2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

.നിത്യ ഹരിത ഭൂമി വീണ്ടെടുക്കപ്പെട്ട പ്രക്രതി

മുസ്ലിം ലീഗ് പ്രവാസി സംഘടനയായ kmcc നടത്തിയ സെമിനാര്‍ സ്റ്റര്‍ 

                                                                                                                                                        

പരിസ്ഥിതിനയം ശക്തിപ്പെടുത്താന്‍ പുതിയ പദ്ധതികളുമായി ലീഗ്

ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ നിയന്ത്രണം 
നേതാക്കളുടെ വീടുകളില്‍ സൗരോര്‍ജ്ജ സംവിധാനം                          പാര്‍ട്ടിയുടെ പരിസ്ഥിതി നയപ്രഖ്യാപനത്തിന് കരുത്തുപകരാന്‍ ഉന്നതനേതാക്കളെ തന്നെ മാതൃകയായി മുസ്‌ലിം ലീഗ് രംഗത്തിറക്കുന്നു. പാര്‍ട്ടിപരിപാടികളിലും മറ്റും നേതാക്കളുടെ ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. പ്രചാരണ ബോര്‍ഡുകള്‍ തുണിയിലോ കടലാസിലോ മാത്രം തയ്യാറാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 


നേതാക്കളുടെ വീടുകളില്‍ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ നടപ്പാക്കാന്‍ പരമാവധി ശ്രമിക്കണമെന്നും പുതിയ പരിസ്ഥിതി നയത്തിന്റെ ഭാഗമായി പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാക്കള്‍ തന്നെ മാതൃകയായി മുന്നിലുണ്ടായാല്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ച പരിസ്ഥിതി പ്രചാരണം വന്‍വിജയമാകുമെന്ന കണക്കുകൂട്ടലിലാണ് ലീഗ് നേതൃത്വം. 

പരിസ്ഥിതി നയപ്രഖ്യാപനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മതപണ്ഡിതരുടെ പിന്തുണയും ലീഗ് തേടുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് സംസ്ഥാനത്തെ സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചതുപോലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സഹകരിക്കണമെന്നാണ് അവരോട് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഖുര്‍ആനിലേയും ഹദീസുകളിലേയും പരിസ്ഥിതി സംരക്ഷണ വചനങ്ങള്‍ ഉപയോഗപ്പെടുത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇത്തരം വചനങ്ങള്‍ ശേഖരിച്ച് ലഘുലേഖകളാക്കി പൊതുസ്ഥലങ്ങളിലും പള്ളികളിലും വിതരണം ചെയ്യും. പരിസ്ഥിതി സംരക്ഷണ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡികളും പുസ്തകങ്ങളും തയ്യാറാക്കി വിതരണം ചെയ്യുന്ന കാര്യവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. 

'നിത്യഹരിത ഭൂമി, വീണ്ടെടുക്കപ്പെട്ട പ്രകൃതി' എന്ന മുദ്രാവാക്യവുമായാണ് ലീഗ് സംസ്ഥാന വ്യാപകമായി പരിസ്ഥിതി സംരക്ഷണ പ്രചാരണം തുടങ്ങുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന സമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ തന്നെയാണ് ഇതു സംബന്ധമായ പ്രഖ്യാപനം നടത്തിയത്. ബോധവത്കരണപരിപാടികളും വിളംബരജാഥകളും ശില്‍പ്പശാലകളും ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പാര്‍ട്ടി ആസൂത്രണം ചെയ്യുന്നത്.

റോഡുകളുടെ വശങ്ങളില്‍ താമസിക്കുന്ന ലീഗ് പ്രവര്‍ത്തകരെ അണിനിരത്തി ഹരിത മാതൃക ഉണ്ടാക്കാനാണ് പാര്‍ട്ടി ആദ്യം ലക്ഷ്യമിടുന്നത്. റോഡിന്റെ വശങ്ങളിലുള്ള പ്രവര്‍ത്തകരുടെ വീടുകളുടെ മുന്നില്‍ ചെറിയ പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ പാര്‍ട്ടിയുടെ ഹരിത അജണ്ടയുടെ ബോര്‍ഡ് സ്ഥാപിക്കും. കൃഷിഭവനുകളുമായി സഹകരിച്ച് ഇതിനാവശ്യമായ വിത്തുകള്‍ ശേഖരിക്കാനും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. റോഡിന്റെ വശങ്ങളിലായതിനാല്‍ ഇത്തരം ഹരിത പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ജനശ്രദ്ധ കിട്ടുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. 


പാര്‍ട്ടി പ്രവര്‍ത്തകരുള്ള എല്ലാ പഞ്ചായത്തുകളിലും നദി സംരക്ഷണ കൂട്ടായ്മ രൂപവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ത്വരപ്പെടുത്തിയിട്ടുണ്ട്. പുഴകളില്‍ അറവുമാലിന്യങ്ങളും മറ്റ് സ്ഥാപനങ്ങളിലും വീടുകളിലും നിന്നുള്ള മാലിന്യങ്ങളും തള്ളുന്നത് തടയലാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമെ പ്രദേശത്തെ മറ്റു പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രവര്‍ത്തകരെ ഇതില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംഘടനാ സംവിധാനം ഉപയോഗപ്പെടുത്തി ജനകീയമായ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്ന് പാര്‍ട്ടി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വയനാട്ടില്‍ രാജവെമ്പാലയും കാടിറങ്ങുന്നു


  1. #കാലാവസ്ഥാ വ്യതിയാനം പ്രശ്‌നമാകുന്നു
     കല്പറ്റ: കാലാവസ്ഥാ വ്യതിയാനം ആവാസ വ്യവസ്ഥയിലുണ്ടാക്കിയ മാറ്റങ്ങള്‍മൂലം വയനാട്ടില്‍ രാജവെമ്പാലകള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് പതിവാകുന്നു.ഉള്‍വനങ്ങളിലെ നിത്യഹരിത മഴക്കാടുകളില്‍ മാത്രം കാണപ്പെട്ടിരുന്ന രാജവെമ്പാലകള്‍ നാട്ടിലിറങ്ങുന്നത് അപൂര്‍വമായിരുന്നു. എന്നാല്‍, മേപ്പാടി, കല്പറ്റ വനം റെയ്ഞ്ചുകളുടെ പരിധിയില്‍ ഒരുവര്‍ഷത്തിനിടെ ജനവാസ മേഖലകളിലിറങ്ങിയ എട്ട് രാജവെമ്പാലകളെയാണ് വനംവകുപ്പ് പിടികൂടി വനത്തില്‍ വിട്ടത്.പാമ്പുപിടിത്ത വിദഗ്ധന്‍ മേപ്പാടി സി.എ. അഹമ്മദ് ബഷീറിന്റെ സഹായത്തോടെയാണ് വനംവകുപ്പ് ഇവയെ പിടികൂടിയത്. വരള്‍ച്ചമൂലം ഉള്‍വനങ്ങളിലെ മഴക്കാടുകളുടെ നാശം, റിസോര്‍ട്ട് ഉള്‍പ്പെടെ വനമേഖലയിലെ നിര്‍മാണ പ്രവര്‍ത്തനം, ജലക്ഷാമം, കാട്ടുതീ എന്നിവയൊക്കെ രാജവെമ്പാലകള്‍ നാട്ടിലിറങ്ങാന്‍ കാരണമാകുന്നുണ്ട്.എന്നാല്‍, ഇതുസംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ല. വയനാട്ടില്‍ വരള്‍ച്ച അനുഭവപ്പെട്ട കഴിഞ്ഞ നാലുമാസത്തിനിടെ അഞ്ച് രാജവെമ്പാലകളെയാണ് പിടികൂടി വനത്തില്‍ വിട്ടത്. നട്ടുച്ചയ്ക്കുപോലും സൂര്യവെളിച്ചം കടന്നെത്താത്ത വയനാടന്‍ മഴക്കാടുകളില്‍ സസുഖം വാഴുകയായിരുന്നു മുമ്പൊക്കെ രാജപദവിയുള്ള ഈ ഉഗ്ര വിഷപ്പാമ്പുകള്‍. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയ 2005 മുതലാണ് ഇവയെ ജനവാസ കേന്ദ്രങ്ങളില്‍നിന്ന് പിടികൂടിത്തുടങ്ങിയതെന്ന് ബഷീര്‍ പറയുന്നു.ഒഫിയോ ഫാഗുസ് ഹന്നാ എന്ന ശാസ്ത്രീയ നാമമുള്ള രാജവെമ്പാല ലോകത്ത് ഏറ്റവും നീളമുള്ള വിഷപ്പാമ്പാണ്. ഒറ്റക്കടിയിലെ വിഷം 20 പേരെ കൊല്ലാന്‍ പര്യാപ്തമാണ്. 13 മുതല്‍ 18 അടിവരെ നീളവും 20 കിലോഗ്രാം വരെ ഭാരവും വരും. ശരീരത്തിന്റെ മൂന്നിലൊരുഭാഗം ഉയര്‍ത്തിനിര്‍ത്താന്‍ കഴിയുന്ന രാജവെമ്പാലകള്‍ ഉഗ്ര ശീല്‍ക്കാരവും പുറപ്പെടുവിക്കാറുണ്ട്. 20 വര്‍ഷമാണ് ആയുസ്സ്.ലക്കിടിയിലെ ഒരു റിസോര്‍ട്ടില്‍നിന്ന് ഒരാഴ്ചയ്ക്കിടെ രണ്ട് രാജവെമ്പാലകളെയാണ് ബഷീറിന്റെ സഹായത്തോടെ വനപാലകര്‍ പിടികൂടിയത്. ഫിബ്രവരി 20ന് പിടികൂടിയ രാജവെമ്പാലയ്ക്ക് 12 അടിയും 26ന് പിടികൂടിയതിന് 15 അടിയും നീളമുണ്ട്.
ടി.എം. ശ്രീജിത്ത്‌

ഇനിയും ഉദിക്കാത്ത സൗര വൈദ്യുതി

2530 മെഗാവാട്ടാണ് സംസ്ഥാനത്തെ വൈദ്യുതി ഉദ്പാദനത്തിന്റെ സ്ഥാപിതശേഷി. ഇതിനുപുറമേ കായംകുളം താപനിലയത്തിന്റെ വക 359 മെഗാവാട്ടുമുണ്ട്. വൈകുന്നേരത്തെ ശരാശരി ഉപഭോഗം 3120 മെഗാവാട്ടും. അതായത് കേരളത്തില്‍ ഏറ്റവും ആവശ്യമുള്ള ചരക്കാണ് വൈദ്യുതി. ആര് എത്ര ഉത്പാദിപ്പിച്ചാലും വാങ്ങാന്‍ തയ്യാറാണ് വൈദ്യുതി ബോര്‍ഡ്. കേരളത്തിന്റെ ഭാവി സൗരോര്‍ജ പദ്ധതികളിലാണെന്നകാര്യത്തില്‍ തര്‍ക്കമില്ല. മറ്റു വൈദ്യുതി ഉത്പാദന പദ്ധതികള്‍ പണി തീര്‍ന്ന് കമ്മീഷന്‍ ചെയ്യാന്‍ പത്തുവര്‍ഷത്തോളം എടുക്കുമ്പോള്‍ സൗരപദ്ധതിക്ക് വേണ്ടത് പരമാവധി ആറുമാസം.
മൂന്നുവര്‍ഷം മുന്‍പുവരെ പാനലുകളുടെ ഉയര്‍ന്ന വില മൂലം സൗരോര്‍ജം ഉത്പാദിപ്പിക്കുക വളരെ ചെലവേറിയതായിരുന്നു. കനംകുറഞ്ഞ തിന്‍ ഫിലിമുകള്‍ വികസിപ്പിക്കാനായതും ചൈന അത് വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ഇപ്പോള്‍ ചെലവ് അറുപത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഇടത്തരക്കാരുടെ വീടുകളില്‍പോലും ഇപ്പോള്‍ കുറഞ്ഞ തുകയ്ക്ക് സൗരവൈദ്യുതി നിര്‍മിക്കാം.

ഇന്ത്യയിലിപ്പോള്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദകരില്‍നിന്ന് യൂണിറ്റിന് ശരാശരി 9.50 രൂപ വരെ നല്‍കിയാണ് വൈദ്യുതിബോര്‍ഡുകളും വിതരണക്കമ്പനികളും സൗരവൈദ്യുതി വാങ്ങുന്നത്. ഇത് ലാഭകരമായ വിലയായതിനാല്‍ നിക്ഷേപകര്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ വലിയ താത്പര്യവും കാണിക്കുന്നുണ്ട്. ഇവര്‍ക്ക് കാര്‍ബണ്‍ ക്രെഡിറ്റ് കച്ചവടം നടത്തി അധികലാഭത്തിനുള്ള അവസരവും നല്‍കിയിട്ടുണ്ട്. (അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ പുറന്തള്ളല്‍ പരിസ്ഥിതി സൗഹൃദസാങ്കേതികവിദ്യയിലൂടെ കുറയ്ക്കുമ്പോള്‍ ലഭിക്കുന്ന സ്‌കോറാണ് കാര്‍ബണ്‍ ക്രെഡിറ്റ്. ഇത് ബോണ്ടുകളും മറ്റും വില്‍ക്കുന്നതുപോലെ അന്താരാഷ്ട്ര ധനവിപണിയില്‍ ട്രേഡുചെയ്യാം).
ഗുജറാത്ത്, ആന്ധ്രപ്രദേശ് കര്‍ണാടകം, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ സൗരവൈദ്യുതി ഉത്പാദനത്തില്‍ ഏറേ മുന്നോട്ടുപോയിക്കഴിഞ്ഞു. 2012 മെയിലെ കണക്കനുസരിച്ച് ഇന്ത്യയിലിപ്പോള്‍ 979.4 മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജത്തില്‍നിന്ന് ഉണ്ടാക്കുന്നത്. ഇതില്‍ 654 മെഗാവാട്ടും ഗുജറാത്തിലും. ദേശീയ സൗരോര്‍ജ ഉദ്പാദനത്തിന്റെ 66.9 ശതമാനം വരുമിത്. ഇടുക്കിയുമായി ഇതിനെ താരതമ്യം ചെയ്യുക. 780 മെഗാവാട്ടാണ് ഇടുക്കിയിലെ സ്ഥാപിത ശേഷി.

