിന്റേത് നിസ്വാര്‍ഥ സമീപനം

                                                                 പശ്ചിമഘട്ട സംരക്ഷണം ഉറപ്പാക്കുന്ന മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തുരങ്കം വക്കാനുള്ള വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ഗൂഢനീക്കം കണ്ട് സ്തബ്ധരായിരിക്കുകയാണ് കേരളത്തിലെ പ്രകൃതി- പരിസ്ഥിതി സ്‌നേഹികള്‍. പാരിസ്ഥിതികമായി അതീവ ദുര്‍ബലമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചിമ ഘട്ട വനപ്രദേശത്തിന്റെ സുസ്ഥിരമായ സംരക്ഷണം ഉറപ്പാക്കുന്നതാണ് മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ഗുജറാത്തിലെ തപി നദീതാഴ്‌വര മുതല്‍ കന്യാകുമാരിയും കടന്ന് ശ്രീലങ്കവരെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളില്‍ 1490 കിലോ മീറ്റര്‍ നീളമുള്ള ഭാഗമാണ് മാധവ്ഗാഡ്ഗില്‍ പാനലിന്റെ പരിധിയില്‍ വരുന്നത്.

ലോകത്തെ തന്നെ അപൂര്‍വ ജൈവവൈവിധ്യ പ്രദേശമായ പശ്ചിമഘട്ടത്തിന്റെ സുസ്ഥിര സംരക്ഷണം ഉറപ്പാക്കുന്ന മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകളെയും രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ളവര്‍ എതിര്‍ക്കുകയാണ്. കര്‍ഷകരുടെ ഭൂമി നഷ്ടപ്പെടും, തോട്ടം ഉടമകളുടെ സ്ഥലം നഷ്ടമാകും, ഖനനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുമ്പോള്‍ വന്‍ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകും എന്നൊക്കെയാണ് രാഷ്ട്രീയക്കാരുടെ വാദമുഖങ്ങള്‍. എന്നാല്‍ അനിവാര്യമായ പ്രകൃതി- പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലൂടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യമേഖലയെ സംരക്ഷിക്കുന്നതിനുപകരം തോട്ടം- ഖനന മാഫിയകള്‍ക്ക് സഹായകരമാവുന്ന തരത്തില്‍ ഇതിനെ എതിര്‍ക്കുന്നത് ജനതയോടുള്ള വെല്ലുവിളിയായേ കണക്കാക്കാനാവൂ.
ഗ്രാമ പഞ്ചായത്തില്‍ ഒരു വാര്‍ഡിലെ ഗുണഭോക്താവിന് കോഴിയോ ആടോ നല്‍കാന്‍ പോലും കൊടിയുടെ അടിസ്ഥാനത്തില്‍ തരംതിരിവ് നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുള്ള ഒരു സംവിധാനത്തിലാണ് ഉപാധിയേതുമില്ലാതെ നമ്മുടെ ഭൂമിയേയും പുഴകളേയും തോടുകളെയും വനങ്ങളെയുമൊക്കെ സംരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയുമായി മുസ്‌ലിംലീഗ് രംഗത്തെത്തിയിരിക്കുന്നത്. നേരമ്പോക്കിനുപോലും മറ്റു രാഷ്ട്രീയ കക്ഷികള്‍ അടുത്തകാലത്ത് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിദ്യാര്‍ത്ഥി- യുവജന- അദ്ധ്യാപക- തൊഴിലാളി തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ആളുകളിലും അതാത് സംഘടനകളുമായി ശക്തമായ അടിത്തറയുള്ള മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ എന്തുകൊണ്ടാണ് കേരളത്തിന്റെ പ്രകൃതി നാശത്തിനെതിരെ ഇതുവരെയും മൗനം പാലിച്ചത് എന്നത് ചര്‍ച്ചാ വിഷയമാക്കേണ്ടതാണ്.
മണ്ണിനെയും കര്‍ഷകനെയും സംരക്ഷിക്കുന്ന പാര്‍ട്ടി എന്ന് ചരിത്രാതീതമായി അവകാശപ്പെടുന്ന സി.പി.എം. എന്താണ് വര്‍ഷങ്ങളായി ഇക്കാര്യത്തില്‍ ചെയ്തു പോരുന്നത്? എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ തുടങ്ങിയവയെപ്പോലുള്ള ക്രിയാത്മകമായ യുവജന സംഘടനയുള്ള ആ പാര്‍ട്ടിക്ക് എന്തുകൊണ്ട് ഇത്തരം പ്രവര്‍ത്തനത്തില്‍ താല്‍പര്യം കാണിച്ചൂകൂടാ. സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിലൂടെയും മറ്റും ഭാരതത്തിന്റെ പൈതൃകം അവകാശമുള്ള പാര്‍ട്ടിയായ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ മുന്നോട്ട് വരണം. കേരളത്തിന്റെ വികസന കാര്യത്തില്‍ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലക്കുപോലും ഇടപെട്ട് പരിചയമില്ലാത്ത ബി.ജെ.പിയുടെ കാര്യം ഇവിടെ പരാമര്‍ശിക്കുന്നതുകൊണ്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല.
നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ സ്ത്രീപീഡനം, ക്രമസമാധാനം, വിലക്കയറ്റം, ആഗോളവല്‍ക്കരണം, സാമ്രാജ്യത്വം തുടങ്ങി, ഒന്നു തുമ്മിയാല്‍ വരെ ജനകീയ പ്രക്ഷോഭങ്ങളും പ്രതിഷേധ മാര്‍ച്ചും ബന്ദും ഹര്‍ത്താലും ഒക്കെയായി തെരുവിലിറങ്ങുന്ന കാഴ്ചക്കാണ് സാധാരണക്കാരന്‍ സാക്ഷിയാകുന്നത്. എന്നാല്‍ വര്‍ഷങ്ങളായി പ്രകൃതി- പരിസ്ഥിതി വിനാശത്തിനെതിരായി ഈ പാര്‍ട്ടികള്‍ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നതാണ് വസ്തുത. രാഷ്ട്രീയക്കാരുടെ പരമപ്രധാന ലക്ഷ്യമായി വോട്ടു ബാങ്ക് എന്ന കള്ളിയില്‍ പെടുന്നില്ല ഇത്തരം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം എന്നതു തന്നെയാണ് ഈ രംഗത്ത് വിയര്‍പ്പൊഴുക്കാന്‍ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ തയാറാവാത്തതിന് കാരണം. മറ്റേത് പ്രശ്‌നത്തിലും ഇടപെടുമ്പോള്‍ അവിടെ പരോക്ഷമായെങ്കിലും ഏതെങ്കിലും ഒരു ജനവിഭാഗത്തെ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് വളച്ചൊടിച്ച് വോട്ടാക്കി മാറ്റാം എന്ന രാഷ്ട്രീയ തന്ത്രമാണ് അവര്‍ പയറ്റുന്നത്.
എന്നാല്‍ ഇവിടെയാണ് മുസ്‌ലിംലീഗിന്റെ നിസ്വാര്‍ഥ സമീപനം പ്രസക്തമാവുന്നത്. ഇതേക്കുറിച്ച് സയ്യിദ് ഹൈദരലി തങ്ങളുടെ വെളിപ്പെടുത്തല്‍ നോക്കുക: ''ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ്‌ലിംലീഗാണ് ഇത്തരം ഒരു കര്‍മ പരിപാടി ഏറ്റെടുത്ത് രംഗത്തെത്തിയത്. രാഷ്ട്രീയമായ ഒരു ലാഭവും ഇതില്‍ നിന്ന് പാര്‍ട്ടി ലക്ഷ്യമാക്കുന്നില്ല. ഭൂമിയെ സ്‌നേഹിക്കുന്ന, മനുഷ്യ സമൂഹത്തെ സ്‌നേഹിക്കുന്ന, ഭൂമിയില്‍ ജീവന്‍ തുടര്‍ന്ന് നില്‍ക്കണം എന്നാഗ്രഹിക്കുന്ന എല്ലാ നല്ല മനുഷ്യരുടെയും കൈകളില്‍ ഈ കാലഘട്ടം ഏല്‍പിക്കുന്ന ദൗത്യം ഞങ്ങള്‍ ഏറ്റെടുക്കുകയാണ്. ഇതിലേക്ക് കക്ഷിരാഷ്ട്രീയ ഭേദമെന്യെ എല്ലാവിഭാഗം ആളുകളുടെയും പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്.''
പതിറ്റാണ്ടുകളായുള്ള ഗള്‍ഫ് ജീവിതം മലബാര്‍ മേഖലയുടെ സാമ്പത്തിക- സാമൂഹിക മേഖലയില്‍ വന്‍ പുരോഗതിക്ക് കാരണമായിട്ടുണ്ട്. വര്‍ഷംതോറും ആയിരക്കണക്കിന് കോടി രൂപയാണ് ഗള്‍ഫ് പ്രവാസികള്‍ കേരളത്തിലേക്കയക്കുന്നത്. പ്രവാസികള്‍ ഇത്തരത്തില്‍ അയക്കുന്ന ഗള്‍ഫ് പണം നാട്ടിലെ വിവിധ സംരംഭങ്ങള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതിലൂടെ മലബാര്‍ മേഖലയിലെ തൊഴില്‍ സാധ്യത വര്‍ധിക്കുന്നുണ്ട്. ഈ മേഖലയിലെ റോഡുകള്‍, പാലങ്ങള്‍, വന്‍കിട പാര്‍പ്പിട, വ്യാപാര സമുച്ചയങ്ങള്‍, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ ആയിരക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ ലഭിക്കുന്നത്. അതേസമയം ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്വാഭാവികമായും മണ്ണ്, ജലം, വനം, മണല്‍, പുഴ തുടങ്ങിയ പ്രകൃതി സമ്പത്തുകള്‍ക്ക് കോട്ടം തട്ടില്ലേ എന്ന സംശയം സ്വാഭാവികമാണ്.
എന്നാല്‍ ഇവിടെയാണ് മുസ്‌ലിംലീഗ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ദീര്‍ഘവീക്ഷണത്തിലൂന്നിയ ആസൂത്രണം ശ്രദ്ധേയമാകുന്നത്. കോഴിക്കോട്ടെ സെമിനാറില്‍ വികസന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തെക്കുറിച്ച് തങ്ങള്‍ വ്യക്തമാക്കിയ നയം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഹൈദരലി തങ്ങളുടെ വാക്കുകള്‍ നോക്കുക: ''മനുഷ്യന്റെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കുന്ന തിരക്കിലാണ് നാം ഇന്ന്. എന്നാല്‍ അനിയന്ത്രിതമായ വികസനം ഭൂമിയില്‍ സാധ്യമല്ലെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഏത് തരം വികസനവും പരിസ്ഥിതി സൗഹൃദമാക്കാന്‍ ശക്തമായ നടപടികള്‍ മുസ്‌ലിംലീഗിന്റെ ഭാഗത്തു നിന്നുമുണ്ടാകും''.