''നമ്മുടെ ഉത്പാദനം വെറും പൂജ്യം'' വൈദ്യുതി വകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ് തുറന്നു സമ്മതിക്കുന്നു. അതേസമയം നയരൂപവത്കരണം അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഈ വര്‍ഷം സംസ്ഥാനത്തെ 10,000 വീടുകളില്‍ ആകെ പത്തുമെഗാവാട്ട് ഉത്പാദിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കിലോ വാട്ട് വീതം ഉത്പാദനശേഷിയുള്ള സൗരപാനലുകളാണ് സ്ഥാപിക്കുക. ദിവസം ശരാശരി അഞ്ച് യൂണിറ്റ് വൈദ്യുതിയുണ്ടാക്കാം. ഇത്, വീടിനുസമീപത്തുകൂടി കടന്നുപോകുന്ന കെ.എസ്.ഇ.ബി.യുടെ ലൈനിലേക്ക് നല്‍കണം. ഇതിന് കെ.എസ്.ഇ.ബി. വില നല്‍കും.മുതല്‍മുടക്കിന്റെ മുപ്പതുശതമാനം അല്ലെങ്കില്‍ 80,000 രൂപ, ഇതില്‍ ഏതാണോ കുറവ് അത് കേന്ദ്ര സര്‍ക്കാറിന്റെ സബ്‌സിഡിയായി ലഭ്യമാക്കുമെന്ന് പറയുന്നു. ഇതിനുപുറമേ 30,000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇപ്പോഴത്തെ വിലയനുസരിച്ച് ഒരു കിലോവാട്ടിന്റെ സോളാര്‍ സംവിധാനം സ്ഥാപിക്കുവാന്‍ രണ്ടരലക്ഷം രൂപ ചെലവിടണം. സബ്‌സിഡി കഴിച്ചാല്‍ കൈയില്‍നിന്ന് ചെലവാകുന്നത് പരമാവധി 1,40,000 രൂപ.
എന്നാല്‍, സബ്‌സിഡിക്കാര്യത്തില്‍ ആശയക്കുഴപ്പവും അവ്യക്തതയുമുണ്ട്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും വീട്ടില്‍ത്തന്നെ ഉപയോഗിക്കുന്നതിനുള്ള സോളാര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി. എന്നാല്‍, കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവ്, വൈദ്യുതി കെ.എസ്.ഇ.ബി.യുടെ ഗ്രിഡിലേക്ക് വില്‍ക്കുന്നവര്‍ക്കുമാത്രമാണ് (ഓണ്‍ ഗ്രിഡ്). ഇത് രണ്ടും ഒരുമിച്ച് ലഭിക്കുമോ എന്നതില്‍ അവ്യക്തതയുണ്ടെന്ന് നോഡല്‍ ഏജന്‍സിയായ അനര്‍ട്ടിന്റെ ഡയറക്ടര്‍ പി.വല്‍സരാജ് ചൂണ്ടിക്കാട്ടുന്നു.
വീട്ടില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അവിടെത്തന്നെ ഉപയോഗിച്ചാലും ഗ്രിഡിലേക്ക് വിറ്റാലും ആകെയുള്ള വൈദ്യുതിശേഖത്തില്‍ ഒരേ ഫലമാണ് സൃഷ്ടിക്കുന്നത്. അതിനാല്‍, ഓണ്‍ഗ്രിഡ് സോളാര്‍ യൂണിറ്റിനും കേന്ദ്രസബ്‌സിഡി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, തീരുമാനം കേന്ദ്രം അറിയിച്ചിട്ടില്ല.

വൈദ്യുതി വില്‍ക്കുന്നവര്‍ക്ക് എന്തുവില നല്‍കണമെന്നും തീരുമാനമായിട്ടില്ല. തീരുമാനിക്കേണ്ടത് വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി. ചില സംശയങ്ങള്‍ ഇതിലുണ്ട്.ഇടത്തരക്കാരന്‍ പത്തും പതിനഞ്ചും ലക്ഷം രൂപ ഭവനവായ്പയെടുത്ത് വെക്കുന്ന വീട്ടില്‍ പിന്നെയും രണ്ടര ലക്ഷം രൂപ മുടക്കി സോളാര്‍ പാനല്‍കൂടി വെക്കാന്‍ തയ്യാറാകുമോയെന്ന് കണ്ടറിയണം. അതും എവിടെനിന്നും എത്രകൂടിയ വിലക്കും വൈദ്യുതിവാങ്ങി ന്യായവിലയില്‍ ജനങ്ങള്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍തന്നെ തയ്യാറാകുമ്പോള്‍.

സീതാപുരിലെ പുരപ്പുറ വിപ്ലവം
ഉത്തര്‍പ്രദേശില്‍ പുതിയൊരു വിപ്ലവം അരങ്ങേറുകയാണ്. സാമൂഹിക സംരംഭകരായ രണ്ടു ചെറുപ്പക്കാരാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. ഇനിയും വൈദ്യുതിയെത്താത്ത ഗ്രാമങ്ങളില്‍ അഞ്ചുവര്‍ഷംകൊണ്ട് ഒരു ലക്ഷം വീടുകള്‍ക്ക് സൗരോര്‍ജവൈദ്യുതിയെത്തിക്കാനാണ് 'മേരേ ഗാവ്' എന്ന സംരംഭത്തിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം പൊതുവിതരണത്തിനുള്ള സംവിധാനത്തിലേക്ക് കൊടുക്കേണ്ടതില്ലാത്ത, ഓഫ് ഗ്രിഡ് സൗരവൈദ്യുതിയില്‍ മാതൃകയാകാന്‍ പോന്നതാണിത്. അമേരിക്കന്‍ പൗരന്മാരായ നിഖില്‍ ജയ്‌സിംഘാനി, ബ്രയാന്‍ ഷാദ്എന്നിവര്‍ ചേര്‍ന്ന് യു.എസ്. എയ്ഡിന്റെ സഹകരണത്തോടെയാണ് മേരേ ഗാവ് പദ്ധതി നടപ്പാക്കുന്നത്.

എല്ലാ വീടുകളില്‍നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഒരു ചെറുഗ്രിഡില്‍ ശേഖരിച്ചശേഷം ഇവിടെനിന്ന് ലൈനിലൂടെ വിതരണം ചെയ്യുന്നതാണ് മൈനേ്രകാ ഗ്രിഡ് പവര്‍ (എം.ജി.പി.) എന്നറിയപ്പെടുന്ന മേരേഗാവ് പദ്ധതി. സീതാപുര ജില്ലയിലെ അന്‍പത് ഗ്രാമങ്ങളിലായി നാലായിരം വീടുകളില്‍ ഇതിനോടകം സൗരവൈദ്യുതിയുടെ വെളിച്ചം എത്തിക്കഴിഞ്ഞു. മാസം എഴുപതുരൂപയ്ക്ക് രണ്ടുമുതല്‍ നാലുവരെ ലൈറ്റും ഒരു മൊബൈല്‍ ഫോണ്‍ ചാര്‍ജു ചെയ്യാനുള്ള പ്ലഗ് പോയിന്റുമാണ് നല്‍കുക. കണക്ഷന് നാല്പതുരൂപ ആദ്യം നല്‍കണം. വൈദ്യുതി വിനിയോഗം കുറവുള്ള എല്‍.ഇ.ഡി. ബള്‍ബുതെളിക്കാനുള്ള ഡയറക്ട് കറന്റാണ് (ഡി.സി.) ലഭ്യമാക്കുന്നത്. വിളക്കിനായി മാസം 175 രൂപയുടെ മണ്ണെണ്ണ വാങ്ങിയിരുന്ന കുടുംബങ്ങള്‍ക്ക് ഇത് ലാഭമാണെന്ന് നിഖില്‍ ചൂണ്ടിക്കാട്ടുന്നു. 4000 വീടുകളില്‍ മണ്ണെണ്ണ വിളക്ക് ഉപേക്ഷിച്ചതിലൂടെ വര്‍ഷം 1.4 ലക്ഷം ലിറ്റര്‍ മണ്ണെണ്ണ ലാഭിക്കാനും അതിലൂടെ 400 ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് തള്ളുന്നത് തടയാനും സാധിക്കുന്നു.

സ്വാഭാവികമായി ഈ കുടുംബങ്ങളുടെ ജീവിത നിലവാരത്തിലും മാറ്റമുണ്ടാകുന്നു. പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് കരിമ്പുക ശ്വസിക്കേണ്ട. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാവുന്നത് സാമൂഹിക സാമ്പത്തികഉയര്‍ച്ചയിലേക്കും നയിക്കും. വൈദ്യുതി വെളിച്ചത്തില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നതിലൂടെ ഈ വീടുകളിലെ ശരാശരി വരുമാനം വര്‍ധിച്ചതായും നിഖില്‍ ജയ്‌സിംഘാനി പറയുന്നു. 2016-ഓടെ 2000 ഗ്രാമങ്ങളിലായി ഒരു ലക്ഷം വീടുകളില്‍ സൗരവൈദ്യുതി എത്തിക്കാനാണ് മേരേ ഗാവ് ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടമായി ഈ വീടുകളില്‍ ടെലിവിഷനും ഫ്രിഡ്ജും ഒക്കെ പ്രവര്‍ത്തിപ്പക്കുവാനാവും വിധം വൈദ്യുതി ഉത്പാദനശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമുണ്ട്.
കേരളത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിലും ഇത്തരം പദ്ധതികള്‍ പ്രയോജനപ്പെടുത്താമെന്ന് മേരേ ഗാവിന്റെ അണിയറക്കാര്‍ പറയുന്നു. നഗരങ്ങളില്‍ ഇടുങ്ങിയ വഴിപോലെ, ലൈന്‍ വലിക്കാന്‍ പ്രായോഗിക തടസ്സങ്ങളുള്ള സ്ഥലങ്ങളിലും ഇത് പ്രയോജനപ്പെടുത്താം. തൊണ്ണൂറുകളുടെ തുടക്കത്തില്‍ യുവാക്കളായ ചെറുകിട സംരംഭകര്‍ പ്രാദേശിക കേബിള്‍ ടി.വി. നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങി അത്ഭുതം സൃഷ്ടിച്ച കേരളത്തില്‍ ഇതിനുള്ള സംരംഭകശേഷി ഉണ്ടെന്നും നിഖില്‍ ചൂണ്ടിക്കാട്ടുന്നു. 


തെക്കുനോക്കി പാനല്‍

സൂര്യപ്രകാശം പരമാവധി വിനിയോഗിക്കാന്‍ സോളാര്‍ പാനലുകള്‍ 20 ഡിഗ്രി ചരിച്ച് തെക്കോട്ട് അഭിമുഖമായി വെക്കണമെന്ന് അനര്‍ട്ട് നിര്‍ദേശിക്കുന്നു. ലോകം മുഴുവന്‍ ഈ രീതിയാണ് അവലംബിക്കുന്നത്. എന്നാല്‍, അടിസ്ഥാനപരമായി ഇക്കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. കേരളത്തില്‍ തെക്കോട്ടല്ല നേരേ മേല്‍പ്പോട്ടു തിരിച്ചാണ് പാനല്‍ വെക്കേണ്ടതെന്നും വിദഗ്ധാഭിപ്രായമുണ്ട്. ഭൂമധ്യ രേഖയോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ സൗരവൈദ്യുതിക്ക് ഏറ്റവും പറ്റിയതാണ് കേരളം.

പ്രകാശം ചില വസ്തുക്കളുടെ ഉപരിതലത്തില്‍ പതിക്കുമ്പോള്‍ വൈദ്യുതച്ചാര്‍ജ് ഉണ്ടാകുന്നുവെന്ന ഫോട്ടോ ഇലക്ട്രിസിറ്റി തത്ത്വമാണ് സൗരവൈദ്യുതിക്ക് പിന്നില്‍. സിലിക്കണ്‍ അധിഷ്ഠിത വസ്തുക്കളില്‍ ഈ പ്രക്രിയ കൂടുതല്‍ വൈദ്യുതിച്ചാര്‍ജുണ്ടാക്കുന്നു എന്നതുകൊണ്ടും പ്രകൃതിയില്‍ കൂടുതല്‍ ലഭിക്കുന്നതുകൊണ്ടുമാണ് സോളാര്‍ പാനല്‍ എന്ന ഫോട്ടോ വോള്‍ട്ടായിക് സെല്ലുകള്‍ സിലിക്കോണ്‍ സംയുക്തകങ്ങള്‍ കൊണ്ട് നിര്‍മിക്കുന്നത്. ഒരു സോളാര്‍ പാനലില്‍ ഒട്ടേറെ ഫോട്ടോ വോള്‍ട്ടായിക് സെല്ലുകള്‍ ഉണ്ടാകും. പാനലില്‍ വീഴുന്ന സൂര്യപ്രകാശത്തിന്റെ ശരാശരി 18 ശതമാനമേ വൈദ്യുതിയായി മാറുന്നുള്ളൂ. എന്നാല്‍, കൂടുതല്‍ കാര്യക്ഷമതയുള്ള സോളാര്‍ പാനലുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട്.
ഇപ്പോള്‍ വിപണിയില്‍ രണ്ടുതരം പാനലുകള്‍ ലഭ്യമാണ്. ക്രിസ്റ്റലൈന്‍ സിലിക്കണ്‍ പാനലും വളരെ കനം കുറഞ്ഞ തിന്‍ ഫിലിമും. ക്രിസ്റ്റലൈന്‍ പാനലാണ് കൂടുതല്‍ വൈദ്യുതി നല്‍കുന്നത്. തിന്‍ഫിലിമിനേക്കാള്‍ ഏതുണ്ട് പത്തുപതിനഞ്ച് ശതമാനം കൂടുതല്‍. എന്നാല്‍ വിലക്കുറവ് തിന്‍ഫിലിമിനാണ്. മറ്റേതിനേക്കാള്‍ 20 ശതമാനത്തോളം വിലകുറവാണിതിന്.
സൂര്യവെളിച്ചം തെക്കുനിന്ന് ചരിഞ്ഞാണ് വീഴുന്നതെന്ന കണ്ടെത്തലാണ് പാനലും തെക്കോട്ടുതന്നെ തിരിച്ചുവെക്കണമെന്ന തീരുമാനം ആഗോളതലത്തില്‍ത്തന്നെയെടുത്തിട്ടുള്ളത്. എന്നാല്‍, കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണെന്ന് ശാസ്ത്രജ്ഞനും അനര്‍ട്ട് മുന്‍ മേധാവിയുമായ ഡോ. ആര്‍.വി.ജി.മേനോന്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂമധ്യ രേഖയ്ക്കടുത്തുള്ള പ്രദേശമാണ് കേരളം. അതിനാല്‍ സൂര്യന്‍ ആറുമാസം ദക്ഷിണായനത്തിലും ബാക്കിസമയം ഉത്തരായനത്തിലുമായിരിക്കും. ദക്ഷിണായനത്തിലായിരിക്കുമ്പോള്‍ സൂര്യപ്രകാശം തെക്കുനിന്ന് ചരിഞ്ഞാണ് വീഴുക. എന്നാല്‍, ഉത്തരായന കാലത്ത് സൂര്യപ്രകാശം വടക്കുനിന്നായിരിക്കും. പാനല്‍ തെക്കോട്ടുതിരിച്ചുവെച്ചാല്‍ ഈ സമയത്ത് പാനലില്‍ വീഴുന്ന രശ്മിയില്‍ കുറവുണ്ടാവും. അതിനാല്‍ എല്ലാക്കാലത്തും സൂര്യപ്രകാശം പരമാവധി വിനിയോഗിക്കാന്‍ പാനല്‍ തിരശ്ചീനമായി അതായത് നേരേ മേല്‍പ്പോട്ട് തിരിച്ചുവെക്കണമെന്നും ഡോ.ആര്‍.വി.ജി. മേനോന്‍ നിര്‍ദേശിക്കുന്നു.
മറ്റു രാജ്യങ്ങളില്‍ ചിലയിടങ്ങളില്‍ കുറച്ചു സ്ഥലത്ത് കൂടുതല്‍ പാനല്‍ സ്ഥാപിക്കാന്‍ കുത്തനെയുള്ള തൂണുകളില്‍ തട്ടുതട്ടുകളായി (വെര്‍ട്ടിക്കല്‍ ഇന്‍സ്റ്റലേഷന്‍) പാനല്‍ വെക്കുന്നുണ്ട്. കാലിഫോര്‍ണിയയിലെ മൊജാവെ മരുഭൂമിയില്‍ തെക്കോട്ടുവെച്ചിരിക്കുന്ന അത്രയുംതന്നെ പാനല്‍ വടക്കോട്ടുതിരിച്ചും വെച്ചിട്ടുണ്ട്. വലിയ ടവറുകളില്‍ സ്ഥാപിച്ചിരിക്കുന്ന കണ്ണാടികളും ലെന്‍സും ഉപയോഗിച്ച് ഈ വടക്കുനോക്കി പാനലുകളിലേക്ക് സൂര്യപ്രകാശം തിരിച്ചുവിടുകയാണ് ചെയ്യുന്നത്. കോണ്‍സണ്‍ട്രേറ്റഡ് സോളാര്‍ പവര്‍പ്രോജക്ട് (സി.എസ്.പി.) എന്നാണ് ഇവയെ വിളിക്കുന്നത്. ഒട്ടേറേ പാനലുകളെ ത്രിമാനരൂപത്തില്‍ നിരത്തിയാല്‍ രണ്ടുമുതല്‍ ഇരുപതുവരെ മടങ്ങ് വൈദ്യുതി ഉത്പാദനം വര്‍ധിക്കുമെന്ന് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇനിയും പ്രയോഗത്തില്‍ വരാനിരിക്കുന്നതേയുള്ളൂ...........................................................................
എന്‍.എസ്. ബിജുരാജ്, ജി. രാജേഷ്‌കുമാര്‍

2013, ഫെബ്രുവരി 27, ബുധനാഴ്‌ച

മാലിന്യങ്ങളുടെ സ്വന്തംനാട്‌.

കൊച്ചിയില്‍ ഈയിടെ നടന്ന 'എമര്‍ജിങ് കേരള' നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയുടെ ഉപദേശകന്‍ സാം പിട്രോഡ നിരത്തുകളിലെ മാലിന്യക്കൂമ്പാരങ്ങള്‍ കണ്ട് ആശങ്കപ്രകടിപ്പിച്ചു. മാലിന്യ സംസ്‌കരണമാണ് കേരളം മുന്‍ഗണന നലേ്കണ്ട വിഷയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യോഗത്തിനു തൊട്ടുമുമ്പ് അഭിപ്രായപ്പെട്ടു. എന്നിട്ടും 'എമര്‍ജിങ് കേരള'യ്ക്ക് തിരശ്ശീല വീണപ്പോള്‍ ഈ ദിശയില്‍ വന്ന നിര്‍ദേശങ്ങള്‍ ബ്രഹ്മപുരത്തും കോഴിക്കോട്ടും ഓരോ മാലിന്യ സംസ്‌കരണപ്ലാന്റടക്കം ഏതാനും ചിലതുമാത്രം.

മാലിന്യ സംസ്‌കരണപ്രശ്‌നത്തെ ഗൗരവമായിക്കാണാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. മാലിന്യനിക്ഷേപത്തെച്ചൊല്ലി കേരളത്തിലെ ഏതാണ്ടെല്ലാ ജില്ലകളിലും ജനകീയ സമരങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറുകയാണിപ്പോള്‍. നഗരമാലിന്യങ്ങള്‍ ചുമക്കാന്‍ ഗ്രാമങ്ങള്‍ ബാധ്യസ്ഥരല്ലെന്ന നിലപാട് ഗ്രാമീണര്‍ കൈക്കൊണ്ടതോടെയാണിത്. ഈ അശാന്തി ഇനിയുള്ള ഓരോ ദിവസങ്ങളിലും വര്‍ധിക്കുകയേ ഉള്ളൂ. ഇതിന് അടിയന്തരമായ പരിഹാരം കണ്ടേ പറ്റൂ.

മാലിന്യങ്ങള്‍ പെരുകുമ്പോഴും കേരളത്തില്‍ മാലിന്യ സംസ്‌കരണശേഷി പരമദയനീയമാണ്. നഗരമാലിന്യശേഷി ഇരുപതുശതമാനവും മലിനജല സംസ്‌കരണശേഷി പൂജ്യവും. വായു, പരിസ്ഥിതി സംരക്ഷണത്തിലും നാം ഏറെ പിന്നിലാണ്. കേരളത്തിലുണ്ടാകുന്ന മാലിന്യങ്ങളില്‍ 49 ശതമാനവും ഗാര്‍ഹിക മാലിന്യങ്ങളാണ്. (ഗ്രാഫിക്‌സ് കാണുക)-കേന്ദ്ര ആസൂത്രണക്കമ്മീഷന്റെ പഠനഫലമാണ് ഈ കണക്കുകള്‍.

ഗാര്‍ഹിക മാലിന്യം, വ്യാവസായിക മാലിന്യം, ആസ്പത്രി മാലിന്യം, ഹോട്ടല്‍ മാലിന്യം തുടങ്ങി ഇ-മാലിന്യങ്ങള്‍ വരെ നമ്മുടെ ഭാവിയെ ആശങ്കാകുലമാക്കുന്നുണ്ട്. എന്നിട്ടും ഉത്തരവാദികള്‍ ഇവയുടെ സംസ്‌കരണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.

മലിനീകരണത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും വിവിധ വശങ്ങള്‍ അന്വേഷിക്കുന്ന പരമ്പര ഇന്ന് തുടങ്ങുന്നു: 


'മാലിന്യങ്ങളുടെ സ്വന്തം നാട്' 


വിളപ്പില്‍ശാലയും ലാലൂരും ചക്കംകണ്ടവും യുദ്ധഭൂമികളാവുന്നതിന്റെ ഉത്തരവാദികള്‍ ആരെന്ന അന്വേഷണത്തേക്കാള്‍ ഫലവത്താവുക പ്രശ്‌നപരിഹാരത്തിന് സഹായകമായ വഴികള്‍ തേടുകയാണ്. അതാകട്ടെ, സമവായത്തിലൂടെയുള്ളതും ശാശ്വതവുമാകണം.


2011 ആഗസ്ത് മൂന്ന്.
തലസ്ഥാനനഗരിയിലെ മാലിന്യം നിറച്ച ലോറികള്‍ വിളപ്പില്‍ശാല ഗ്രാമപ്പഞ്ചായത്തിലേക്ക് പുറപ്പെട്ടു. കൂടെ 2500-ഓളം സായുധ പോലീസുകാരും. എന്നാല്‍, സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിളപ്പില്‍ശാല നിവാസികള്‍ ലോറികള്‍ തടഞ്ഞു. യുദ്ധസമാനമായ അന്തരീക്ഷത്തിനൊടുവില്‍ മാലിന്യം നിക്ഷേപിക്കാനാവാതെ പോലീസിനും മാലിന്യവണ്ടികള്‍ക്കും മടങ്ങേണ്ടിവന്നു.

വിളപ്പില്‍ശാലയിലെ കേന്ദ്രത്തിന് 1995-ല്‍, കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് തുടക്കമിട്ടത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്ന വിമാനങ്ങള്‍ക്ക് പക്ഷികള്‍ ഭീഷണിയായതോടെ, മുമ്പ് നഗരത്തിന്റെ പടിഞ്ഞാറുവശത്തായിരുന്ന മാലിന്യകേന്ദ്രം കിഴക്ക്, നഗരത്തോടുചേര്‍ന്നുകിടക്കുന്ന വിളപ്പില്‍ശാലയിലേക്ക് മാറ്റുകയായിരുന്നു.

വിളപ്പില്‍ശാലയില്‍ സംസ്‌കരണപ്ലാന്റ് കൊണ്ടുവരാനുള്ള ആലോചന പിന്നീടാണ് തുടങ്ങിയത്. 2000-ല്‍ വന്ന നിയമപ്രകാരം സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണ് 'പോബ്‌സ് കമ്പനി' ഇവിടെ പ്ലാന്റ് നടത്തിയത്. പത്തുലക്ഷത്തിലേറെ ജനങ്ങള്‍ പാര്‍ക്കുന്ന ഈ നഗരത്തില്‍ കേന്ദ്രീകൃത മാലിന്യസംസ്‌കരണം വേണമെന്നായിരുന്നു കോടതിനിര്‍ദേശം. ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കണം. പ്ലാന്റിലെ ചവര്‍ സംസ്‌കരിച്ച് വളമാക്കണം. വളമുണ്ടാക്കുമ്പോള്‍ പുറന്തള്ളുന്ന വസ്തുക്കള്‍ ശരിയായി മണ്ണിട്ടുമൂടണം. അവ രാസവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ഷീറ്റ് പൊതിഞ്ഞ് 'കളിമണ്‍ ക്യാപ്പ്' ചെയ്യണം. വളനിര്‍മാണത്തിനിടെ പുറത്തുവരുന്ന മലിനജലം സംസ്‌കരിച്ച് ശുദ്ധമാക്കി ഒഴുക്കാന്‍ 'ലിച്ചേറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്' കൊണ്ടുവരണം-നിര്‍ദേശങ്ങള്‍ ഇങ്ങനെ നീളുന്നു.

എന്നാല്‍, വിളപ്പില്‍ശാലയില്‍ നടന്നത് ഇതൊന്നുമല്ല. പ്രതിദിനം മുന്നൂറ് ടണ്ണോളം മാലിന്യങ്ങള്‍ നഗരത്തില്‍നിന്ന് ലോറികളില്‍ ഇവിടെയെത്തി. എന്നാല്‍, പ്ലാന്റിന്റെ സംസ്‌കരണശേഷി 157 ടണ്‍ മാത്രമായിരുന്നു. ബാക്കി മാലിന്യം അവിടെ കെട്ടിക്കിടന്നു. വിളപ്പില്‍ശാല ദുര്‍ഗന്ധപൂരിതമായി. സഹികെട്ട പ്രദേശവാസികള്‍ പ്രതിഷേധിച്ചു. മാറിമാറിവന്ന സര്‍ക്കാറുകള്‍ ആ പ്രതിഷേധം അവഗണിച്ചു. ആറേക്കറില്‍ തുടങ്ങിയ ചവര്‍ഫാക്ടറി 42 ഏക്കറായി വികസിപ്പിച്ചു.

മലിനജലസംസ്‌കരണ പ്ലാന്റിന് 2007-ല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. 'ജവാഹര്‍ലാല്‍ നെഹ്രു നാഷണല്‍ അര്‍ബന്‍ റെന്യൂവല്‍ മിഷ'ന്റെ സഹായധനത്തോടെ 2008-ല്‍ പ്ലാന്റിന്റെ പണിതുടങ്ങി. രണ്ടുകൊല്ലം കൂടി കഴിഞ്ഞതും ജനകീയസമരം ശക്തമായി. 2011 ഡിസംബര്‍ 21-ന് വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭനകുമാരി പ്ലാന്റ് പൂട്ടി. അന്നുമുതല്‍ വിളപ്പില്‍ശാല വീണ്ടും യുദ്ധഭൂമിയായി. സംസ്‌കരണപ്ലാന്റ് തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശവും ജനങ്ങളുടെ സമരംമൂലം നടന്നില്ല. 2011 ഏപ്രില്‍ മുതല്‍ പ്ലാന്റിന്റെ നടത്തിപ്പ് നഗരസഭ നേരിട്ടാണ്.

വിളപ്പില്‍ശാലയിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ പ്ലാന്റ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി തീര്‍ത്തുപറയുന്നു. എന്നാല്‍, കോടതി ഉത്തരവ് നടപ്പാക്കാന്‍ വിളപ്പില്‍ശാല പഞ്ചായത്തിന്റെ പിടിവാശി ഞങ്ങളെ അനുവദിക്കുന്നില്ലെന്നാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ. ചന്ദ്രികയുടെ ആരോപണം. നഗരവും ഗ്രാമവും തമ്മില്‍ മാലിന്യത്തെച്ചൊല്ലി തര്‍ക്കം മുറുകുമ്പോള്‍ തലസ്ഥാനം പലയിടത്തും ചീഞ്ഞുനാറുകയാണ്.

ലാലൂരിന്റെ കണ്ണീര്‍


കെ. വേണുവിന്റെ പതിനൊന്നുനാള്‍ നീണ്ടുനിന്ന നിരാഹാരസമരത്തിലൂടെയാണ് തൃശ്ശൂര്‍ ജില്ലയിലെ ലാലൂര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ജനരോഷത്തെത്തുടര്‍ന്ന് ലാലൂരിലേക്കുള്ള മാലിന്യനീക്കം നിലച്ചു. നഗരമാലിന്യം സേലത്തേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയെങ്കിലും അതും വിജയിച്ചില്ല. നഗരസിരാകേന്ദ്രങ്ങളില്‍പ്പോലും മൂക്കുപൊത്താതെ നടക്കാനാവാത്ത സ്ഥിതിയാണിപ്പോള്‍.

മുമ്പ് അയ്യന്തോള്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ലാലൂര്‍ തൃശ്ശൂരിന്റെ മാലിന്യനിക്ഷേപ കേന്ദ്രമായിട്ട് അരനൂറ്റാണ്ടിലേറെയായി. ലാലൂരിന്റെ സമരചരിത്രം 1988-ല്‍ തുടങ്ങുന്നു. ടി.കെ. വാസുവും എ.വി. ആര്യനുമായിരുന്നു സമരനായകര്‍. സമരം പലഘട്ടങ്ങളിലായി നടന്നു. ചര്‍ച്ചകളും നടപ്പാകാത്ത ഉറപ്പുകളുമായി സമരം നീണ്ടു.

2000-ല്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനായി. ഭരണത്തിലെത്തിയ ഇടതുമുന്നണി സാരഥികള്‍ 'ഓര്‍ഗേവര്‍' യന്ത്രങ്ങളുപയോഗിച്ച് ലാലൂരിലെ മാലിന്യം വളമാക്കാന്‍ തുടങ്ങി. ദിവസേനയെത്തുന്ന 52 ടണ്‍ മാലിന്യത്തില്‍ കുറേ വളമാകുകയും ബാക്കി കുഴിച്ചിടുകയും ചെയ്തു. ലാലൂരില്‍നിന്ന് ഒഴുകിയ മലിനജലം ജനവാസകേന്ദ്രത്തിലെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സമരം ശക്തമാക്കി. എ.ഡി.ബി. സഹായത്തോടെ പത്തുകോടിയുടെ 'ക്യാപ്പിങ്' പദ്ധതി കൊണ്ടുവന്നെങ്കിലും അതിന് നാട്ടുകാരുടെ വിശ്വാസം ആര്‍ജിക്കാനായില്ല.

2010-ല്‍ പ്രശ്‌നപരിഹാരത്തിനായി അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇടപെട്ടു. വികേന്ദ്രീകൃത സംസ്‌കരണം ലക്ഷ്യമിട്ട് പത്തിയൂര്‍ ഗോപിനാഥിനെ കോ-ഓര്‍ഡിനേറ്ററാക്കി. ലാലൂര്‍ മാതൃകാ വികേന്ദ്രീകരണ പദ്ധതിക്ക് (ലാംപ്‌സ്) തുടക്കമിട്ടു. പത്തിയൂരിനെ നീക്കിയതോടെ അതും പാളി. ലാലൂര്‍പ്രശ്‌നം ഉന്നയിച്ച് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ച യു.ഡി.എഫും പ്രശ്‌നപരിഹാരത്തിനായി ഒന്നും ചെയ്യാതെ വന്നപ്പോള്‍ പ്രക്ഷോഭം വീണ്ടുമുണ്ടായി. 'ലാംപ്‌സ്' വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. അതും നടന്നില്ല. ഈ വര്‍ഷം ജനവരി 21-ന് ലാലൂരിലെ മാലിന്യക്കൂമ്പാരത്തില്‍ തീപടര്‍ന്നു. പുകയും ദുര്‍ഗന്ധവുംകൊണ്ട് ജനങ്ങള്‍ വലഞ്ഞു. കെ. വേണു തുടങ്ങിയ നിരാഹാരം ലാലൂരിലെ മാലിന്യങ്ങള്‍ നീക്കാമെന്ന ഉറപ്പില്‍ അവസാനിച്ചു. നഗരമാലിന്യങ്ങള്‍ ഒക്ടോബര്‍ വരെ സേലത്തേക്ക് കൊണ്ടുപോകാന്‍ നഗരസഭ കരാറുണ്ടാക്കി. ഉറപ്പും കരാറും ലംഘിക്കപ്പെട്ടു. ലാലൂരിലെ മാലിന്യം കോള്‍നിലം നികത്താന്‍ ഉപയോഗിക്കണമെന്ന തേറമ്പില്‍ രാമകൃഷ്ണന്റെ നിര്‍ദേശത്തിന് മന്ത്രിസഭ പച്ചക്കൊടി കാട്ടിയെങ്കിലും അതും നടപ്പായില്ല.