ഏതെങ്കിലും വികസന പ്രവര്‍ത്തനം നമ്മുടെ ഭൂമിക്കും പ്രകൃതിക്കും ഭീഷണി ഉയര്‍ത്തുന്നതായാല്‍ ലീഗ് അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് ഇതില്‍ നിന്ന് വെളിപ്പെടുന്നത്. എല്ലാതരം പാരിസ്ഥിതിക സന്തുലിതാവസ്ഥയും കീഴ്‌മേല്‍ മറിക്കുന്ന തരത്തിലുള്ള വികസന ബോധമുള്ള ചില രാഷ്ട്രീയ -ഭരണ -ഉദ്യോഗസ്ഥ കൂട്ടുകെട്ട് നിലനില്‍ക്കുന്ന ഒരു വ്യവസ്ഥിതിയില്‍ ഇത്തരം ധീരമായ നീക്കം എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്. മുസ്‌ലിംലീഗിന്റെ ഔദ്യോഗിക നിറം പച്ചയായത് കേവലം യാദൃച്ഛികമാവാം. എന്നാല്‍ നാം അധിവസിക്കുന്ന ഈ ഭൂമിയെയും പ്രകൃതിയേയും സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ഒരു രാഷ്ട്രീയ കക്ഷിയുടെ പരമ്പരാഗതമായ ഔദ്യോഗിക വര്‍ണം പ്രകൃതിയുടെ ഹരിതാഭമായ പച്ച തന്നെയായത് കേവലം കൗതുകത്തിനപ്പുറം ഒരു നിയോഗം തന്നെയായിരിക്കുകയാണെന്ന് പറയാതെ വയ്യ.
ഘടനാപരമായി വിവിധ ശ്രേണികളാല്‍ രൂപവല്‍കരിക്കപ്പെട്ട മുസ്‌ലിംലീഗ് എന്ന രാഷട്രീയ കക്ഷിക്ക് സമൂഹത്തിലെ താഴേത്തട്ടില്‍ വരെ നിര്‍ണായക സ്വാധീനം ചെലുത്തി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം ക്രിയാത്മകമായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. എം.എസ്.എഫ്, യൂത്ത്‌ലീഗ് തുടങ്ങിയ യുവജന സംഘടനകളുടെ ജനകീയ പ്രവര്‍ത്തന ഫലമായി സമൂഹത്തിലെ അടിസ്ഥാന വിഭാഗത്തിനു പോലും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനാകും. ഇതിനു പുറമെ, മത- സാമുദായിക സംഘടനകളുടെ കൂടി സഹകരണം ഉറപ്പാക്കി ഈ രംഗത്ത് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാം. മദ്രസകള്‍, മറ്റ് മതപഠന - വിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതേക്കുറിച്ചുള്ള ബോധവല്‍ക്കരണവും ക്ലാസുകളും നല്‍കുന്നതിലൂടെ അവരില്‍ പ്രകൃതിസംരക്ഷണ അവബോധം വളര്‍ത്താനും ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനും സാധിക്കും. ഇതിനുപുറമെ, ആരാധനക്കായി പള്ളികളിലെത്തുന്ന വിശ്വാസികളിലും പരിസ്ഥിതി -പ്രകൃതി സംരക്ഷണ പ്രവര്‍ത്തനത്തിന്റെ അനിവാര്യതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താം.
അഹന്തയും അഹങ്കാരവും കൊണ്ട് അന്ധനായി, വീണ്ടുവിചാരമില്ലാതെ പ്രകൃതിക്കുമേല്‍ കടന്നുകയറ്റം നടത്തുന്ന മനുഷ്യന്‍ സ്വന്തം വര്‍ഗത്തിന്റെ തന്നെ അന്തകനായിത്തീരുകയാണ്. അതോടെ ഭൂമി ഒരു ശവപ്പറമ്പായി മാറും. പക്ഷേ, അപ്പോള്‍ അവിടെ ശവങ്ങള്‍ കൊത്തിവലിക്കാന്‍ ഒരു കഴുകന്‍ പോലും ഉണ്ടാവില്ലെന്നതായിരിക്കും യാഥാര്‍ത്ഥ്യം. ദിനംപ്രതി മനുഷ്യന്‍ സംഹാരമൂര്‍ത്തിയാവുകയാണ്. അവന്‍ കാടും നാടും നശിപ്പിക്കുകയാണ്. ചിത്രശലഭങ്ങളും പക്ഷികളും മൃഗങ്ങളുമൊക്കെ അവന്റെ പടയോട്ടത്തില്‍ നശിക്കുന്നു. ഇന്നലെ കണ്ടതൊന്നും ഇന്ന് കാണാനില്ല. നാളത്തെ സ്ഥിതി ഇതിലും ഭീകരവും ദയനീയവുമാകും. ഇത്തരം ആസുരമായ അവസ്ഥയില്‍, ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനാധാരമായ പ്രകൃതിയെയും പരിസ്ഥിതിയെയും കാത്തുരക്ഷിക്കാനുള്ള മുസ്‌ലിംലീഗിന്റെ ആത്മാര്‍ത്ഥ ശ്രമങ്ങളില്‍ നമുക്കും ഉപാധികളില്ലാതെ കണ്ണിചേരാം......................................