ചക്കംകണ്ടത്തെ തീരാദുരിതം


ഗുരുവായൂരിന്റെ മുഴുവന്‍ മാലിന്യങ്ങളും പേറാന്‍ വിധിക്കപ്പെട്ട ചക്കംകണ്ടം ഗ്രാമവാസികള്‍ക്ക് കണ്ണീരൊഴിഞ്ഞ നേരമില്ല. 1952-ല്‍ ഗുരുവായൂരില്‍ ആദ്യലോഡ്ജ് സ്ഥാപിക്കപ്പെട്ടതുമുതല്‍ മാലിന്യങ്ങള്‍ തുറന്നുവിടുന്നത് വലിയതോട്ടിലേക്കാണ്. ഇന്ന് അവിടെയുള്ള എണ്ണമറ്റ ലോഡ്ജുകളില്‍ പലതിനും സെപ്റ്റിക്ക് ടാങ്കുകളില്ല. ഉള്ളവയുടെ തന്നെ ടാങ്കുകള്‍ പൊട്ടി മാലിന്യം വലിയതോട്ടിലേക്ക് ഒഴുകുകയാണ്. ഹോട്ടല്‍ മാലിന്യങ്ങള്‍ ഒഴുകുന്നതും അങ്ങോട്ടുതന്നെ.

നഗരസഭാ പരിധിയിലൂടെ രണ്ടു കിലോമീറ്ററും തൈക്കാട് പഞ്ചായത്തിലൂടെ രണ്ടു കിലോമീറ്ററും ഒഴുകിയാണ് ഈ മാലിന്യങ്ങള്‍ ചക്കംകണ്ടം കായലിലെത്തുന്നത്. തോടിന്റെ ഇരുകരയിലുമുള്ളവര്‍ക്ക് ജീവിതം ദുസ്സഹമാണ്. അമ്പത് ഏക്കറോളം വിസ്തൃതിയുള്ള ചക്കംകണ്ടംകായല്‍ ഏതാണ്ട് മരിച്ചുകഴിഞ്ഞു. മലമടക്കമുള്ള മാലിന്യങ്ങള്‍ നിറഞ്ഞ, കറുത്ത ജലമൊഴുകുന്ന കായല്‍ ഇന്നവര്‍ക്ക് പേടിസ്വപ്നമാണ്. ശ്വാസംമുട്ടലും ത്വക്‌രോഗങ്ങളും ഉദരരോഗവുമൊക്കെ ഇവിടെ വ്യാപകമാണ്.

ചക്കംകണ്ടം നിവാസികള്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍, 1973-ല്‍ കക്കൂസ് മാലിന്യസംസ്‌കരണത്തിന് പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനമായി. ആദ്യം കാളപ്പാടത്ത് സ്ഥാപിക്കാന്‍ നിശ്ചയിച്ച പ്ലാന്റ് ചക്കംകണ്ടത്തേക്ക് മാറ്റാനുള്ള നീക്കം പ്രതിഷേധം വിളിച്ചുവരുത്തി. നാലുപതിറ്റാണ്ടിനുശേഷവും പ്ലാന്റ് നിര്‍മാണവും അഴുക്കുചാല്‍ പദ്ധതിയും എങ്ങുമെത്തിയില്ല.

''ഇതൊരു ക്രിമിനല്‍ കുറ്റമാണ്. സംസ്‌കരിക്കാത്ത ദ്രവമാലിന്യവും മലവും തുറസ്സായ തോടുകളില്‍ നിക്ഷേപിക്കുന്നത് നിയമലംഘനമാണ്. അത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയില്ല. ഗുരുവായൂരിലെ മാലിന്യഭാരം ചക്കംകണ്ടം നിവാസികള്‍ ചുമക്കണമെന്ന് പറയുന്നതിനെ ന്യായീകരിക്കാനാവില്ല''-ഗുരുവായൂരിലെ മലിനീകരണത്തിനെതിരായ നിയമയുദ്ധങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന സി.എഫ്. ജോര്‍ജ് എന്ന 'ജോര്‍ജ് മാഷ്' പറയുന്നു.

1997 ഡിസംബര്‍ 22-ന് മേശപ്പുറത്തുവെച്ച പത്താം നിയമസഭയുടെ പരിസ്ഥിതിസമിതി റിപ്പോര്‍ട്ടില്‍ ഗുരുവായൂര്‍ മാലിന്യങ്ങള്‍ ചക്കംകണ്ടം നിവാസികളില്‍ മാരകരോഗങ്ങളുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മാലിന്യങ്ങള്‍ വലിയതോട്ടിലൊഴുക്കുന്നത് നിരോധിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. ഗുരുവായൂരിലെയും സമീപപ്രദേശങ്ങളിലെയും കിണര്‍വെള്ളവും കുളത്തിലെ വെള്ളവും പരിശോധിച്ച സമിതികള്‍ അത് കുടിക്കാന്‍ കൊള്ളില്ല എന്ന നിഗമനത്തിലാണ് എത്തിയത്. ഒടുവില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇത് ശരിവെച്ചു. 2008 ജനവരിയില്‍ ഡോ. മഹാദേവന്‍പിള്ള, ഡോ. സി.എം. റോയ്, സാറാ ജോസഫ്, പി.സി. അലക്‌സാണ്ടര്‍ എന്നിവരും ഗുരുവായൂരിലെ മലിനീകരണത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കി. അമ്പലക്കുളത്തിലെ വെള്ളം പരിശോധിച്ചപ്പോള്‍ മനുഷ്യമലത്തില്‍നിന്നുണ്ടാകുന്ന കോളിഫോം ബാക്ടീരിയയുടെ എം.പി.എന്‍. കൗണ്ട് നൂറു മില്ലിലിറ്ററില്‍ 1,100 എന്നാണ് കണ്ടത്. കുടിവെള്ളത്തില്‍ അമ്പതും കുളിക്കാനുള്ള വെള്ളത്തില്‍ അഞ്ഞൂറുമാണ് അനുവദനീയമായ അളവ്.

ചക്കംകണ്ടം പ്രശ്‌നത്തില്‍ നഗരസഭയ്ക്ക് യാതൊരു അനക്കവുമില്ല. അതിനിടെ, ചക്കംകണ്ടം കായലില്‍ ആറേക്കര്‍ സ്ഥലം മാലിന്യസംസ്‌കരണ പ്ലാന്റിനായി നഗരസഭ ഏറ്റെടുത്തു. നാട്ടുകാരുടെയും പഞ്ചായത്തിന്റെയും എതിര്‍പ്പുമൂലം അതും എങ്ങുമെത്തിയില്ല.


സമരവീര്യം അക്ഷരങ്ങളിലൂടെയും


മാലിന്യപ്രശ്‌നത്തില്‍ സജീവമായി പ്രതികരിക്കുന്നവരും പലവിധ കാരണങ്ങളാല്‍ പ്രതികരിക്കാന്‍ വിസമ്മതിക്കുന്നവരുമായ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരുമുണ്ട്. അക്കൂട്ടത്തില്‍ ചക്കംകണ്ടത്തെയും ലാലൂരിലെയും സാധാരണ ജനങ്ങളുടെ പക്ഷത്തുനിന്ന് ധീരമായി പ്രതികരിച്ച രണ്ടുപേരാണ് സാറാ ജോസഫും കെ.ജി. ശങ്കരപ്പിള്ളയും.

ഗുരുവായൂരിലെ മാലിന്യങ്ങള്‍ ചക്കംകണ്ടത്തെ സാധുക്കളുടെ തലയില്‍ കെട്ടിവെക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ സാറാ ജോസഫ്, അതേ വിഷയം ആധാരമാക്കി 'ആതി' യെന്ന നോവലും രചിച്ചു. അത് കേവലം ഭാവനാസൃഷ്ടിയല്ല. ചക്കംകണ്ടം നിവാസികള്‍ക്കുവേണ്ടി നടന്ന നിയമപോരാട്ടങ്ങളുടെ യഥാതഥമായ റിപ്പോര്‍ട്ടുകളും വാര്‍ത്തകളുമൊക്കെ അതില്‍ അതേപടി ചേര്‍ത്തിട്ടുണ്ട്.

ലാലൂര്‍ സമരത്തില്‍ പങ്കെടുത്ത് നിരാഹാരമനുഷ്ഠിക്കവേ, കെ.ജി. ശങ്കരപ്പിള്ള രചിച്ച കവിതയാണ് 'ലാലൂരെ മതിലകത്ത്'. 'ലാലൂരെ മതിലകത്ത് ചീയുന്നു വാഗ്ദാനം/ചീയുന്നു സാധ്യതകള്‍ ചീയുന്നു രാഷ്ട്രീയം' എന്നു തുടങ്ങി 'പ്രഭുഗര്‍വാലേഴകളെ എച്ചിലെറിഞ്ഞാട്ടരുതേ/പഴിയൊഴിയാന്‍ കഴിവേറും പുതുഭരണപ്പെരുമകളേ' എന്നവസാനിക്കുന്ന കവിത നഗരസഭാധികൃതര്‍ ഒരുപറ്റം സാധുക്കളെ കാലാകാലങ്ങളായി പറഞ്ഞുപറ്റിക്കുന്നതിനെതിരായ പ്രതികരണമാണ്.

മലിനീകരണ പ്രശ്‌നത്തിന്റെ തീവ്രത പുറത്തുകൊണ്ടുവന്ന എണ്ണമറ്റ ലേഖനങ്ങള്‍, ഫീച്ചറുകള്‍, മുസ്തഫ ദേശമംഗലത്തിന്റെ 'പുതിയ കാളിന്ദി പറയുന്നത്' എന്ന ഡോക്യുമെന്ററി എന്നിവയും ഇവിടെ ഓര്‍ക്കേണ്ടതാണ്.
കെ. ശ്രീകുമാര്‍ മാത്രഭൂമി ദിനപത്രം

പ്ലാച്ചിമട കാത്തിരിപ്പ് ഇനി എത്രനാള്‍..

ഇറങ്ങിപ്പോക്ക് നടത്തിയും സഭയുടെ നടുത്തളത്തിലിരുന്നും സദാ കലുഷിതമായ നിയമസഭയില്‍ സമാജികര്‍ മറന്ന പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിനെക്കുറിച്ച് ഒരോര്‍മപ്പെടുത്തല്‍. ഇതുപോലെയാരു ഫിബ്രവരിയില്‍, 2011-ല്‍ പ്ലാച്ചിമടയിലെ കൊക്കകോളകമ്പനിയില്‍നിന്ന് 216 കോടിരൂപ നഷ്ടപരിഹാരം ഈടാക്കാന്‍ നിയമസഭ പാസാക്കിയതാണ് ട്രൈബ്യൂണല്‍ ബില്‍. ഇന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനാണ് അന്ന് മുഖ്യമന്ത്രി. ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവും.
പ്ലാച്ചിമടയുടെ കാര്യത്തില്‍ രാഷ്ട്രീയംമറന്ന് എല്ലാവരും ഒന്നിച്ചു. ട്രൈബ്യൂണല്‍ബില്‍ ഐകകണേ്ഠ്യന പാസാക്കി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. ഇപ്പോള്‍ വര്‍ഷം രണ്ടായി. കേരളനിയമസഭ പാസാക്കിയ ബില്ലിന് എന്തുസംഭവിച്ചെന്ന് സര്‍ക്കാറിന് പിടിയില്ല. നിയമസഭയ്ക്കകത്ത് പിന്നെയത് ചര്‍ച്ചയുമായില്ല.
എല്ലാവരും മറന്നു. ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പിടിച്ചുവെച്ചത് ഭരണഘടനാവിരുദ്ധമായിട്ടുപോലും ആരും ചോദിക്കാനില്ലാത്ത സ്ഥിതി. ഇതേക്കുറിച്ചുള്ള അന്വേഷണ പരമ്പര


പ്ലാച്ചിമടയിലെ അടിയറവ്

പ്ലാച്ചിമട വെറുമൊരു സ്ഥലനാമമല്ല. ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ കോര്‍പ്പറേറ്റ് ഭീമനായ കൊക്കകോള കമ്പനി മുട്ടുമടക്കിയ ചരിത്രഭൂമി. പ്ലാച്ചിമടയുടെ മണ്ണും ആകാശവും മലീമസപ്പെടുത്തി ഭൂമിയുടെ അഗാധതയില്‍ നിന്ന് വെള്ളമൂറ്റി കൊള്ളലാഭം കൊയ്ത കമ്പനിയെ അഹിംസയിലൂടെ നേരിട്ട് തോല്‍പ്പിച്ചെങ്കിലും പ്ലാച്ചിമടയില്‍ ശാന്തി പുലര്‍ന്നിട്ടില്ല. കോര്‍പ്പറേറ്റ് ഭീമന്‍ വന്നത് പ്ലാച്ചിമടയുടെ മണ്ണിനടിയിലെ ഒടുങ്ങാത്ത ജലസമ്പത്ത് മുന്നില്‍ കണ്ടായിരുന്നു. ഭൂജലം ഊറ്റിയെടുത്ത് പ്ലാച്ചിമടയെ അവര്‍ ഊഷരഭൂമിയാക്കി. ഇതിനെതിരെയായിരുന്നു പെരുമാട്ടിയിലെ ജനങ്ങള്‍ ഐതിഹാസിക സമരത്തിനിറങ്ങിയത്. ലോകം മുഴുവന്‍ അവര്‍ക്ക് പിന്നില്‍ അണിനിരന്നപ്പോള്‍ കൊക്കകോളയ്ക്ക് ആദ്യമായി തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. പ്ലാച്ചിമടയിലെ ഫാക്ടറി പൂട്ടി രക്ഷപ്പെടാനൊരുങ്ങിയെങ്കിലും ജനങ്ങളുടെ കോടതിയില്‍ അവര്‍ വിചാരണ ചെയ്യപ്പെടുകയായിരുന്നു. പ്ലാച്ചിമട ഉന്നതാധികാര സമിതി ആ ദൗത്യം ഏറ്റെടുത്തു. 216.26 കോടി രൂപയുടെ നഷ്ടപരിഹാരം വിധിച്ചപ്പോള്‍ ലോകത്തില്‍അത് ആദ്യസംഭവമായി. നഷ്ടപരിഹാരം ഈടാക്കാന്‍ പ്ലാച്ചിമട ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നായിരുന്നു സമിതിയുടെ പ്രധാന ശുപാര്‍ശ.

2011 ഫിബ്രവരി 24 ഒരു ചരിത്രമുഹൂര്‍ത്തം

കേരള നിയമസഭയുടെ ചരിത്രത്തില്‍ മറക്കാനാകാത്ത ദിവസമായിരുന്നു അത്. 2011 ഫിബ്രവരി 24. അന്നത്തെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ അവസാനത്തെ ഭരണനിമിഷങ്ങള്‍. പ്ലാച്ചിമട ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ അന്ന് സഭയില്‍ വന്നു. കൊക്കകോള കമ്പനിയെ വിചാരണ ചെയ്ത് 216 കോടി രൂപ നഷ്ടപരിഹാരം ഈടാക്കാന്‍ ട്രൈബ്യൂണല്‍ വേണമെന്ന ശുപാര്‍ശ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് കൈയടിച്ചുപാസാക്കിയപ്പോള്‍ അതും ചരിത്രമായി. പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ രാഷ്ട്രീയംമറന്ന് കേരളംഒന്നിച്ചു. ട്രൈബ്യൂണലിനുള്ള ബില്‍ കേരള നിയമസഭ പാസാക്കിയെങ്കിലും പ്രാബല്യത്തില്‍വരാന്‍ രാഷ്ട്രപതിയുടെ അംഗീകാരം വേണമായിരുന്നു. മാര്‍ച്ച് 30-ന് തന്നെ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചുകൊടുത്തു. പക്ഷേ, വര്‍ഷം രണ്ടായി. ബില്‍ ഇതുവരെ രാഷ്ട്രപതിയുടെ മുന്നിലെത്തിയിട്ടില്ല.
.

ഉന്നതാധികാര സമിതി -ഒരു കാല്‍വെപ്പ്

കൊക്കക്കോള വരുത്തിവെച്ച പാരിസ്ഥിതിക നാശനഷ്ടങ്ങള്‍ പഠിക്കാനാണ് പ്ലാച്ചിമട ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയത്. പ്ലാച്ചിമടയിലെയും അതുള്‍ക്കൊള്ളുന്ന പെരുമാട്ടി പഞ്ചായത്തിലെയും ജനങ്ങളുടെയും ഭരണസമിതിയുടെയും ഇച്ഛാശക്തിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ സംസ്ഥാനസര്‍ക്കാര്‍ ഒടുവില്‍ സമിതിക്ക് രൂപം നല്‍കുകയായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ചെയര്‍മാനും ഭൂജലവകുപ്പ് ഡയറക്ടര്‍ വി.പി. രാധാകൃഷ്ണപിള്ള കണ്‍വീനറുമായി 15 അംഗ വിദഗ്ധസമിതി. പ്ലാച്ചിമടയിലും എറണാകുളത്തും തിരുവനന്തപുരത്തും നിരവധി തവണ തെളിവെടുപ്പ് നടത്തി. എട്ടുമാസത്തെ പഠനത്തിനുശേഷം 2010 ഏപ്രിലില്‍ റിപ്പോര്‍ട്ട് നല്‍കി. ഇന്ത്യയിലാദ്യമായാണ് പാരിസ്ഥിതിക നാശനഷ്ടം പഠിക്കാന്‍ ഒരു വിദഗ്ധസമിതിയുണ്ടാക്കി ശാസ്ത്രീയപഠനം നടത്തുന്നത്.

തെളിവെടുപ്പിനിടയില്‍ പരിസ്ഥിതിക്ക് മാത്രമല്ല കാര്‍ഷിക, കുടിവെള്ള, ആരോഗ്യ, ജലവിഭവ മേഖലകളിലും കോളാകമ്പനി വലിയതോതില്‍ നാശനഷ്ടങ്ങള്‍ വരുത്തിയതായി കണ്ടെത്തി. കേരളത്തിന്റെ നെല്ലറയാണ്പാലക്കാട് ജില്ലയെങ്കിലും പ്ലാച്ചിമട ഉള്‍പ്പെടുന്ന ചിറ്റൂര്‍ താലൂക്ക് മഴനിഴല്‍ പ്രദേശവും സ്ഥിരം വരള്‍ച്ചബാധിത മേഖലയുമാണ്.

34 ഏക്കര്‍ ഭൂമിയില്‍ സ്ഥിതിചെയ്യുന്ന കമ്പനി ആറ് കുഴല്‍ക്കിണറില്‍ നിന്നും രണ്ട് തുറന്ന കിണറില്‍ നിന്നുമായി പ്രതിദിനം 6.36 ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നു. പുറംതള്ളുന്നത് ദിവസവും ഒന്നര മുതല്‍ 3 ലക്ഷം ലിറ്ററും. ദിവസം ആറു ലക്ഷത്തിലധികം ലിറ്റര്‍ ജലം വലിച്ചെടുക്കുന്നത് മൂലം പ്രദേശത്തെ സ്വാഭാവികമായ ജലസംതുലനതയെ തകിടംമറിക്കുകയും ജലലഭ്യതയെ ദോഷകരമായി ബാധിക്കുകയും ചെയ്തുവെന്ന് സമിതി കണ്ടെത്തി.

ഭൂജലത്തിന്റെ സലൈനിറ്റിയും ഘനത്വവും വര്‍ധിച്ച് ജലഗുണത ശോഷിച്ചു. പാഴ്ജലത്തിലെ വിഷപദാര്‍ഥങ്ങള്‍ക്കൊണ്ട് ജലം കൃഷിക്ക് ഉപയുക്തമല്ലാതായി. ഭൂജലവിഭവത്തിന്റെ അത്യധികശോഷണമുണ്ടായി. ഭൂജലമലിനീകരണവുമുണ്ടായി. ഈ മലിനീകരണം ലഘൂകരിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് സമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു.

ഭൂജലത്തിന്റെ അളവിലും ഗുണത്തിലും ഉള്ള ശോഷണവും അതുകൊണ്ടുണ്ടായ പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ തൊഴിലില്ലായ്മ, കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച എന്നിവയാണ് പ്ലാച്ചിമടയില്‍ കൊക്കകോളയുടെ പ്രവര്‍ത്തനം മൂലം ഉണ്ടായതെന്ന് സമിതി വ്യക്തമാക്കുന്നു. മാരക വിഷപദാര്‍ഥങ്ങളായ കാഡ്മിയം ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ കൃഷിയിടങ്ങളില്‍ നിക്ഷേപിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കി.

കോളയ്ക്ക് മുന്നില്‍ രാജ്യത്തിന്റെ അടിയറവ്

കൊക്കകോള കമ്പനിക്കു മുന്നില്‍ ഒരു രാജ്യം അടിയറവുപറയുന്നതിന്റെ ദൃശ്യങ്ങളാണ് നാം ഇപ്പോള്‍ കാണുന്നത്. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന്റെ നാള്‍വഴികള്‍ അത് തെളിയിക്കുന്നു. 2011 മാര്‍ച്ച് 30-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയില്‍ വന്ന ബില്‍ വിവിധ വകുപ്പുകളുടെ നിലപാട് അറിയാന്‍ വിട്ടു. പരിസ്ഥിതി, ഗ്രാമവികസനം, ഭക്ഷ്യസംസ്‌കരണം, നിയമ, നീതിന്യായ വകുപ്പ്, ജലവിഭവം, കൃഷി എന്നീ വകുപ്പുകള്‍ക്കാണ് ബില്‍ അയച്ചുകൊടുത്തത്.

പരിസ്ഥിതി ഒഴികെയുള്ള മന്ത്രാലയങ്ങളെല്ലാം ബില്ലിനെ പിന്തുണച്ച് റിപ്പോര്‍ട്ട് നല്‍കി. കൊക്കകോള കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി പ്രദേശവാസികള്‍ക്കുണ്ടായ പാരിസ്ഥിതിക, ആരോഗ്യ, കൃഷി നഷ്ടം നികത്തണമെന്ന് വകുപ്പുകള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഏറേ കാലതാമസം വരുത്തി, സമ്മര്‍ദങ്ങള്‍ക്കുശേഷമാണ് പരിസ്ഥിതി വകുപ്പ് എതിര്‍ത്തുകൊണ്ട് റിപ്പോര്‍ട്ട് നല്‍കിയത്. കേന്ദ്ര സര്‍ക്കാറിന്റെ ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമം നിലവിലുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി ട്രൈബ്യൂണല്‍ രൂപവത്കരിക്കാന്‍ വ്യവസ്ഥയില്ലെന്നാണ് പരിസ്ഥിതി വകുപ്പിന്റെ വാദം. ഈയൊരുവാദം മാത്രം കണക്കിലെടുത്താണ് ആഭ്യന്തരമന്ത്രാലയം ബില്‍ പിടിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് വസ്തുതാപരമായി തെറ്റാണെന്ന് പ്ലാച്ചിമട ഉന്നതാധികാരസമിതി അംഗമായ പരിസ്ഥിതി വിദഗ്ധന്‍ എസ്. ഫെയ്‌സി പറഞ്ഞു.

2010-ലാണ് ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമം വരുന്നത്. വ്യവസ്ഥകള്‍ അനുസരിച്ച് സംഭവം നടന്ന് അഞ്ചുവര്‍ഷത്തിനകം പരാതി നല്‍കണം. എന്നാല്‍ 2000-ല്‍ പ്രവര്‍ത്തനം തുടങ്ങി 2004-ല്‍ പൂട്ടിയ കൊക്കകോളയുടെ കേസ് ഗ്രീന്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ വരില്ല. ഇത് മനസ്സിലാക്കിയാണ് ഉന്നതാധികാരസമിതി പുതിയ ട്രൈബ്യൂണലിന് ശുപാര്‍ശ ചെയ്തത്. ഈ യാഥാര്‍ഥ്യം മറച്ചുവെച്ച് തെറ്റായ റിപ്പോര്‍ട്ടാണ് പരിസ്ഥിതി മന്ത്രാലയം നല്‍കിയത്. ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കുകയാണ് പ്ലാച്ചിമട ട്രൈബ്യൂണല്‍ കൊണ്ട് ലക്ഷ്യമിട്ടതെന്നും ഫെയ്‌സി പറഞ്ഞു.പി. സുരേഷ്ബാബു മാത്രഭൂമി ദിനപത്രം  

വീണ്ടെടുക്കപ്പെടേണ്ട ഹരിത ഭൂമി

മുസ്‌ലിംലീഗ് കേരള സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സംരക്ഷിക്കേണ്ടുന്ന ആവശ്യകത സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് സംസ്ഥാന വ്യാപകമായി കാമ്പയിന്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇന്ന് കോഴിക്കോട്ട് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പരിസ്ഥിതി നയപ്രഖ്യാപനം നടത്തുന്നതോടൊപ്പം കാമ്പയിന് തുടക്കമാകും. 'നിത്യഹരിത ഭൂമി, വീണ്ടെടുക്കപ്പെട്ട പ്രകൃതി' എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍, വിളംബര ജാഥകള്‍, കവല യോഗങ്ങള്‍, ശില്‍പശാലകള്‍, സെമിനാറുകള്‍, പ്രകൃതി പഠന കേമ്പുകള്‍ എന്നിവ സംഘടിപ്പിക്കും. 

പരിസ്ഥിതിയെ എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ട ബാധ്യത നാമേറ്റെടുത്തില്ലെങ്കില്‍ മനുഷ്യന്റെ ഭൂമിയിലെ ചരിത്രത്തോട് മാത്രമല്ല പ്രപഞ്ച നാഥനോടും നാം സമാധാനം പറയേണ്ടിവരുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കരയിലും കടലിലും വിതക്കപ്പെട്ട നാശങ്ങള്‍ എന്ന വിശുദ്ധ ഖുര്‍ആന്റെ വീക്ഷണം പ്രകൃതിയുടെ വിഷയത്തില്‍ നൂറുശതമാനവും യാഥാര്‍ത്ഥ്യമായി പുലര്‍ന്നതിന് മനുഷ്യകുലം സാക്ഷി. 


ആധുനിക മനുഷ്യന്റെ ചിന്താശൂന്യമായ പ്രവര്‍ത്തനങ്ങളുടെയും സാമൂഹ്യ ദ്രോഹത്തിന്റെ പടിയും കടന്നുപോയ അത്യാര്‍ത്തിയുടെയും വരും തലമുറകളോടുണ്ടാകേണ്ട പ്രതിബദ്ധതയും സ്‌നേഹവും ഇല്ലായ്മയുടെയും ഫലങ്ങളാണ് ഭീകരമായ ഈ നാശത്തിന് വഴിവെച്ചത്. പ്രകൃതി ചൂഷണമെന്ന പ്രയോഗം എത്ര ലാഘവത്തോടെയാണ് ഇതുവരെ എല്ലാ ഭാഷകളിലും ഉപയോഗിച്ചുപോന്നത്. ആധുനിക സംസ്‌കാരത്തിന്റെ മുദ്രാവാക്യംപോലുമായി അത് മാറി. പുരോഗതിയെയും വികസനത്തെയും അമേരിക്കപോലുള്ള ചില രാജ്യങ്ങള്‍ പ്രകൃതി സംരക്ഷണത്തിന്റെ നേര്‍ എതിര്‍വശത്ത് പ്രതിഷ്ഠിച്ച് നിര്‍ത്തിയാണ് ഒരു മുഖച്ചുളിവുമില്ലാതെ നില്‍ക്കുന്നത്. ലോകത്തുള്ള രാജ്യങ്ങളൊക്കെ പ്രകൃതി സംരക്ഷിച്ചാല്‍ മതി. ഞങ്ങള്‍ക്ക് അതൊന്നും ബാധകമല്ലെന്നതാണ് ഇവരുടെ നിലപാട്.


ഈ രാജ്യങ്ങളുടെ രീതിയില്‍തന്നെ പ്രകൃതിയെ കാണുന്ന മനുഷ്യര്‍ നമുക്കിടയിലുമുണ്ട്. കുന്നിടിച്ച് നിരപ്പാക്കുന്നതുവഴി കോടികളുടെ സമ്പാദ്യമുണ്ടാക്കുന്നവരും മണലൂറ്റി പുഴ നശിപ്പിക്കുന്നവരും പഴയ വാഹനങ്ങളും മറ്റുംവഴി വായു മലിനീകരിക്കുന്നവരും ശബ്ദ മലിനീകരണം ഉണ്ടാക്കുന്നവരും ജല സ്രോതസ്സുകള്‍ നശിപ്പിക്കുന്നവരും റോഡരികുകളിലേക്കും പൊതുവഴികളിലേക്കും പുഴ, തോട് എന്നിവയിലേക്കും മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരുംവരെ ഇതില്‍പെടും. 


ഈ സാമൂഹിക ദ്രോഹങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരും ചെയ്യുന്നത് മറ്റൊന്നല്ല. സാമൂഹ്യ ബോധവും പ്രകൃതി സ്‌നേഹവും അതുപോലുള്ള ഗുണങ്ങളും സംസ്‌കാരത്തിന്റെ ഭാഗമാണ്. ആധുനിക യന്ത്ര സംസ്‌കാരത്തിന്റെ അല്ല പരമ്പരാഗത സംസ്‌കാരത്തിന്റെയും മത വിശ്വാസാചാരങ്ങളുടെയും മരത്തില്‍ വസിക്കുന്ന ഭൂതങ്ങളോട് വീട് ഉണ്ടാക്കാനാണ് ക്ഷമിക്കണം എന്ന് യാചിച്ചുകൊണ്ട് മരംമുറിക്കുന്ന തച്ചുശാസ്ത്രമുള്ള നാടാണ് കേരളം. വൃക്ഷത്തൈ നടുന്നത് പുണ്യകര്‍മ്മമായി നിര്‍ദ്ദേശിച്ച നബി തിരുമേനിയുടെ അനുചരന്‍മാരുടെ നാട്. ഈ പാരമ്പര്യവും മതവിശ്വാസവും കൃത്യമായി നിലനിര്‍ത്തിയിരുന്നുവെങ്കില്‍ ഇവിടെ പ്രകൃതി എന്നോ രക്ഷപ്പെടുമായിരുന്നു.


ഭൂമി മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് എന്നത് ശരിയാണ്. പക്ഷേ, ഓരോ തലമുറയും ഇതിനെ വായിക്കേണ്ടത് വരാന്‍പോകുന്ന മുഴുവന്‍ തലമുറയെയും മുന്നില്‍കണ്ടാണ്. നമ്മുടെ തലമുറയോടെ ചരിത്രം അവസാനിച്ചുവെന്ന് കരുതരുത്. അങ്ങനെ കരുതുന്നതാണ് ആധുനിക മനുഷ്യന്റെ ദുര്യോഗം. പ്രകൃതി പൂജിക്കപ്പെടാനോ ആരാധിക്കപ്പെടാനോ ഉള്ളതല്ല. ഈ മനോഭാവവും പ്രകൃതിയെ ചൂഷണംചെയ്യുന്ന മനോഭാവംപോലെ അപകടകരമാണ്. ആദ്യത്തേതില്‍ മനുഷ്യനേ ഇല്ല. തെരുവുപട്ടിക്കും കുരങ്ങനും ഉള്ള വിലപോലും മനുഷ്യന് കല്‍പിക്കാത്ത പ്രവണത പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ. 


മനുഷ്യന്റെ നിലനില്‍പിനായിരിക്കണം പ്രകൃതി സംരക്ഷിക്കപ്പെടേണ്ടത്. മനുഷ്യനാണ് പ്രധാനം. പ്രകൃതിയും മനുഷ്യനും ശത്രുക്കളെപ്പോലെ മുഖാമുഖം നില്‍ക്കുന്ന ഒരു സാഹചര്യം ഉണ്ടാവുക സാധ്യമല്ല. ഇനി അഥവാ ഉണ്ടായാല്‍ അവിടെ മനുഷ്യന് തന്നെയാണ് പ്രാധാന്യം കല്‍പിക്കേണ്ടത്. കാഴ്ചപ്പാടിലെ ഈ സന്തുലനം വളരെ പ്രധാനപ്പെട്ടതാണ്.