[ഇന്ദുകേഷ് തൃപ്പനച്ചി]

പരിസ്ഥിതി സംരക്ഷണം അടുക്കളയില്‍ നിന്ന് ആരംഭിക്കണം: ബഷീറലി തങ്ങള്‍ -


ദോഹ: മുസ്‌ലിംലീഗിന്റെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്നത് വീടുകളില്‍ അടുക്കളത്തോട്ടം ഉള്‍പ്പെടെ വ്യാപിപ്പിക്കുകയാണെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ അദ്ദേഹം മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഓഫീസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു. മുസ്‌ലിംലീഗിന്റെ അജണ്ട മാതൃകയാക്കി പലരും പരിസ്ഥിതി സംരക്ഷണത്തിന് രംഗത്തുവരുന്നത് സ്വാഗതാര്‍ഹമാണ്. പ്രകൃതിയെ സ്‌നേഹിക്കുക എന്നത് മനുഷ്യ നന്മയുടെ പ്രചാരണമാണ്. മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും സംരക്ഷണമേകുക എന്നത് മതവിശ്വാസിയുടെ ബാധ്യതയാണെന്നും അദ്ദേഹം വിശദീകരിച്ചു. ജീവകാരുണ്യ രംഗത്ത് പുതിയൊരു അധ്യായം തന്നെ രചിച്ചിരിക്കുകയാണ് ബൈത്തുറഹ്മ പദ്ധതി. കൂടുതല്‍ സൗഹാര്‍ദ്ദാന്തരീക്ഷമാണ് മലപ്പുറം ജില്ല അടക്കമുള്ള പ്രദേശങ്ങളില്‍ ഇതിലൂടെ രൂപപ്പെട്ടുവന്നത്. വര്‍ക്ഷീയതക്കെതിരെ എന്നും നിലപാടെടുത്ത മുസ്‌ലിംലീഗ് പുതിയ തീവ്രവാദ പ്രവണതകള്‍ക്കെതിരെയും ശക്തമായ നിലപാടെടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. -അദ്ദേഹം വ്യക്തമാക്കി.

പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ.ജെ.വിന്‍സന്റ് ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ട് പകര്‍ത്തുന്നതിനിടെ 2013ഫിബ്രവരി 26-ന് ട്രെയിന്‍ തട്ടി മരിച്ചു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവീകമായ ബന്ധം സാക്ഷ്യപ്പെടുത്തുന്നതായിരുന്നു വിന്‍സന്റിന്റെ ചിത്രങ്ങള്‍ . ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോഗ്രാഫി അവാര്‍ഡ്, 1996-ലെ നാഷണല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്, 2002-ലെ ഇന്ത്യന്‍ പ്രസ് ഫോട്ടോഗ്രാഫി അവാര്‍ഡ് എന്നിവ ഉള്‍പ്പടെ അറുപതിലേറെ പുരസ്‌കാരങ്ങള്‍ വിന്‍സന്റിനെ തേടിയെത്തിയിട്ടുണ്ട്. = കെ.ജെ.വിന്‍സന്റ് എടുത്ത ചില ദൃശ്യങ്ങള്‍ ..


  • .വിന്‍സന്റ് പകര്‍ത്തിയ ദൃശ്യങ്ങള്‍ 








2013 മാർച്ച് 2, ശനിയാഴ്‌ച

പ്ലാച്ചിമട ട്രൈബ്യൂണല്‍ നിയമം നടപ്പിലാക്കണം: മുസ്‌ലിംലീഗ്

കോഴിക്കോട്: 2011 ല്‍ കേരള നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണല്‍ നിയമം ഉടന്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് കോഴിക്കോട് സി എച്ച് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് പരിസ്ഥിതി സമിതിയോഗം ആവശ്യപ്പെട്ടു. പ്ലാച്ചിമട കൊക്കക്കോള ഫാക്ടറിയുണ്ടാക്കിയ പരിസ്ഥിതി മലിനീകരണത്തിന്റെയും ഭൂഗര്‍ഭ ജലശോഷണത്തിന്റെയും ഫലമായുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി സര്‍ക്കാര്‍ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിഗണിച്ച് നിയമസഭ പാസാക്കിയ നിയമം ഇപ്പോഴും രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച് കാത്തിരിക്കുകയാണ്. നിയമത്തിന് അഞ്ച് മന്ത്രാലയങ്ങളുടെ അനുമതി ഇതിനകം ലഭിച്ചെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ലെന്നത് ആശങ്കാജനകമാണ്. നിയമത്തിന് അനുമതി നേടിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ കേന്ദ്രത്തിലേക്കയക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാതലങ്ങളില്‍ പരിസ്ഥിതി സംരക്ഷണ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ബന്ധപ്പെട്ടവര്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കും. മുസ്‌ലിംലീഗ് പരിസ്ഥിതി സമിതി ചെയര്‍മാന്‍ കെ കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജി, അബ്ദുറഹിമാന്‍ രണ്ടത്താണി എം എല്‍ എ, അഡ്വ. കെ പി മറിയുമ്മ, ടി ടി ഇസ്മായില്‍, സി വി എം വാണിമേല്‍, കുറുക്കോളി മൊയ്തീന്‍, സി ടി സക്കീര്‍ഹുസൈന്‍, ബഷീര്‍ രണ്ടത്താണി, സി എച്ച് അബൂയൂസുഫ് ഗുരുക്കള്‍, പി ഇസ്മായില്‍, കണ്‍വീനര്‍ സലിം കുരുവമ്പലം, ഡോ. അബ്ദുള്‍ സലാം സംസാരിച്ചു

നിത്യ ഹരിത ഭൂമി വീണ്ടെടുക്കപ്പെട്ട പ്രക്രതി

   മുസ്ലിം ലീഗ് വിദ്യാര്‍ഥി സംഘടന എം എസ് എഫ് നടത്തുന്ന   പരിസ്ഥിതി പ്രവര്‍ത്തനം