വായു മലിനീകരണം ഒഴിവാക്കി ശുദ്ധവായുവിന്റെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ ആവിഷ്‌കരിക്കുക, ജല ലഭ്യത ഉറപ്പാക്കുകയും മാലിന്യം ഒഴിവാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, മണ്ണ് സംരക്ഷണവും നീര്‍മറികളുടെ സംരക്ഷണവും പോഷണവും ഉറപ്പാക്കുന്നതിന് പഞ്ചായത്തുകളെ പ്രേരിപ്പിക്കുക, ജൈവ കൃഷിക്കും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനത്തിനും പരിപാടികള്‍ ആവിഷ്‌കരിക്കുക, 'നാട്ടുപച്ച' എന്ന പേരില്‍ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് അടുക്കളത്തോട്ടങ്ങളും ഔഷധ ഉദ്യാനങ്ങളും ഉണ്ടാക്കുന്നതിന് നേതൃത്വം നല്‍കുക, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വിവിധ പരിപാടികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, ഹരിതവല്‍ക്കരണത്തിന് നാടുനീളെ മരം വെച്ചുപിടിപ്പിക്കുക എന്നീ പരിപാടികള്‍ മുസ്‌ലിംലീഗിന്റെ കാമ്പയിനില്‍ ഉള്‍പ്പെടുന്നു. കൂടാതെ നദികളുടെ സംരക്ഷണത്തിന് സംരക്ഷണ സമിതികളുടെ രൂപവല്‍ക്കരണം, നദീ സംരക്ഷണ ജാഥകള്‍, നീര്‍മറി സമിതികളുടെ രൂപവല്‍ക്കരണം, സൂര്യോര്‍ജ്ജ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് പ്രചാരണ പരിപാടികള്‍ എന്നിവയും ഇതിലുള്‍പ്പെടുന്നു.


മുസ്‌ലിംലീഗിന്റെ ഹരിത രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നടക്കുന്ന ഈ കാമ്പയിനുമായും അനുബന്ധ പരിപാടികളുമായും പ്രകൃതിയെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും കക്ഷി, മത, രാഷ്ട്രീയ ഭേദമെന്യേ സഹകരിക്കുമെന്ന് തന്നെയാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്:

പരിസ്ഥിതി സുരക്ഷക്ക് കര്‍മപദ്ധതി.മുസ്ലിം ലീഗ്


    പരിസ്ഥിതി സുരക്ഷക്ക് കര്‍മപദ്ധതി: മുസ്ലിം ലീഗ്                                                                                                                              കോഴിക്കോട്: പരിസ്ഥിതി നയം പ്രാവര്‍ത്തികമാക്കാന്‍ മുസ്‌ലിംലീഗ് കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചതായി ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനങ്ങള്‍ ലീഗ്ഹൗസില്‍ വിശദീകരിക്കുകയായിരുന്നു ഇരുവരും.

സംസ്ഥാന വൈസ് പ്രസിഡണ്ട് കുട്ടി അഹമ്മദ്കുട്ടി ചെയര്‍മാനായ സ്റ്റിയറിംഗ് കമ്മിറ്റിക്ക് കീഴില്‍ എട്ട് ടാസ്‌ക് ഫോഴ്‌സുകള്‍ക്ക് രൂപം നല്‍കി. ബോധവല്‍ക്കരണം, നാട്ടുപച്ച, നദീതട സംരക്ഷണം, ശില്‍പശാല, പാരമ്പര്യേതര ഊര്‍ജ്ജ വികസനം, ഹരിതവല്‍ക്കരണം, കാര്‍ഷിക വികസനം, നാട്ടറിവ് എന്നീ വിഭാഗങ്ങളില്‍ ഗ്രാമതലങ്ങളില്‍ പ്രചാരണം ശക്തമാക്കും.

ജില്ല-മണ്ഡലം കേന്ദ്രങ്ങളില്‍ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് ബോധവല്‍ക്കരണമാണ് പ്രഥമ പരിപാടി. അയല്‍ക്കൂട്ടം മാതൃകയില്‍ നാട്ടുപച്ചക്ക് രൂപം നല്‍കി ഗൃഹസന്ദര്‍ശനം നടത്തി അടുക്കളത്തോട്ടങ്ങള്‍ക്കും ജൈവകൃഷിക്കും മാലിന്യ നിര്‍മ്മാര്‍ജനത്തിനും പ്രോത്സാഹനം നല്‍കും. വനിതാലീഗിന്റെ നേതൃത്വത്തിലായിരിക്കുമിത്.


നാശത്തിലായ നദികളും പുഴകളും വീണ്ടെടുക്കാന്‍ ബഹുജന പങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. ജനപ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാരിസ്ഥിതിക അവബോധം നല്‍കാന്‍ ശില്‍പശാല സംഘടിപ്പിക്കും. പാരമ്പര്യേതര ഊര്‍ജ്ജ സംരക്ഷണത്തിനു സമൂഹത്തെ തയാറാക്കും. മരം നട്ടുപിടിപ്പിച്ചും സംരക്ഷിച്ചും ഹരിതവല്‍ക്കരണത്തിലൂടെ പ്രകൃതി സംരക്ഷണത്തിനു ഊന്നല്‍ നല്‍കും.

നെല്ല് തുടങ്ങിയ കാര്‍ഷികവിളകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കി കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കും. പഴയ കര്‍ഷകരുടെ അറിവ് ഉപയോഗപ്പെടുത്തി പരമ്പരാഗത കൃഷി തിരിച്ചുകൊണ്ടുവരും. ഇവ നടപ്പിലാക്കാന്‍ കാര്‍ഷികരംഗത്തെ വിദഗ്ധരെ ഉപയോഗപ്പെടുത്തും.
ഫഌക്‌സ് ബോര്‍ഡുകള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി ഉപയോഗം നിയന്ത്രിക്കും. ക്രമേണ ഫഌക്‌സിനോട് വിടപറയാനാണ് ഉദ്ദേശിക്കുന്നതെന്ന് മജീദ് പറഞ്ഞു.

യോഗത്തില്‍ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു. ഭരണകാര്യങ്ങള്‍ ദേശീയ ട്രഷറര്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ദേശീയ രാഷ്ട്രീയവും ആനുകാലിക രാഷ്ട്രീയ സംഭവങ്ങളും ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.യും വിശദീകരിച്ചു.

സംസ്ഥാന സെക്രട്ടറി ടി.എം സലീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ. കുട്ടി അഹമ്മദ്കുട്ടി 'ഹരിത അജണ്ട' വിശദീകരിച്ചു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസമദ് സമദാനി എം.എല്‍.എ, സിറാജ് ഇബ്രാഹിം സേട്ട്, വൈസ് പ്രസിഡണ്ടുമാരായ എം.ഐ തങ്ങള്‍, സി.ടി അഹമ്മദലി, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, സെക്രട്ടറിമാരായ അഡ്വ. പി.എം.എ സലാം, ടി.പി.എം സാഹിര്‍, പി.വി അബ്ദുല്‍വഹാബ്, മന്ത്രിമാരായ ഡോ. എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, എം.എല്‍.എ.മാര്‍, ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, പോഷക ഘടകം പ്രതിനിധികള്‍ പ്രസംഗിച്ചു. സെക്രട്ടറി എം.സി മായിന്‍ഹാജി നന്ദി പറഞ്ഞു.

 പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനം മതി: മുസ്ലിം ലീഗ്            

കോഴിക്കോട്

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനമാണ് മുസ്ലിം ലീഗ് ലക്ഷ്യം വയ്ക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സംസ്ഥാനത്തിന്‍റെ പൊതു വികസന നിലപാടും അങ്ങനെയാവണം. 

അതിനുവേണ്ടി ലീഗ് യുഡിഎഫ് സര്‍ക്കാരില്‍ സമ്മര്‍ദശക്തിയാവണമെന്നും തങ്ങള്‍ പറഞ്ഞു. നിത്യ ഹരിത ഭൂമി വീണ്ടെടുക്കപ്പെട്ട പ്രകൃതി’എന്ന മുദ്രാവാക്യവുമായി മുസ്ലിം ലീഗ് കോഴിക്കോ ട് നളന്ദയില്‍ നടത്തിയ പരിസ്ഥിതി സെമിനാറില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിക്കുനേരേ നിരന്തരം ഉയരുന്ന വെല്ലുവിളികളെ നേരിടുകയെന്ന ലക്ഷ്യവുമായി ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ലീഗ് രംഗത്തുവരികയാണ്. കോഴിക്കോട് തുടക്കമിട്ട സെമിനാര്‍ സംസ്ഥാന വ്യാപകമായി നടത്തും. ഗ്രാമങ്ങളിലും പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ബോധവത്കരണ പരിപാടികള്‍ നടത്തും. നെല്‍കൃഷി പാടേ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനിമുതല്‍ പാടം നികത്തുന്നത് കര്‍ശനമായി തടയണം. ഇതിനായി ലീഗ് രംഗത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തക ദയാഭായ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തെ സാക്ഷരരായ ജനങ്ങള്‍ തന്നെയാണ് മലിനമാക്കുന്നതെന്ന് ദയാഭായ് പറഞ്ഞു. എംപി. വീരേന്ദ്രകുമാര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, അഡ്വ. ശിവന്‍ മഠത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ. കുട്ടി അഹമ്മദ് കുട്ടി സ്വാഗതവും ഉമ്മര്‍ പാണ്ടികശാല നന്ദിയും പറഞ്ഞു.

                                                                                                                                                               കെട്ടിട നിര്‍മാണത്തിലും വേണം പരിസ്ഥിതി സൗഹൃദം
- എഞ്ചിനീയര്‍ പി. മമ്മദ്‌കോയ -                   ഭൂമിയുടെ പച്ചപ്പ് നിലനിര്‍ത്തുവാനും വരുംതലമുറക്ക് കൂടി ജീവിക്കാനുതകുന്ന രീതിയില്‍ പ്രകൃതിയെ വീണ്ടെടുക്കുവാനും പരിശ്രമിക്കുക എന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനം വര്‍ത്തമാനകാല സാഹചര്യത്തില്‍ തികച്ചും പ്രസക്തമാണ്. ഭൂതകാലത്തോട് നന്ദിയുള്ളവരാകുകയും ഭാവി തലമുറക്ക് കരുതിവെക്കുകയും ചെയ്യേണ്ടത് വര്‍ത്തമാനകാല സമൂഹത്തിന്റെ ബാദ്ധ്യതയാണ് എന്ന തങ്ങളുടെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും സമീപകാല പ്രഖ്യാപനം ഏറ്റവും കൂടുതല്‍ പ്രയോഗവല്‍ക്കരിക്കേണ്ട മേഖലകളില്‍ ഒന്നാണ് നിര്‍മ്മാണരംഗം. ആഗോളതാപനം ത്വരിതപ്പെടുത്തുന്ന വാതകങ്ങളുടെ നിര്‍ഗ്ഗമനവും അനിയന്ത്രിതമായ ഊര്‍ജ്ജോപയോഗവും വഴി ഈ മേഖല പരിസ്ഥിതിക്കു നല്‍കുന്ന പ്രഹരം ഭാവിതലമുറക്ക് ജീവിക്കുവാനുള്ള അവകാശത്തെ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്.
ആഗോള ഊര്‍ജ്ജ ഉപയോഗത്തിന്റെ നാല്പതു ശതമാനവും പ്രകൃതി വിഭവങ്ങളുടെ മുപ്പതുശതമാനവും വിനിയോഗിക്കുന്നത് കെട്ടിട നിര്‍മ്മാണത്തിലാണെന്നതാണ് വസ്തുത. ഓസോണ്‍ കവചം നശിപ്പിക്കുന്ന വാതകങ്ങളുടെ അമ്പതു ശതമാനവും മൊത്തം കാര്‍ബണ്‍ഡയോക്‌സൈഡിന്റെ മുപ്പത്തഞ്ച് ശതമാനവും കെട്ടിടങ്ങളില്‍ നിന്നാണ് നിര്‍ഗ്ഗമിക്കുന്നത്. അംബരചുംബികളായ കെട്ടിടങ്ങളും കാര്‍ബണ്‍ വമിക്കുന്ന വാഹനങ്ങളും ലോകത്ത് ദ്രുതഗതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രം പ്രതിമാസം എട്ടരലക്ഷം മെട്രിക് ടണ്‍ സിമന്റാണ് നിര്‍മ്മാണ മേഖല ഉപയോഗിക്കുന്നത്. ഇതിന്നാനുപാതികമായി ഉപയോഗിക്കുന്ന ആറ്റുമണല്‍ ജലസ്രോതസ്സുകള്‍ക്ക് പ്രതികൂലമായി ബാധിക്കുന്നു. നമ്മുടെ നാല്പത്തിനാലു നദികളും അവയുടെ പോഷക നദികളും മരിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് മണലിന്റെ അനിയന്ത്രിതമായ ചൂഷണവും ജലമലിനീകരണവുമാണ്.
നിര്‍മ്മാണരംഗത്തെയും ഈ രംഗത്തെ തൊഴില്‍ സാധ്യതയെയും പ്രതികൂലമായി ബാധിക്കാതെ കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന നിര്‍മ്മാണ രീതിയില്‍ സ്ഥായിയായ ഒരു മാറ്റം ആധുനിക സമൂഹം കണ്ടെത്തേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും സജീവമായ വ്യവസായമാണ് നിര്‍മ്മാണരംഗം. പ്രതീക്ഷ നഷ്ടപ്പെട്ട കാര്‍ഷിക മേഖലയില്‍ നിന്നും താരതമ്യേന കൂലി കുറവായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചേക്കേറിയ അനേകം തൊഴിലാളികള്‍ക്ക് അന്നവും ആശ്വാസവും നല്‍കുന്നത് നിര്‍മ്മാണ രംഗമാണ്. പ്രകൃതിക്കനുഗുണമായതും പരിസ്ഥിതിക്ക് ദോഷം വരുത്താത്തതുമായ നിര്‍മ്മാണ സാമഗ്രികളുപയോഗിച്ച് ഭൂമിയുടെ ആവാസവ്യവസ്ഥയെ തകിടംമറിക്കാത്ത ഒരു നിര്‍മ്മാണ സംസ്‌കാരം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.
പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന നിര്‍മ്മാണ സാമഗ്രികളെ തന്മയത്വത്തോടെ പരിസ്ഥിതിക്കനുസൃതമായി വിതാനിച്ച ആ രൂപകല്പനകള്‍ ഒരിക്കലും ഭൂമിയുടെ ആവാസവ്യവസ്ഥയെ വ്രണപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് നാമുപയോഗിക്കുന്ന നിര്‍മ്മാണ സാമഗ്രികളധികവും അന്തരീക്ഷത്തെ മലീമസമാക്കുന്ന വാതകങ്ങള്‍ പുറപ്പെടുവിക്കുന്നവയാണെന്നും ആഗോളതാപനത്തെ ത്വരിതപ്പെടുത്തുന്ന ''ഹരിത വാതകങ്ങള്‍'' അധികവും നിര്‍ഗ്ഗമിക്കുന്നത് ഇവ ഉപയോഗിച്ചുണ്ടാക്കിയ കെട്ടിടങ്ങളില്‍ നിന്നാണെന്നുമാണ് കണ്ടെത്തല്‍!
കാര്‍ബണ്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, മീതൈല്‍, നൈട്രസ് ഓക്‌സൈഡ് എന്നീ ഹരിതഗൃഹ വാതകങ്ങളുടെ അമിത വര്‍ദ്ധനവാണ് ആഗോളതാപനത്തിന് കാരണമാകുന്നത്.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കുവാനും അതുവഴി കാലാവസ്ഥ വ്യതിയാനം തടയുന്നതിന്നും അന്തര്‍ദേശീയ തലത്തില്‍ ലോകരാജ്യങ്ങള്‍ ഒരു ഉടമ്പടിയുണ്ടാക്കിയിരുന്നു. 1997 ല്‍ ജപ്പാനിലെ ക്യോട്ടൊയില്‍ വെച്ച് ഉണ്ടാക്കിയ ആ ഉടമ്പടി 2005 ലാണ് പൂര്‍ണ്ണരൂപത്തില്‍ പ്രാബല്യത്തില്‍ വന്നത്. ലോകത്തിലെ 191 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച ആ ഉടമ്പടിയില്‍ പക്ഷെ അമേരിക്ക ഒപ്പുവെച്ചില്ല. ഹരിത വാതകങ്ങളുടെ ആഗോള നിര്‍ഗ്ഗമനത്തിന്റെ 16 ശതമാനവും പുറംതള്ളുന്നത് അമേരിക്കയാണെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ക്യോട്ടൊക്ക് ശേഷം കോപ്പന്‍ഹേഗന്‍, കാന്‍ക്യൂണ്‍ ആഫ്രിക്കയിലെ ഡര്‍ബന്‍ എന്നീ ഉച്ചകോടികളും ആഗോളതാപനത്തെ കുറക്കുന്നതിന് ശക്തമായ ഉടമ്പടികളും സാര്‍വ്വദേശീയ നിയമങ്ങളുമാവിഷ്‌കരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ മെറ്റീരിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം വര്‍ഷംതോറും അന്തരീക്ഷ ഊഷ്മാവ് കൂടിക്കൊണ്ടിരിക്കുകയാണെന്നും അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കത്തിന് ഇത് ആക്കം കൂട്ടുമെന്നും പറയുന്നു. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികള്‍ ഉരുകി വെള്ളപ്പൊക്കമുണ്ടാക്കുകയും സമുദ്രനിരപ്പു ഉയരുകയും ചെയ്യും. ഇത് വന്‍ പ്രത്യാഘാതമാണ് ലോകത്തുണ്ടാക്കുക.
ഓസോണ്‍ പാളികള്‍ക്ക് നാശം വരുത്തുന്ന വാതകങ്ങളുടെ 50 ശതമാനവും കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ മുപ്പത് ശതമാനവും നിര്‍ഗ്ഗമിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണ ശൈലിയില്‍ വരുത്തുന്ന ചെറിയമാറ്റം വരുംതലമുറക്ക് നല്‍കാവുന്ന വലിയ കരുതലായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
''മലരണിക്കാടുകള്‍ തിങ്ങിവിങ്ങി,
മരതക കാന്തിയില്‍ മുങ്ങിമുങ്ങി,
കണ്ണുംകരളും കവര്‍ന്നുമിന്നി,
കറയറ്റൊരാലസ്സല്‍ ഗ്രാമഭംഗി!'' എന്ന് മലയാളത്തിന്റെ കാല്പനിക കവിയായ ചങ്ങമ്പുഴയെക്കൊണ്ട് പാടിച്ച കേരളത്തിന്റെ പ്രകൃതി ഭംഗി മെല്ലെ മെല്ലെ നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. കുളിരും മഞ്ഞും ഋതുഭേദങ്ങളും അനുഭവപ്പെടാത്ത രീതിയില്‍ അന്തരീക്ഷ ഊഷ്മാവ് കൂടിക്കൊണ്ടിരിക്കുന്നു. എയര്‍കണ്ടീഷണറുകളില്‍നിന്നും ഫ്രിഡ്ജുകളില്‍ നിന്നും നിര്‍ഗ്ഗമിക്കുന്ന ക്ലോറോഫഌറൊ കാര്‍ബണാണ് ഓസോണ്‍ കവചത്തിന്ന് ഏറ്റവും കൂടുതല്‍ ഹാനികരം. അതുകൊണ്ട് ആഗോളതാപനവും കാലാവസ്ഥ വ്യതിയാനങ്ങളുമുണ്ടാക്കാത്ത ഒരു നിര്‍മ്മാണ സംസ്‌കാരം രൂപപ്പെടുത്തേണ്ടതുണ്ട്. ഇവിടെയാണ് ഹരിതശില്പ വിദ്യ അഥവാ ഗ്രീന്‍ ആര്‍ക്കിടെക്ചര്‍ പ്രസക്തമാകുന്നത്.
ഭൂമിയുടെ നിമ്‌നോന്നതങ്ങളെ നിലനിര്‍ത്തി മരങ്ങളെയും പച്ചപ്പിനെയും കഴിയുന്നത്രയും നോവിക്കാതെ സൂര്യനില്‍ നിന്നും കാറ്റില്‍നിന്നും ഊര്‍ജ്ജമാവാഹിച്ചു രൂപകല്പന ചെയ്തു നിര്‍മ്മിക്കുന്ന രീതിയെയാണ് ഹരിതശില്പ വിദ്യകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകോത്തരരായ അനേകം എഞ്ചിനീയര്‍മാരും ആര്‍ക്കിടെക്ടുകളും പരിസ്ഥിതിക്കനുസൃതമായ പ്രകൃതിയെ ചൂഷണം ചെയ്യാത്ത ഈ നിര്‍മ്മാണരീതിയെ കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടത്തിയതിലൂടെയാണ് ഈയൊരാശയം ഉരുത്തിരിഞ്ഞുവന്നത്.
സാങ്കേതികതയുടെ അത്ഭുതകരമായ മാറ്റങ്ങളും ഇന്റര്‍നെറ്റിലൂടെയുള്ള അറിവ് ആര്‍ജ്ജിക്കുവാനുള്ള അനന്തസാധ്യതകളും ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഹരിതശില്പവിദ്യയുടെ ഒരവബോധതരംഗം സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ലോകരാഷ്ട്രങ്ങളിലെ ഗ്രീന്‍ ബില്‍ഡിംങ് കൗണ്‍സിലുകള്‍ ഇതിന്ന് ആക്കം കൂട്ടുന്നത് പ്രതീക്ഷാജനകമാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍, ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംങ് കൗണ്‍സില്‍ ദി ലീഡ് എന്നറിയപ്പെടുന്ന ദി ലീഡര്‍ഷിപ്പ് ഇന്‍ എനര്‍ജി ആന്റ് എന്‍വയര്‍മെന്റ് ആന്റ് ഡിസൈന്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഈ രംഗത്ത് ആവശ്യമായ വിവരങ്ങളും പ്രോല്‍സാഹനങ്ങളും നല്‍കുന്നു.
കേന്ദ്രസര്‍ക്കാറിന്റെ മിനിസ്ട്രറി ഫോര്‍ ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി 11-ാം പഞ്ചവല്‍സരപദ്ധതിയില്‍ സൗരോര്‍ജ്ജ നഗര വികസനമെന്ന ഒരു പുതിയ പരിപാടി ഉള്‍പ്പെടുത്തുകയും ഫണ്ട് വകയിരുത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഹരിയാനയിലെ ഗുഡ്ഗാവും ഫരീദാബാദും ഹരിത നഗരങ്ങളായി തിരഞ്ഞെടുക്കുകയും അവിടത്തെ ഊര്‍ജ്ജാനുബന്ധപ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുകയും ഹരിത ശില്പ വിദ്യയിലൂടെ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് നികുതി ഇളവിലൂടെയും മറ്റും പ്രോല്‍സാഹനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ഈ രീതി നമുക്ക് കേരളത്തിലും പരീക്ഷിക്കാവുന്നതാണ്. പ്രകൃതിദത്തമായ ഊര്‍ജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതും സൗരോര്‍ജ്ജ പാനലുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡിയും ശുഭോദര്‍ക്കമാണ്. മതങ്ങളും ദര്‍ശനങ്ങളും ഈ ആശയങ്ങളെ ജനമനസ്സുകളിലേക്ക് എന്നും സന്നിവേശിപ്പിച്ചിരുന്നു. വിശുദ്ധ ഖുര്‍ആനിലെ 30-ാം അദ്ധ്യായത്തിലെ 41-ാം വചനം പരിസ്ഥിതി സൗഹൃദമനസ്ഥിതിയുടെ അഭാവം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മാനവസമൂഹത്തിന്ന് മുന്നറിയിപ്പു തരുന്നു. ''മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതുകാരണം കരയിലും കടലിലും കുഴപ്പങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു.'' പ്രകൃതിക്കും പരിസ്ഥിതിക്കും എതിരായി മനുഷ്യന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം ഗുരുതരമായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ഈ വചനം 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചതാണ്. മഹനീയമായ ഭാരതീയ ദര്‍ശനങ്ങളും സ്മൃതികളും ശ്രുതികളും പരിസ്ഥിതി സൗഹൃദത്തിന്റെ ആശയങ്ങള്‍ ജനങ്ങളിലെത്തിച്ചിരുന്നു. അഥര്‍വ്വവേദത്തിലെ ''യത്തെ ഭൂമെ വിഖനാമീ, ക്ഷിപ്രാതദപിരോഹതു, മാതെ മര്‍മ വിമൃഗരി, മാതെ ഹൃദയമപ്പിപം'' (ഹേ ഭൂമി, നിന്നില്‍ നിന്ന് ഞാനെടുക്കുന്നതെന്തൊ അത് വീണ്ടും ഉയര്‍ന്ന് വരട്ടെ, ഞാനൊരിക്കലും നിന്റെ മര്‍മ്മങ്ങളെ, ഹൃദയങ്ങളെ പിളര്‍ക്കാതിരിക്കട്ടെ) എന്ന ശ്ലോകം നിര്‍മ്മിതികള്‍ ആവാസ വ്യവസ്ഥയെ തകര്‍ക്കാതിരിക്കണമെന്ന് സൂചിപ്പിക്കുന്നു.
പ്രാചീന കാലത്തെ ഭാരതീയചിന്തകരും ദാര്‍ശനികരും വാസ്തുവിദ്യപ്രവീണരും നിര്‍മ്മാണ രംഗത്ത് ഇത് പ്രയോഗവല്‍ക്കരിച്ചു എന്നതിന്റെ തെളിവായിരിക്കാം ഡല്‍ഹിയിലെ ലൂട്ടിയന്‍സ് മേഖലയിലെ ബംഗ്ലാവുകളും ജയ്പൂരിലെ ഹവാമഹലും. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 1799 ല്‍ മഹാരാജാസവായ് പ്രതാപ്‌സിങ്ങിന് വേണ്ടി ലാല്‍ ചന്ദ്ര ഉസ്താ എന്ന എഞ്ചിനീയര്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ച ഹവാമഹലിന്റെ അകത്തളങ്ങളില്‍ 24 മണിക്കൂറും ഇളംതെന്നലിന്റെ കുളിര്‍മ നിലനില്‍ക്കുന്നു. 953 ചെറിയ ജനാലുകള്‍ ശാസ്ത്രീയമായി വിതാനിച്ച ഹവാമഹലിന്റെ സാങ്കേതികത ശ്വാംശീകരിച്ചാണ് ഐ.ഐ.ടി.കാന്‍പൂരിലെ സെന്റര്‍ ഫോര്‍ എന്‍വയര്‍മെന്റ് സയന്‍സ് ആന്റ് എനര്‍ജി ബില്‍ഡിങ്ങും ഗുര്‍ഗിയോണിലെ എനര്‍ജി ആന്റ് റിസേര്‍ച്ച് കെട്ടിടവും നിര്‍മിച്ചത്. രണ്ടും ഹരിത ശില്പകലയുടെ എണ്ണപ്പെട്ട ഉദാഹരണങ്ങളാണ്.
നൈസര്‍ഗ്ഗികമായ കാറ്റും പകല്‍ വെളിച്ചവും അകത്തളങ്ങളിലേക്ക് ആവാഹിക്കാന്‍ പ്രകൃതിയിലേക്ക് തുറന്നുപിടിച്ച വാതായനങ്ങളും ഉള്ളുപൊള്ളയായ കട്ടകളുപയോഗിച്ച പുറംചുമരുകളും തെര്‍മോകോളും പോളീയുറത്തീന്‍ അവശിഷ്ടങ്ങളും കൊണ്ടുണ്ടാക്കിയ ഇടച്ചുമരുകളും മച്ചും മറ്റും ഊര്‍ജ്ജപയോഗം പരമാവധി കുറയ്ക്കുന്ന രീതികളാണ്. വെള്ളം, മണ്ണ്, അഗ്നി, വായു, ആകാശം എന്നിവ ഹരിത വാസ്തുവിദ്യയുടെ അടിസ്ഥാന മൂലകങ്ങളായി പരിഗണിക്കുന്നു. കഠിനമായ ചൂടും വരണ്ട കാലാവസ്ഥയുമുള്ള അമേരിക്കയിലെ അരിസോണ മരുഭൂമിയില്‍ ബാഷ്പീകരണത്തിലൂടെ അകത്തളങ്ങള്‍ തണുപ്പിക്കുന്ന സംവിധാനമവലംബിച്ചതു കാരണം എയര്‍കണ്ടീഷനുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നു. ഇത് ശീതീകരണിയില്‍ നിന്ന് വമിക്കുന്ന ക്ലോറൊഫ്‌ലൂറോ കാര്‍ബണിന്റെ നിര്‍ഗ്ഗമനം കുറയ്ക്കുന്നു. ദീര്‍ഘ വീക്ഷണമില്ലാത്ത നിര്‍മ്മാണ പ്രക്രിയയിലൂടെയാണ് ഹരിതഗൃഹ വാതകങ്ങള്‍ അധികമായി ഉല്പാദിപ്പിക്കുന്നത്.
വരും നൂറ്റാണ്ടുകളിലെ നമ്മുടെ പിന്‍മുറക്കാര്‍ അത്ഭുതത്തോടെയും ആദരവോടെയും വായിച്ചെടുക്കുന്ന ഒരു ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി ഇന്നത്തെ നിര്‍മ്മിതികളെ മാറ്റി എടുക്കുവാന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ഈ ആഹ്വാനം ശിരസാവഹിക്കാം. [ചന്ദ്രിക ദിനപത്രം2/25/2013 ]

                                          പരിസ്ഥിതി സംരക്ഷണം നന്മയുടെ അജണ്ട                     

വരള്‍ച്ചയുടെകെടുതികള്‍ ചെറുതായെങ്കിലും അനുഭവിക്കേണ്ടി വന്നിരിക്കുന്നു ഈ വര്‍ഷം കേരളീയര്‍ക്ക്. ഇത് എത്രകണ്ട് പതിന്മടങ്ങായി വര്‍ധിക്കുമെന്ന് കണക്കുകൂട്ടാനാവാത്ത ഭീതി വലയം ചെയ്തിരിക്കുകയാണിപ്പോള്‍. പരിസ്ഥിതി സംരക്ഷണം പ്രധാന ചര്‍ച്ചയായി നമ്മുടെ വികസന, സാമൂഹിക രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് കടന്നുവരികയും ചെയ്തിരിക്കുന്നു. ഹരിത രാഷ്ട്രീയം ഹരമായിത്തന്നെ മാറുകയാണ്.
ആഗോള തലത്തില്‍ തന്നെ ഇന്നും ഒരു കീറാമുട്ടിയാണ് പരിസ്ഥിതി സംരക്ഷണ വിഷയം. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ നടപടികളുമായി മുന്നോട്ട് പോകുന്നതിന് സഹായകമാവുംവിധം വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കേണ്ട സാമ്പത്തിക സഹായത്തിന്റെ കാര്യത്തില്‍ കൃത്യമായ രൂപരേഖ വേണെമന്ന് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ബേസിക് മന്ത്രിതല യോഗം ആവശ്യപ്പെടുകയുണ്ടായി. ഇന്ത്യയും ചൈനയും ദക്ഷിണാഫ്രിക്കയും ബ്രസീലും ഉള്‍പ്പെടുന്നതാണ് ഈ കൂട്ടായ്മ. ഹരിത ഗൃഹവാതകങ്ങളുടെ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് വികസ്വര രാഷ്ട്രങ്ങള്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്‍കുമെന്ന വാഗ്ദാനം ലംഘിക്കുകയാണെന്ന കുറ്റപ്പെടുത്തല്‍ കൂടി ഈ സമ്മേളനത്തില്‍ ഉയര്‍ന്നു.
ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കുറക്കാനാവുമെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ അനിവാര്യമായ പ്രതീക്ഷക്ക് പിന്തുണ നല്‍കാന്‍ രാജ്യവാസികള്‍ക്ക് കടമയുണ്ട്. കാരണം ഇത് നമ്മുടെ രാജ്യത്തെ ഓരോ പൗരനേയും ബാധിക്കുന്ന ജീവല്‍പ്രധാനമായ വിഷയമാണ്. തലമുറകളുടെ ഭാവിയില്‍ ഇത് ആശങ്ക ഉയര്‍ത്തുകയും ചെയ്യുന്നു.
പരിസ്ഥിതി പ്രവര്‍ത്തനം ഒരുവിഭാഗം ധനാഗമന മാര്‍ഗമാക്കി മാറ്റുന്ന ദുരവസ്ഥയുമുണ്ട്. ഈയിടെ നിയമസഭയില്‍ ഒരേ പാര്‍ട്ടിയില്‍പെട്ട എം.എല്‍.എയും മന്ത്രിയും തമ്മില്‍ ഇടയാന്‍ ഇടവരുത്തിയത് ഈ പ്രവണതയാണ്. ഇതിന്റെയെല്ലാം മധ്യത്തില്‍ ജനപക്ഷ പരിസ്ഥിതി രാഷ്ട്രീയം നയം അവതരിപ്പിച്ചിരിക്കുകയാണ് മുസ്‌ലിംലീഗ്. മറ്റ് പലരും ചര്‍ച്ചക്കെടുക്കാന്‍ മടിക്കുമ്പോഴും ഉറച്ച നിലപാടുമായി പരിസ്ഥിതി പ്രശ്‌നങ്ങളേയും പരിഹാര മാര്‍ഗങ്ങളേയും ഗൗരവപൂര്‍വം ചര്‍ച്ചക്കെടുക്കുകയും പ്രായോഗിക സമീപനം സ്വീകരിക്കുകയും ചെയ്യുന്നതിന് തുടക്കം കുറിച്ച് മാതൃകയാവുകയാണ് കേരളത്തിലെ ഹരിത രാഷ്ട്രീയ പ്രസ്ഥാനം.
സാധാരണക്കാരിലേക്ക് ഈ സന്ദേശമെത്തിക്കുന്നതിനും അവരറിയാതെ ചെയ്തുകൂട്ടുന്ന അതിക്രമങ്ങളെ തിരുത്തുന്നതിനും സഹായകമാകുന്ന കാമ്പയിനാണ് മുസ്‌ലിംലീഗ് ഏറ്റെടുത്തിരിക്കുന്നത്. സമൂഹം പലപ്പോഴും സാമൂഹിക വിരുദ്ധ പ്രക്രിയകളുടെ പ്രത്യാഘാതങ്ങളില്‍ ബോധവാന്‍മാരല്ല. തൊഴില്‍ എന്ന നിലയിലും ബിസിനസ് എന്ന മട്ടിലും ചിലര്‍ ചെയ്യുന്ന പലതും പ്രകൃതിക്ക് ഹാനി വരുത്തുന്നതായി മാറുകയാണ്. പരിസ്ഥിതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൗരവപൂര്‍ണ്ണമായ ഊന്നല്‍ നല്‍കേണ്ടതുണ്ട്. വര്‍ധിച്ചുവരുന്ന പ്രത്യാഘാതങ്ങള്‍ പറയുന്നത് ഇന്നത്തെ രീതിയില്‍ കാതലായ മാറ്റം വേണമെന്ന് തന്നെയാണ്. പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തുന്ന കുന്നുകള്‍ ഇടിക്കുന്നു. പുഴയുടെ മാറില്‍ ആര്‍ത്തിയോടെ ആഴ്ന്നിറങ്ങി എല്ലാ നിയമവും ലംഘിച്ച് മണല്‍ വാരുന്നു. കൃഷിയെ കൊന്ന് കൊലവിളിച്ച് പാടങ്ങള്‍ നികത്തി കോണ്‍ക്രീറ്റ് നടന്നു, ഇങ്ങനെ പോകുന്നു നമ്മുടെ പതിവ് പാരിസ്ഥിതിക ധ്വംസനങ്ങള്‍.
പ്രകൃതി, മനുഷ്യനുവേണ്ടി സംവിധാനിച്ചതു തന്നെ എന്ന് പടച്ചവന്‍ പ്രഖ്യാപിച്ചതാണ്. വിഭവങ്ങള്‍ ഉപയോഗിക്കല്‍ അതിരുവിട്ട് ചൂഷണമായി മാറുന്നതാണ് ഇതിന്റെ മറുവശത്ത് കാണുന്നത്. അതിരു വിടുന്ന ഉപഭോഗമാകട്ടെ മനുഷ്യന്റെ തന്നെ നിലനില്‍പിന് ഭീഷണിയാംവിധം അവനെ വലിഞ്ഞു മുറുക്കുന്നു. മലിനീകരണം മണ്ണിനേയും മനസ്സിനേയും ഒരുപോലെ ബാധിച്ചിരിക്കുകയാണ് എന്ന് പറയാറുണ്ട്. പുതിയ രോഗങ്ങളുടെ പിറവിക്ക് പിന്നില്‍ മലിനീകരണം തന്നെ. ജലജന്യ രോഗങ്ങള്‍ മുലപ്പാല്‍വഴി വരുംതലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന സത്യം ആലോചിക്കേണ്ടതു തന്നെയാണ്. ചൂഷണത്തിന്റെ ഭവിഷ്യത്തുക്കളെപ്പറ്റി പറയുമ്പോള്‍ നാം ആദ്യമെത്തുക വെള്ളത്തിലാണ്. വരുംകാല യുദ്ധം വെള്ളത്തിനാവുമെന്ന പ്രവചനം ഇത് ബോധ്യപ്പെടുത്തുന്നതാണ്. പെട്രോള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള യുദ്ധങ്ങള്‍ വര്‍ഷങ്ങളോളം ലോകത്ത് പ്രശ്‌ന കലുഷിതമായി നിലനിന്നു. ഇന്നും അതിന്റെ അനുരണനങ്ങള്‍ ദൃശ്യമാണ്. വരാന്‍ പോകുന്നത് ജലയുദ്ധം തന്നെയെന്ന് സാക്ഷ്യപ്പെടുത്തുന്നു, ചരിത്രവും വര്‍ത്തമാനവും.
അറബ്-ഇസ്രാഈല്‍ യുദ്ധങ്ങള്‍ക്ക് പിന്നില്‍ വെള്ളമെന്ന വിഭവമായിരുന്നു എന്ന വസ്തുത വിസ്മരിക്കാനാവില്ല. സിയോണിസ്റ്റ് പ്രഭൃതികള്‍ എന്നും വെള്ളത്തിനുനേരെ കണ്ണുവെച്ചിട്ടുണ്ട്. ജോര്‍ദാന്‍ നദിയുടെ ഗതി തിരിച്ചുവിടുന്നതിനെച്ചൊല്ലി 1967ല്‍ നടന്ന യുദ്ധവും ലീതാ നി നദീതടങ്ങള്‍ ലക്ഷ്യമിട്ട് 80കളുടെ തുടക്കത്തില്‍ ഇസ്രാഈല്‍ ലബനാനിനു നേരെ നടത്തിയ സൈനിക നീക്കങ്ങളും ഉദാഹരണങ്ങള്‍ മാത്രം. വിശ്വാസത്തിന്റെ ഭാഗമാണ് പരിസ്ഥിതി സംരക്ഷണവും എന്ന തിരിച്ചറിവ് മുസ്‌ലിംകള്‍ക്കെങ്കിലും ഉണ്ടാവേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണം മനുഷ്യന്റെ ബാധ്യതയായാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. വിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായ അംശം വഴിയിലെ തടസ്സങ്ങള്‍ മാറ്റലാണെന്ന പ്രവാചകാധ്യാപനം ഇതിനോട് ചേര്‍ത്ത് വായിക്കണം. നിസ്സാരമെന്ന് തോന്നുന്ന ഇത്തരം കാര്യങ്ങളെല്ലാം പ്രവാചകന്‍ വലിയ പ്രാധാന്യത്തോടെ സൂചിപ്പിക്കുന്നത് കാണാം. വഴിയില്‍ ഇരിക്കുന്നത് ഒഴിവാക്കാന്‍ പറഞ്ഞപ്പോള്‍ അത് ആവശ്യമാകുമ്പോഴോ എന്ന് അനുയായികള്‍ അന്വേഷിച്ചു. അപ്പോള്‍ വഴിയുടെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കണമെന്ന് അവിടുന്ന് തെര്യപ്പെടുത്തി. വ്യക്തി ശുചിത്വം പ്രാധാന്യത്തോടെ ബോധ്യപ്പെടുത്തുകയും സാമൂഹിക ശുചിത്വം പാലിക്കാതിരുന്നാലുള്ള ഭവിഷ്യത്തുക്കള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു വിശുദ്ധ പ്രവാചകന്‍. അവിടുത്തെ ജീവിതത്തില്‍ നിരവധി സംഭവങ്ങള്‍ ഇവ്വിഷയകമായി കാണാനാവും.
നഗരവാസികളെപ്പോലെ ഗ്രാമവാസികളും ഇന്ന് മാലിന്യ പ്രശ്‌നങ്ങളിലേക്ക് തള്ളി വീഴ്ത്തപ്പെടുകയാണ്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ഉപയോഗിച്ച് വലിച്ചെറിയുന്ന 'യൂസ് ആന്റ് ത്രോ' ശീലം ജീവിതശൈലിയാക്കി മാറ്റിയതുതന്നെ കാരണം. പാശ്ചാത്യര്‍ തന്ന ഇത്തരം എച്ചിലുകളാണ് വലിച്ചെറിയേണ്ടത്. ഏത് ജീവിയുടെയും വിഭവോപഭോഗം ഉച്ചിഷ്ടത്തിന് കാരണമാകുന്നു. ഒരു പ്രകൃതി നിയമമാണിത്. പരിധികള്‍ക്ക് വിധേയമായി വേണം ഉപയോഗിക്കാന്‍ എന്ന നിബന്ധന പാലിക്കപ്പെടുമ്പോള്‍ സ്വഭാവികമായ ചാക്രിക രീതിയിലൂടെ മാലിന്യങ്ങള്‍ വിഭവങ്ങളായി മാറ്റപ്പെടും.
സൗകര്യം നമ്മെ മടിയന്‍മാരാക്കി. കൂടുതല്‍ സൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ ജീവല്‍പ്രധാനമായ വിഷയങ്ങള്‍ വിസ്മരിക്കുകയാണെന്ന് സാരം. മനുഷ്യ കരങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായി പ്രകൃതിയുടെ സന്തുലനം തെറ്റുന്നതാണ് വേദനാജനകമായ കാഴ്ച എന്ന് കണ്ടറിയണം. ഇനിയും ഇക്കാര്യത്തില്‍ അലസരായിക്കൂടാ. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും വ്യക്തിജീവിതത്തിന്റെയും ഗാര്‍ഹിക ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും ഭാഗമാകണം.

-ലേഖകന്.‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍

മുസ്‌ലിം ലീഗ് പണ്ടേ ഒരു പച്ച പാര്‍ട്ടിയാണ്. പച്ചക്കൊടിയില്‍ നക്ഷത്രാങ്കിത ചന്ദ്രക്കലയാണ് ലീഗിന്റെ പ്രതീക പ്രതിനിധാനം.  പക്ഷേ, ലീഗിപ്പോള്‍ യഥാര്‍ഥത്തില്‍ പച്ച രാഷ്ട്രീയം കൈയേല്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 'നിത്യഹരിത ഭൂമി, വീണ്ടെടുക്കപ്പെടേണ്ട പ്രകൃതി' എന്ന വാക്യത്തിനു കീഴില്‍ മുസ്‌ലിം ലീഗ് ഒരു പരിസ്ഥിതി നയം രൂപവത്കരിക്കുകയാണെന്ന് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ''പരിസ്ഥിതി പുനഃസ്ഥാപിക്കുന്നതിന് പാര്‍ട്ടിയുടെ മുഴുവന്‍ ഊര്‍ജവും വിനിയോഗിക്കുമെന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് നിര്‍ബന്ധ ബാധ്യതയാണെന്ന ബോധം അണികളില്‍ വളര്‍ത്തണമെന്നും തങ്ങള്‍ പറഞ്ഞു.''
''പരിസ്ഥിതി നയത്തിന്റെ ഭാഗമായി വായു മലിനീകരണം ഒഴിവാക്കി ശുദ്ധ വായുവിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ശ്രമിക്കും. ജലം, മണ്ണ് എന്നിവ സംരക്ഷിക്കും. നീര്‍ത്തടങ്ങളുടെ സംരക്ഷണവും പരിപോഷണവും പ്രധാന പദ്ധതികളായി ഏറ്റെടുക്കാന്‍ പഞ്ചായത്തുകളോട് നിര്‍ദേശിക്കും. ജൈവകൃഷിക്ക് പ്രോത്സാഹനം നല്‍കും. 'നാട്ടുപച്ച' എന്ന പേരില്‍ അയല്‍കൂട്ടങ്ങള്‍ രൂപീകരിച്ച് അടുക്കളത്തോട്ടങ്ങള്‍ ഔഷധോദ്യാനങ്ങള്‍ എന്നിവ നടപ്പിലാക്കും. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വ്യാപകമായി മരങ്ങള്‍ വെച്ചുപിടിപ്പിക്കും. നദികളുടെ സംരക്ഷണത്തിന് സമിതികള്‍ രൂപീകരിക്കും. നെല്‍കൃഷിയുടെ വ്യാപനത്തിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും. തരിശു നിലങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധരുടെ പാനല്‍ തയാറാക്കും'' (ചന്ദ്രിക ദിനപത്രം, 2013 ജനുവരി 31).കേരളത്തിലെ ഒരു പ്രബല രാഷ്ട്രീയ പാര്‍ട്ടി പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നത് എന്തൊക്കെ പറഞ്ഞാലും ഹരിതപ്രതീക്ഷകള്‍ നല്‍കുന്നതാണ്. വ്യവസായ വകുപ്പും പൊതുമരാമത്ത് വകുപ്പും ഐക്യജനാധിപത്യ മുന്നണി സര്‍ക്കാറുകളില്‍ കുറേകാലമായി കൈകാര്യം ചെയ്തു പോരുന്ന ഒരു പാര്‍ട്ടി എന്ന നിലക്കും മുസ്‌ലിം സമുദായത്തില്‍ അടിത്തറയുള്ള പാര്‍ട്ടി എന്ന നിലക്കും ഈ ഏറ്റെടുക്കലിന് ധാരാളം മാനങ്ങളുണ്ട്. കോഴിക്കോട്ടെ പ്രഖ്യാപനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ കുറെയെങ്കിലും നടപ്പിലാക്കാന്‍ പാര്‍ട്ടിയും അതിന്റെ ഭരണത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധമായാല്‍ കേരളത്തിന്റെ സുസ്ഥിര വികസനത്തില്‍ അത് വലിയ പങ്കുവഹിക്കും.
ലീഗ് പാരിസ്ഥിതിക നയത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം പരിസ്ഥിതി പ്രശ്‌നത്തെ അതൊരു രാഷ്ട്രീയ പ്രശ്‌നമായല്ല കാണുന്നത് എന്നതാണ്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ കാണുന്ന പോലെത്തന്നെയാണ് ലീഗ് പാരിസ്ഥിതിക പ്രശ്‌നങ്ങളെയും നോക്കിക്കാണുന്നത്. പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പരിസ്ഥിതി സെമിനാറില്‍ നടത്തിയ പ്രസംഗം ഇതിന്റെ നഗ്നസമ്മതമായിരുന്നു. 'മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പുണ്യദിനമാണിതെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. പരിസ്ഥിതി പഠനത്തിനും സംരക്ഷണത്തിനും പുനര്‍ നിര്‍വചനം വന്നിരിക്കുകയാണ്. ഇത് ലീഗിനെ സംബന്ധിച്ചേടത്തോളം പുതിയ സംഭവമല്ല. ഒരു കൊല്ലമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. ലീഗ് രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തനങ്ങള്‍ എന്നും നടത്തിയിട്ടുണ്ട്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഉദാഹരണങ്ങളാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും ഇതേ മുന്നേറ്റം ഉണ്ടാവും' (ചന്ദ്രിക, 2013 ജനുവരി 31).